X

ഹാദിയയുടെ മൊഴി അടച്ചിട്ട കോടതിയില്‍ കേള്‍ക്കണം; അശോകന്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ഹാദിയയുടെ മൊഴി അടച്ചിട്ട കോടതിയില്‍ കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് അച്ഛന്‍ അശോകന്‍ സുപ്രീംകോടതിയെ സമീപിച്ചു. ഈമാസം 27 ന് കോടതി ഹാദിയയുടെ മൊഴി രേഖപ്പെടുത്താനിരിക്കെയാണ് ഈ നീക്കം. നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് നടന്നതെന്നും പോപ്പുലര്‍ഫ്രണ്ട് വനിത വിഭാഗം നേതാവ് സൈനബയെ സുപ്രീംകോടതി വിളിച്ച് വരുത്തണമെന്നും അശോകന്‍ അപേക്ഷയില്‍ ആവശ്യപ്പെട്ടു. ഹാദിയയെ മതപരിവര്‍ത്തനം നടത്തിയത് സൈനബയാണെന്നും അശോകന്‍ ആരോപിക്കുന്നുണ്ട്. ഈ മാസം 27നാണ് സുപ്രീംകോടതി ഹാദിയയുടെ മൊഴി എടുക്കുന്നത്.

ഹാദിയയുടെ മൊഴി അടച്ചിട്ട മുറിയില്‍ കേള്‍ക്കണമെന്ന് നേരത്തെ അശോകന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് അംഗീകരിച്ചിരുന്നില്ല. ഹാദിയയുടെ മൊഴി തുറന്ന കോടതി മുറിയില്‍ തന്നെ കേള്‍ക്കുമെന്ന് ബെഞ്ച് വ്യക്തമാക്കിയിരുന്നു.

ഈ മാസം 27 നാണ് ഹാദിയയെ സുപ്രീംകോടതിയില്‍ ഹാജരാക്കുന്നത്. ഹാദിയയുടെ വാക്കുകള്‍ കേള്‍ക്കണമെന്ന് സുപ്രീംകോടതി തീരുമാനിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഹാദിയയെ കോടതിയില്‍ ഹാജരാക്കാന്‍ അച്ഛന്‍ അശോകനോട് സുപ്രീംകോടതി ഉത്തരവിട്ടത്. അതേസമയം കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് എന്‍ഐഎ വീണ്ടും ഹാദിയയുടെ മൊഴി എടുത്തിരുന്നു. ഇത് രണ്ടാം തവണയാണ് എന്‍ഐഎ ഹാദിയയുടെ മൊഴിയെടുത്തത്. 2 ദിവസം കൊണ്ടാണ് അന്വേഷണ സംഘം ഹാദിയയുടെ മൊഴി എടുത്തത്

chandrika: