ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ‘ഹമൂൺ’ ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.. ബുധനാഴ്ച ഉച്ചയോടെ ചുഴലിക്കാറ്റ് ബംഗ്ലാദേശിൽ ഖേപുപാറയ്ക്കും ചിറ്റഗോംഗിനുമിടയിൽ കര തൊടുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് .. ഒഡീഷ, പശ്ചിമ ബംഗാൾ, മണിപ്പൂർ, ത്രിപുര, മിസോറാം, അസം, മേഘാലയ എന്നീ ഏഴ് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി. ഹമൂൺ ചുഴലിക്കാറ്റിന്‍റെ സ്വാധീനത്തിൽ വെള്ളിയാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ഹമൂൺ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഒക്ടോബർ 25 വരെ ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥാ വകുപ്പ് നിർദേശം നല്‍കി. ഒഡീഷയുടെ കിഴക്ക്, പടിഞ്ഞാറൻ, വടക്ക് മേഖലകളിലും ബംഗ്ലാദേശ് തീരങ്ങളിലും മ്യാൻമറിന്‍റെ വടക്കൻ തീരങ്ങളിലും കടക്കരുതെന്നാണ് മത്സ്യത്തൊഴിലാളികള്‍ക്കുള്ള നിര്‍ദേശം.
അറബിക്കടലിൽ രൂപപ്പെട്ട തേജ് ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് യമൻ തീരം തൊട്ടു. അല്‍ മഹ്‌റ പ്രവിശ്യയിലാണ് തേജ് കരതൊട്ടത്. പ്രാദേശിക സമയം രാവിലെ ആറ് മണിയോടെയാണ് ചുഴലിക്കാറ്റ് കരയിലേക്ക് പ്രവേശിച്ചത്. 50 മുതൽ അറുപത് നോട്ടിക്കൽ മൈലായിരുന്നു കാറ്റിന്റെ വേഗം. തേജ് ചുഴലിക്കാറ്റിന്‍റെ സ്വാധീനത്തിൽ ഒമാനിൽ ശക്തമായ മഴ തുടരുകയാണ്.