X

‘മീന്‍ വിറ്റത് ജീവിക്കാന്‍ വേണ്ടി’; ഹനാന്‍ തുറന്നു പറയുന്ന വീഡിയോ

കൊച്ചി: ജീവിക്കാന്‍ വേണ്ടിയാണ് താന്‍ മീന്‍ വിറ്റതെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും പ്രതികരിച്ച് ഹനാന്‍. യൂണിഫോമില്‍ മീന്‍ വിറ്റത് സിനിമയുടെ പ്രചാരണത്തിനുവേണ്ടിയാണെനന് ആരോപിച്ച് സമൂഹമാധ്യമങ്ങളില്‍ പെണ്‍കുട്ടിക്കെതിരെ രൂക്ഷമായ ആക്രമണം നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് തന്റെ ജീവിതത്തിലെ സത്യാവസ്ഥ വെളിപ്പെടുത്തി ഹനാന്‍ തന്നെ രംഗത്തുവന്നത്.

‘ മനസ്സാ അറിയാത്ത കാര്യങ്ങളിലാണ് എനിക്കെതിരെ വിമര്‍ശനമുയരുന്നത്. കള്ളിയെന്നും വിളിച്ച് പലരും ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. ജീവിക്കാന്‍ വേണ്ടിയാണ് ഞാന്‍ മീന്‍ വില്‍ക്കുന്നത്. ഏഴാം ക്ലാസില്‍ തുടങ്ങിയതാണ് എന്റെ കഷ്ടപ്പാടും ദുരിതങ്ങളും. ജീവിക്കാനും പഠിക്കാനും വേണ്ടി നിരവധി ജോലികള്‍ ചെയ്യേണ്ടി വന്നു’, ഹനാന്‍ പറയുന്നു. കുട്ടിയുടേത് ഏറെ ദുരിതമനുഭവിക്കുന്ന ജീവിതമാണെന്ന് ഹനാന്റെ കോളജ് പ്രിന്‍സിപ്പല്‍ പ്രതികരിച്ചു. ഹനാന്‍ പഠിക്കുന്ന കോളജിന്റെ ഡയറക്ടറിന്റെ ഫേസ്ബുക്ക് ലൈവിലൂടെയാണ് പെണ്‍കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്.

ജൂനിയര്‍ ആര്‍ട്ടിസ്റ്റായും ഈവന്റ് മാനേജ്‌മെന്റില്‍ ഫഌവര്‍ ഗേളായും ജോലി ചെയ്ത ഹനാന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ ചില സിനിമ താരങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മീന്‍ വില്‍ക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയിരിക്കുമ്പോഴും ഡോക്യുമെന്ററികളിലും മറ്റും അഭിനയിക്കുമ്പോഴുമെല്ലാം താരങ്ങള്‍ക്കൊപ്പം എടുത്ത ചിത്രങ്ങളാണ് ഇവയെന്ന് ഹനാന്‍ പറയുന്നു.

കളമശ്ശേരിയിലാണ് ഹനാന്‍ ആദ്യം മത്സ്യവില്‍പന നടത്തിയിരുന്നത്. അവിടെ പലരും സഹായിച്ചു. എന്നാല്‍ പിന്നീട് ചിലരില്‍ നിന്ന് മോശം അനുഭവം വന്നതോടെ വില്‍പന തമ്മനത്തേക്ക് മാറ്റുകയായിരുന്നു. തമ്മനത്ത് കച്ചവടക്കാര്‍ പലരും അതിന് പിന്തുണ നല്‍കുകുയം സഹായിക്കുകയും ചെയ്തു. ആരും ഇല്ലാതായപ്പോഴാണ് താന്‍ ഇത്തരമൊരു തൊഴിലിലേക്ക് ഇറങ്ങിയത്. പഠിത്തവും ഒന്നിച്ച് കൊണ്ടുപോകുന്നുണ്ട്. സോഷ്യല്‍മീഡിയയിലൂടെ ആക്രമിച്ച് തന്റെ ജീവിതം നശിപ്പിക്കരുതെന്ന് ഹനാന്‍ അഭ്യര്‍ത്ഥിക്കുന്നു. മുമ്പൊക്കെ നടന്‍ കലാഭവന്റെ സ്റ്റേജ് പരിപാടികളില്‍ പങ്കെടുത്തിരുന്നു. അദ്ദേഹത്തിന്റെ പരിചയം മൂലമാണ് സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അവസരം ലഭിച്ചത്. കലാഭവന്‍ മണിയുടെ സഹായമുള്ളപ്പോള്‍ തനിക്ക് പ്രയാസമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ മരണശേഷമാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളായത്. സിനിമയില്‍ മറ്റാരെയും പരിചയമില്ല. കോളജ് പഠനം പൂര്‍ത്തിയാക്കേണ്ടതിനാല്‍ ജൂനിയര്‍ ആര്‍സ്റ്റായി പോകാന്‍ കഴിയാതെ വന്നു. അതുകൊണ്ടാണ് ജീവിക്കാന്‍ വേണ്ടി മീന്‍ കച്ചവടം നടത്തിയതെന്നും ഹനാന്‍ പറയുന്നു.
അതിനിടെ, സത്യാവസ്ഥ പുറത്തുവന്നതോടെ ഹനാനെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തുവന്നു.

Watch Video:

 

ഹസ്‌ന ഷാഹിദ ജിപ്‌സിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

നമ്മള്‍ കരുതും പോലെ ഒരാള്‍ പെരുമാറിയില്ലെങ്കില്‍ അത് വരെ കൊടുത്ത പിന്തുണ പിന്‍വലിക്കുമെന്ന് മാത്രമല്ല അവഹേളിക്കുക കൂടി ചെയ്യുന്ന ഇരുതല വാളാണ് സോഷ്യല്‍ മീഡിയ.

മാതൃഭൂമിയില്‍ ഹനാന്റെ വാര്‍ത്ത കണ്ട് ആദ്യം സംസാരിച്ചത് മീന്‍പെട്ടി വെക്കുന്ന തമ്മനത്തെ വീട്ടിലെ അമ്മയോടാണ്. രണ്ട് ദിവസമായിട്ടുണ്ടായിരുന്നൊള്ളൂ ആ കുട്ടി വരാന്‍ തുടങ്ങിയിട്ട്. അവളുടെ അവസ്ഥ കേട്ടറിഞ്ഞത് കൊണ്ട് തന്നെ, വൈകീട്ട് കൊടുക്കാനുള്ള ഭക്ഷണമൊക്കെ എടുത്ത് വെക്കുന്നവര്‍. അവരുടെ ഫ്രിഡ്ജിലാണ് ബാക്കി വരുന്ന മീന്‍ സൂക്ഷിക്കുന്നത്. അവരൊന്നും കാണാത്ത പറ്റിക്കലാണ് പിന്തുണക്കാര്‍ക്ക് അനുഭവപ്പെടുന്നത് !

ഞാനുള്‍പ്പെടെയുള്ളവര്‍ പ്രതീക്ഷിച്ച് ചെന്ന കദനകഥ പറഞ്ഞില്ല, ആര്‍ദ്രമായി ഷൂട്ട് ചെയ്യാന്‍ പാകത്തിലുള്ള ശരീരഭാഷയും വര്‍ത്തമാനവും പ്രകടിപ്പിച്ചില്ല എന്നതൊക്കെ കൊണ്ടാണല്ലോ ഇപ്പോള്‍ ഹനാന്‍ മീങ്കാരിപ്പെണ്ണും തേപ്പുകാരിയുമൊക്കെ ആകുന്നത്. വളരെയധികം പോരാടി ജീവിക്കുന്ന കുട്ടിയാണ്. സിനിമ മോഹിയാണ്. മുത്തുമാല വില്‍പന, പാട്ട് പാടല്‍, ഭക്ഷണം ഉണ്ടാക്കി വില്‍ക്കല്‍, ആങ്കറിങ്ങ് ഒക്കെ ചെയ്തിട്ടുണ്ട്. ഭേതപ്പെട്ട പൈസ ഉണ്ടാക്കാന്‍ വേണ്ടിത്തന്നെ മീനും വില്‍ക്കുന്നു.

ഒരാള്‍ പഠിക്കുന്നതിനൊപ്പം തൊഴില്‍ ചെയ്യുന്നു. അതിജീവനമെന്ന് വാഴ്ത്തുന്നു. അതേ നിമിഷം അത് തിരിഞ്ഞ് തെറിവിളി ആകുകയും ചെയ്യുന്നു. ഇത് പ്രതീക്ഷിച്ച പോവര്‍ട്ടി പോണ്‍ കിട്ടാത്തത് കൊണ്ടാണ്.

പണിയെടുത്താല്‍ ഭക്ഷണത്തിനുള്ള പൈസ മാത്രം ഉണ്ടാക്കണം, നന്നായി വസ്ത്രം ധരിക്കരുത്, മീന്‍ വില്‍ക്കുമ്പോ കയ്യില്‍ ഗ്‌ളൗസ് ഇടരുത്. മധ്യവര്‍ഗ്ഗ ജീവിതം നയിച്ചൂടാ. പ്രശസ്തി വന്നാല്‍ വിനയത്തോടെ ഒതുങ്ങി പ്രതികരിക്കണം. ഇതൊക്കെ ഒത്ത് കാഴ്ചക്കാരന്റെ ആനന്ദം മൂര്‍ച്ഛിച്ചാല്‍ പിന്തുണ വരും. മാതൃഭൂമി വാര്‍ത്ത അത്തരം പിന്തുണക്കായി ചെത്തിമിനുക്കിയത് കൊണ്ടാണ് അത്രമേല്‍ സ്വീകാര്യമായതും, പിന്നീടത്തെ ദൃശ്യങ്ങളില്‍ സ്മാര്‍ട്ടായൊരു പെണ്‍കുട്ടിയെ കണ്ടപ്പോള്‍ കുരു പൊട്ടിയതും.

ഹനാന്‍ ഇതിനു മുമ്പ് രണ്ട് ആളുകള്‍ക്കൊപ്പം മീന്‍ കച്ചവടം ചെയ്തിരുന്നു. അന്നത് വാര്‍ത്തയായില്ല. ‘വാര്‍ത്തയാകാന്‍ പാകത്തില്‍’ കച്ചവടം ചെയ്യാന്‍ തുടങ്ങിയിട്ട് രണ്ട് ദിവസമേ അയൊള്ളൂ എന്നതിന് ആ കുട്ടിയെ കള്ളി എന്ന് വിളിച്ചിട്ടെന്താ?

അറിഞ്ഞിടത്തോളം അവളും ഉമ്മയും അരക്ഷിതാവസ്ഥയിലാണ്. ഭക്ഷണം കഴിക്കാന്‍ മാത്രമല്ല,,നല്ല നിലക്ക് ജീവിക്കാന്‍ കൂടിയാണ് അവള്‍ ജോലി ചെയ്യുന്നത്. അതിനകത്ത് പലതരം ആനന്ദങ്ങളുണ്ടാകും. സിനിമ കിട്ടിയാല്‍ അഭിനയിക്കാന്‍ പോകുമായിരിക്കും. മീന്‍ വില്‍ക്കുകയോ വില്‍ക്കുകയോ സഹായം സ്വീകരിക്കുകയോ ചെയ്യുമായിരിക്കും. ആര്‍ക്കാണ് ചേദം? അയ്യോ ഞാന്‍ പിന്തുണ കൊടുത്തത് രണ്ട് ദിവസായി മീന്‍ വില്‍ക്കുന്ന ആള്‍ക്കാണോ, കുറഞ്ഞത് ഒരു മാസമെങ്കിലും വേണ്ടേ, ഇതെന്ത് എന്ന ആശങ്ക ഒക്കെ ആരുടെ കള്ളത്തരമാണ് പുറത്താക്കുന്നത് എന്ന് ആലോചിച്ചാല്‍ മതി.

ദാരിദ്ര്യം കണ്ട് കണ്ണീരൊഴുക്കാന്‍ അവസരം കിട്ടാത്ത ചൊരുക്ക്, തൊട്ട് മുമ്പ് ആഘോഷിച്ച അതിജീവനത്തെ അട്ടിമറിക്കാന്‍ പാകത്തില്‍ വയലന്റ് ആകുന്നുണ്ട്. ഇന്നലത്തെ ബഹളം കഴിഞ്ഞ് സര്‍ജറി കഴിഞ്ഞ ചെവിക്ക് അണുബാധയായി ആശുപത്രിയിലാണ് ഹനാന്‍. കേരളം മുഴുവന്‍ കള്ളി എന്ന് വിളിക്കുമ്പോ അത് തെറ്റാണെന്ന് തെളിയിക്കാനെങ്കിലും ഇന്നും മീന്‍പെട്ടി എടുത്ത് വരേണ്ടി വരും അവള്‍ക്ക്.
പിന്തുണയും ഹോ അതിജീവനം എന്ന വാ പൊളിക്കലും, അയ്യോ ഞങ്ങളെ പറ്റിക്കാനാകില്ല കണ്ടു പിടിച്ച് നശിപ്പിച്ച് കളയും ലൈനിലായതോടെ, തന്റേതായ രീതിയില്‍ പൊരുതി ജീവിച്ച ഒരു പെണ്‍കുട്ടി ആവശ്യത്തിലധികം സമ്മര്‍ദ്ദത്തിലായിട്ടുണ്ട്. വല്ലാത്തൊരു ആള്‍ക്കൂട്ടം തന്നെ ഫേസ്ബുക്ക് മലയാളിരാജ്യം. ഇന്നും മീന്‍ വില്‍ക്കാനെത്തുമെന്ന് ഹനാന്‍

chandrika: