X

ഗള്‍ഫ്; ഐക്യം പുലരട്ടെ

തീവ്രവാദസംഘടനകള്‍ക്ക് സഹായം നല്‍കുന്നുവെന്ന് ആരോപിച്ച് സഊദിഅറേബ്യ, യു.എ.ഇ തുടങ്ങിയ ഒന്‍പതു രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്രബന്ധം വിഛേദിച്ചത് ഗള്‍ഫ് മേഖലയില്‍ വീണ്ടുമൊരു അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. ഫലസ്തീന്‍, സിറിയ, യമന്‍ പ്രശ്‌നങ്ങള്‍ക്കുപുറകെയാണ് പുതിയ നടപടി ലോകത്തെ സമാധാനകാംക്ഷികളെ അലട്ടുന്നത്. പ്രശ്‌നത്തില്‍ മധ്യസ്ഥതയുമായി കുവൈത്ത് അമീര്‍ സബാഅഹമ്മദ് അല്‍സബാ സഊദിയില്‍ നടത്തിവരുന്ന സന്ദര്‍ശനം പ്രതീക്ഷകള്‍ക്ക് വകനല്‍കുന്നതിനിടെയാണ് മുസ്്‌ലിംബ്രദര്‍ഹുഡ്, ഹമാസ് പോലുള്ള സംഘടനകള്‍ക്ക് ഖത്തര്‍ സഹായം നല്‍കുന്നത് നിര്‍ത്തണമെന്ന സഊദി വിദേശകാര്യമന്ത്രി ആദില്‍ അല്‍ ജുബൈറിന്റെ പ്രസ്താവന ഇന്നലെ പുറത്തുവന്നത്. സൈനിക നടപടിയെക്കുറിച്ചുള്ള ചോദ്യത്തിന് ‘ഉണ്ടാവില്ലെന്നാണ് പ്രതീക്ഷ’ എന്നായിരുന്നു അല്‍ജുബൈറിന്റെ മറുപടി . അതിനിടെ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ്ട്രംപ് സഊദിയിലെ സല്‍മാന്‍രാജാവിനെ ടെലഫോണില്‍ വിളിച്ച് നടപടിക്കനുകൂലമായാണ് പ്രതികരിച്ചിരിക്കുന്നത്. പെന്റഗണ്‍ ഖത്തര്‍ പ്രതിരോധവകുപ്പ് മേധാവിയുമായി ഇന്നലെ ആശയവിനിമയം നടത്തിയതായും വാര്‍ത്തയുണ്ട്. ഹമാസും സഊദിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. തുര്‍ക്കി പ്രസിഡണ്ട് ഉര്‍ദുഗാനും ഖത്തറിനെതിരായ നടപടിയെ അപലപിച്ചുരംഗത്തുവന്നു.
സഊദി, യു.എ.ഇ, ബഹറൈന്‍, ഈജിപ്ത്, ജോര്‍ദാന്‍, മാലിദ്വീപ് ,മൗറീഷ്യസ്, ലിബിയയിലെ പൗരസ്ത്യഭരണകൂടം, യമനിലെ അന്താരാഷ്ട്ര അംഗീകൃതഭരണകൂടം എന്നിവയാണ് കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ഖത്തറുമായി നയതന്ത്രം വിഛേദിച്ചിരിക്കുന്നത്. കൂടുതല്‍രാജ്യങ്ങള്‍ ഇതില്‍ ചേരണമെന്ന് സഊദി ആവശ്യപ്പെടുന്നു. നാല്‍പത്തെട്ടു മണിക്കൂറിനകം നയതന്ത്രഉദ്യോഗസ്ഥരും പതിനാലുദിവസത്തിനുള്ളില്‍ ഖത്തര്‍പൗരന്മാരും രാജ്യം വിടണമെന്നാണ് രാജ്യങ്ങള്‍ കല്‍പിച്ചിട്ടുള്ളത്. എന്നാല്‍ ഇത് ‘അനീതി’ യാണെന്നും രാഷ്ട്രീയമേധാവിത്വത്തിനാണ് ഈ രാജ്യങ്ങള്‍ ശ്രമിക്കുന്നതെന്നുമാണ് ഖത്തറിന്റെ പ്രതികരണം. മുസ്‌ലിംബ്രദര്‍ഹുഡ്, ഐ.എസ്, ഹമാസ് എന്നീ തീവ്രവാദഗ്രൂപ്പുകള്‍ക്ക് സഹായം നല്‍കുന്നുവെന്ന ആരോപണം ഖത്തറിലെ അല്‍താനിഭരണകൂടം നിഷേധിച്ചിട്ടുണ്ടെങ്കിലും ഇതുസംബന്ധിച്ച് തര്‍ക്കങ്ങള്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. നാലു രാജ്യങ്ങളാണ് തിങ്കളാഴ്ച ഏതാണ്ട് ഒരേസമയം ഖത്തറുമായുള്ള ബന്ധങ്ങള്‍ പൊടുന്നനെ അറുത്തുമുറിച്ചത്. ആകാശ-കടല്‍-കര ഗതാഗതം നിര്‍ത്തിയത് അവശ്യസാധനങ്ങളുടെ നീക്കത്തെ ബാധിക്കുമെന്ന ആശങ്കയുണ്ടെങ്കിലും തല്‍കാലത്തേക്ക് പ്രശ്‌നങ്ങളില്ലെന്നാണ് ദോഹയില്‍ നിന്നുള്ള റിപ്പോര്‍ട്ട്. ഖത്തറിലെ പ്രവാസിഇന്ത്യക്കാരുടെ കാര്യമാണ് ഇപ്പോള്‍ ഉയരുന്ന ആശങ്കകളിലൊന്ന്. ആറേമുക്കാല്‍ലക്ഷം ഇന്ത്യക്കാര്‍- ജനസംഖ്യയുടെ 25 ശതമാനം- ഖത്തറിലുണ്ടെന്നാണ് കണക്ക്. ഇവരില്‍ മൂന്നുലക്ഷംപേരും കേരളത്തില്‍ നിന്നുള്ളവരാണ്. 33 ശതമാനം പേര്‍ ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളില്‍ നിന്നും. ജൂണ്‍പതിനഞ്ചിനാരംഭിക്കുന്ന സ്‌കൂള്‍ അവധിക്കാലത്ത് നാട്ടിലേക്ക് വരുന്നതിന് വിമാനടിക്കറ്റെടുത്തവരാണ് ഇവരില്‍ പലരും. ഇത്തിഹാദ്, എമിറേറ്റ്‌സ്, സഊദിയ, ഫ്‌ളൈദുബൈ, എയര്‍അറേബ്യ തുടങ്ങിയ വിമാനങ്ങളില്‍ കേരളത്തിലേക്ക് ടിക്കറ്റെടുത്തവര്‍ പലരും പുതിയ ടിക്കറ്റിനായി ഓട്ടത്തിലാണ്. ഇതിനുപുറമെ ഭാവിയില്‍ ഖത്തറില്‍ സംഭവിക്കാനിരിക്കുന്ന സാമ്പത്തിക മാറ്റങ്ങളും ഇന്ത്യക്കാരെ അലട്ടുന്നുണ്ട്. 2022ല്‍ നടക്കാനിരിക്കുന്ന ഫിഫലോകകപ്പ് ഫുട്‌ബോള്‍മല്‍സരത്തിന്റെ ഒരുക്കങ്ങളെക്കുറിച്ച് ആശങ്കയുയര്‍ന്നെങ്കിലും നടപടി ഒരുതരത്തിലും ബാധിക്കില്ലെന്ന് ഫിഫഅധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ നിര്‍മാണമേഖലയിലും വിവിധ വാണിജ്യ-വ്യാപാരമേഖലകളിലും വിവിധ രാജ്യങ്ങളില്‍ നിന്ന് നിരവധി പേര്‍ ജോലിചെയ്യുന്നുണ്ട്. കേരളസര്‍ക്കാര്‍ ഇതുസംബന്ധിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെങ്കിലും കേന്ദ്രത്തിന്റെ ഇടപെടലാണ് സുപ്രധാനം. ഏഷ്യയിലെ പ്രധാനശക്തിയെന്ന നിലയില്‍ ഇന്ത്യ അനുരഞ്ജനത്തിനുള്ള നീക്കം നടത്തുകയും വേണം.
1971ല്‍ സ്വാതന്ത്ര്യം ലഭിച്ച ശേഷം പടിപടിയായി ഉയര്‍ന്ന് അറേബ്യയിലെ പ്രമുഖസാമ്പത്തികശക്തിയാണ് ഇപ്പോള്‍ ഖത്തര്‍. അന്താരാഷ്ട്രമാധ്യമമേഖലയിലെ ഗണനീയശക്തി. രാജ്യത്തെ ജനസംഖ്യയുടെ പതിനഞ്ച് ശതമാനം മാത്രമാണ് സ്വന്തംരാജ്യത്തെ പൗരന്മാര്‍. 26 ലക്ഷത്തില്‍ 23ഉം വിദേശികള്‍. ഖത്തര്‍-ഇറാന്‍ നാവികാതിര്‍ത്തികള്‍ക്കിടയിലാണ് ലോകത്തെ വാതകസമ്പത്തിന്റെ മൃഗീയപങ്കുമുള്ളത്. ഇരുരാജ്യങ്ങളും തമ്മില്‍ ഇത്തരത്തില്‍ വര്‍ഷങ്ങളായി ബന്ധം നിലവിലുണ്ട്. അന്താരാഷ്ട്രവിപണിയിലെ മുപ്പതുശതമാനം പ്രകൃതിവാതകവും ഖത്തറിന്റേതാണ്. നടപടി അസംസ്‌കൃതഎണ്ണയുടെ വില ഉയര്‍ത്തിയിട്ടുണ്ട്. ഖത്തറുമായി അതിര്‍ത്തിപങ്കിടുന്ന സഊദിയുമായി 1992 മുതല്‍തന്നെ അതിര്‍ത്തിത്തര്‍ക്കവും നിലനില്‍ക്കുന്നുണ്ട്. ദോഹ തങ്ങളുടെ ഖാത്തിഫ്പ്രവിശ്യയിലും ബഹറൈനിലും ഭീകരര്‍ക്ക് സഹായം നല്‍കുന്നതായി സഊദി ആരോപിക്കുന്നു. ഈജിപ്ത്, ബഹറൈന്‍ ഭരണാധികാരികളും സമാനമായ ആരോപണമാണ് ഖത്തറിനെതിരെ ഉന്നയിക്കുന്നത്. എങ്കിലും സിറിയയിലും യമനിലും അറബ്‌സഖ്യത്തിന്റെ ഭാഗമായാണ് ഖത്തര്‍, സഊദിസൈന്യങ്ങള്‍ പോരാടുന്നത്. ഗള്‍ഫ് യുദ്ധകാലത്തും ഇഖിനെതിരായ യുദ്ധമുന്നണിയില്‍ സഊദിയുടെ മികച്ചപങ്കാളിയായിരുന്നു ഈരാജ്യം. സിറിയയില്‍ ബഷറുല്‍ അസദിനെതിരെയുള്ള പോരാട്ടത്തിലും അതേ നിലയിലാണ് .
തിരശീലക്കുപിന്നില്‍ ഇറാനുണ്ടെന്നതാണ് സമാധാനകാംക്ഷികളെ കൂടുതല്‍ അലോസരപ്പെടുത്തുന്നത്.അമേരിക്കക്കും സഊദിക്കും മേഖലയിലെ വന്‍ശക്തികളിലൊന്നായ ഇറാന്‍ വലിയവെല്ലുവിളി ഉയര്‍ത്തുന്ന സന്ദര്‍ഭം കൂടിയാണിത്. ഇറാന്റെ പിന്തുണയുള്ള യമനിലെ ഹൂതിവിമതര്‍ക്ക് ഖത്തര്‍ പിന്തുണനല്‍കുന്നുവെന്ന ആരോപണവും സഊദി ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ഇറാനുമായി അബൂദാബിക്കും ബന്ധമുണ്ടല്ലോ എന്നാണ് ഖത്തറിന്റെ മറുചോദ്യം. ഇറാന്റെ പ്രതികരണവും ആലോചിച്ചുറപ്പിച്ചതാണ്. ഈ ഭിന്നതയെ സ്വാഗതം ചെയ്യുന്നില്ലെന്നും അതേസമയം പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ ഖത്തറിന് ഭക്ഷ്യവസ്തുക്കളെത്തിക്കുമെന്ന് ഇറാന്‍ കാര്‍ഷികകയറ്റുമതിസംഘടനയുടെ തലവന്‍ റീസനൂറാനി പറയുമ്പോള്‍ വ്യക്തമാക്കുന്നത് ഇറാന്‍ കിട്ടിയഅവസരം മുതലാക്കുന്നുവെന്നാണ്. നടപടി മേഖലയില്‍ ഇറാന്റെ ശക്തി വര്‍ധിപ്പിക്കുമെന്ന വാദവും ചില പശ്ചിമേഷ്യന്‍ നിരീക്ഷകര്‍ ഉയര്‍ത്തുന്നുണ്ട്. മേയില്‍ സഊദി സന്ദര്‍ശിച്ച അമേരിക്കന്‍ പ്രസിഡണ്ട് ട്രംപ് സഊദി ഭരണകൂടവുമായി പതിനൊന്നായിരം ബില്യന്‍ഡോളറിന്റെ ആയുധകരാറാണ് ഒപ്പുവെച്ചത്. ഖത്തര്‍ ഭരണാധികാരിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. 2003മുതല്‍ അമേരിക്കയുടെ സെന്‍ട്രല്‍കമാണ്ടും ഖത്തറിലാണ്. ഏതുവിധേനയും അറബ്-ഗള്‍ഫ് ഐക്യം തകരാതെ നോക്കുകയാണ് ഇപ്പോള്‍ അടിയന്തിര ആവശ്യം. പശ്ചിമേഷ്യ നെരിപ്പോടായിത്തന്നെ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന പലരുമുണ്ട്. ഇസ്രാഈല്‍ പോലുള്ള പൊതുശത്രുക്കളെ നേരിടുന്നതിന് ഈ തര്‍ക്കം തടസ്സമായിക്കൂടാ.

chandrika: