X

ഇനിയെങ്കിലും ജീവിക്കണം; എന്റെ പേരില്‍ വിവാദമുണ്ടാക്കരുത്: ഹാദിയ രാഹുല്‍ ഈശ്വര്‍ പൊലീസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചു

ലുഖ്മാന്‍ മമ്പാട്

കോഴിക്കോട്: ദേശ വിരുദ്ധ ശക്തികളുടെ പിടിയിലായതിനാലാണ് തന്റെ അച്ഛനും അമ്മയും തനിക്കെതിരെ തിരിഞ്ഞതെന്നും തന്നെ വീട്ടുതടങ്കലില്‍ പീഡിപ്പിക്കാന്‍ കൂട്ടുനിന്ന സര്‍ക്കാറിനോടാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടതെന്നും ഹാദിയ. സുപ്രീം കോടതി വിധിക്ക് ശേഷം ഭര്‍ത്താവ് ഷെഫിന്‍ ജഹാനൊപ്പം കോഴിക്കോട്ട് വാര്‍ത്താ സമ്മേളനം വിളിച്ച് കാര്യങ്ങള്‍ വിശദീകരിക്കുകയായിരുന്നു അവര്‍.

ഭരണഘടന അനുവദിച്ച അവകാശം ഉപയോഗിച്ചതിന്റെ പേരില്‍ രണ്ട് വര്‍ഷം പീഡിപ്പിക്കപ്പെടുന്നത് ശരിക്കും കഷ്ടമല്ലേ. എനിക്ക് തടഞ്ഞുവച്ചിരുന്ന രണ്ട് സ്വാതന്ത്രങ്ങള്‍ക്കു വേണ്ടിയാണ് എനിക്കിത്രയും നാള്‍ കാത്തിരിക്കേണ്ടിവന്നത്. ഒന്നാമത് ഇഷ്ടമുള്ള മതം സ്വീകരിക്കാനും മറ്റൊന്ന് ഇഷ്ടപ്പെട്ട ആളെ വിവാഹം ചെയ്ത് ഒന്നിച്ചു കഴിയാനും. രണ്ടും പരമോന്നത നീതിപീഠം സാധ്യമാക്കിത്തന്നു. ഇതിന് സഹായിച്ച എല്ലാവരോടും നന്ദിയുണ്ട്. ഏതെങ്കലും ഒരു സംഘടനയുടേയോ വ്യക്തികളുടെയോ പേര് പറയാന്‍ ഉദ്ദേശിക്കുന്നില്ല. പലരും പലവിധത്തില്‍ സഹായിച്ചിട്ടുണ്ട്. സംഘടനകള്‍, സാഹ്യത്യകാരന്മാര്‍, കവികള്‍, മാധ്യമ പ്രവര്‍ത്തകര്‍ എല്ലാവരുമുണ്ട്. നോമ്പ് നോറ്റ് പ്രാര്‍ത്ഥിച്ച ഉമ്മമാരും കുട്ടികളും ഉള്‍പ്പെടെ എല്ലാവരോടും നന്ദിയുണ്ട്. എന്റെ പേരില്‍ ഇനിയും വിവാദം ഉണ്ടാക്കരുത്.

വിവാഹം കഴിക്കാനല്ല മതം മാറിയത്. ദേശ വിരുദ്ധ ശക്തികള്‍ മാതാപിതാക്കളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇസ്ലാമിന് എതിരായ ശക്തികളാണവര്‍. തനിക്ക് മാനസിക പ്രശ്‌നമുണ്ടെന്ന് വരെ അവര്‍ ചിത്രീകരിച്ചു. കൗണ്‍സിലിങ്ങിന്റെ പേരില്‍ പലതും അനുഭവിക്കേണ്ടി വന്നു. സനാതന ധര്‍മം പഠിപ്പിക്കാന്‍ എത്തിയവര്‍ക്ക് മുന്നില്‍ പോലീസ് തൊഴുകൈകളോടെ നിന്നുവെന്നും അവര്‍ ആരോപിച്ചു. താനറിയുന്ന അച്ഛനും അമ്മയും ഇതല്ല. ഒരാളെ എങ്ങനെ വേണമെങ്കിലും ചിത്രീകരിക്കാം. അതില്‍ എത്രത്തോളം സത്യമുണ്ട് എന്നൊന്നും ആര്‍ക്കും അറിയേണ്ട. എന്റെ മാതാപിതാക്കളെ രാഷ്ട്രീയ ലക്ഷ്യത്തോടെ ചിലര്‍ ഉപയോഗപ്പെടുത്തുകയാണ്. നല്ല മുസ്്‌ലിം മത വിശ്വാസിയായി ജീവിക്കണമെന്നാണ് ആഗ്രഹം. അച്ഛനും അമ്മക്കും ഒപ്പം ജീവിക്കണമെന്നും അവരെ നോക്കണമെന്നുമുള്ളത് തന്റെ വിശ്വാസത്തിന്റെ കൂടി ഭാഗമാണ്. വൈകാതെ അവര്‍ തന്നെ തിരിച്ചറിയുമെന്നാണ് പ്രതീക്ഷ. അതിനു വേണ്ടി കാത്തിരിക്കുകയാണ്.

പുറത്ത് എനിക്കായി കാര്യങ്ങള്‍ നടക്കുന്നുവെന്ന് പോലും ആറു മാസം അറിഞ്ഞില്ല. പൊലീസ് പീഡിപ്പിക്കാന്‍ കൂട്ടു നിന്നു. തന്നെ കാണാന്‍ വന്നവരുടെ പൊലീസ് രജിസ്റ്റര്‍ നോക്കിയാല്‍ അറിയാം ആരൊക്കെയാണെന്ന്. രാഹുല്‍ ഈശ്വറിന് എതിരായ നിലപാടിലും ഉറച്ച് നില്‍ക്കുന്നു. അദ്ദേഹം പൊലീസ് പക്ഷം ചേര്‍ന്ന് പ്രവര്‍ത്തിച്ചു. താന്‍ കാണാന്‍ ആഗ്രഹിക്കാത്തവരെ കാണാന്‍ അനുവദിച്ചു. സഹിക്കാവുന്നതിലും അപ്പുറമായിരുന്നു എല്ലാം.
എനിക്ക് ശരിയെന്ന് തോന്നിയ വിശ്വാസത്തില്‍ ഉറച്ച് നില്‍ക്കാനുള്ള സ്വാതന്ത്രം കൂടിയാണ് സുപ്രീംകോടതി നല്‍കിയത്. ജീവിതത്തിലെ പ്രധാനപ്പെട്ട രണ്ട് വര്‍ഷമാണ് നഷ്ടമായത്. മാതാപിതാക്കള്‍ മോശമായി പെരുമാറിയപ്പോള്‍ മാത്രമാണ് അവരില്‍ നിന്ന് മാറി നിന്നത്. തന്റെ വിശ്വാസ പ്രകാരം മാതാപിതാക്കളോട് കടമയുണ്ട്. അത് നിറവേറ്റുമെന്നും ഹാദിയ പറഞ്ഞു. സച്ചിദാനന്ദന്‍, ഗോപാല്‍ മേനോന്‍, വര്‍ഷ ബഷീര്‍ തുടങ്ങിയവര്‍ തനിക്ക് വേണ്ടി നിലകൊണ്ടതായി വൈകിയാണ് മനസിലാക്കിയത്.

2013 ജനുവരിയിലാണ് ശരിക്കും ഇസ്‌ലാം സ്വീകരിച്ചത്. അതിനുശേഷമാണ് ഷെഫിനുമായുള്ള ബന്ധം തുടങ്ങുന്നത്. ഇസ്്‌ലാം പൂര്‍ണമായും ഉള്‍കൊള്ളാന്‍ തയ്യാറായിരുന്നു. ജീവിതത്തിലെ പ്രധാനപ്പെട്ട രണ്ട് വര്‍ഷമാണ് നഷ്ടമായത്. 24കാരിയാണെന്ന പരിഗണന നല്‍കാതെയാണ് ഹൈക്കോടതിയില്‍ നിന്ന് വിധിയുണ്ടായത്. ഒരു നിയമ വ്യവസ്ഥ ഉണ്ടായിട്ടും എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. ഇനിയാര്‍ക്കും ഇത്തരം അനുഭവം ഉണ്ടാകാതിരിക്കാനാണ് എല്ലാം തുറന്ന് പറയുന്നതെന്നും ഹാദിയ കൂട്ടിച്ചേര്‍ത്തു.

chandrika: