X

ഹരിയാനയും മഹാരാഷ്ട്രയും നല്‍കുന്ന പ്രതീക്ഷ

പ്രകാശ് ചന്ദ്ര

രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമുള്ള ആദ്യത്തെ പ്രധാന ജനഹിത പരിശോധനകളാണ് ഹരിയാനയിലും മഹാരാഷ്ട്രയിലും നടന്നത്. സംഘടനാപരമായും രാഷ്ട്രീയമായും ചരിത്രത്തില്‍ ഇതുവരെയില്ലാത്ത പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന അവസ്ഥ യിലാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. പാര്‍ട്ടിക്ക് വ്യക്തമായ ദേശീയ നേതൃത്വം പോലുമുണ്ടോ എന്ന് സംശയം തോന്നിപ്പിക്കുന്ന ചുറ്റുപാട്. പി. ചിദംബരത്തെപോലുള്ള നേതാക്കള്‍ അറസ്റ്റ് ചെയ്യപ്പെടുകയും ദുര്‍ബലമായ കേസുകളില്‍ ജയിലില്‍ ജാമ്യം പോലും നിഷേധിക്കപ്പെട്ടു കഴിയുന്ന അവസ്ഥയില്‍ പ്രതിരോധം ഉയര്‍ത്താനാകാതെപോകുന്ന പാര്‍ട്ടി.

മറുവശത്ത് നരേന്ദ്ര മോദിയും അമിത്ഷായും തങ്ങളുടെ സാമുദായിക അജണ്ടയിലെ ഓരോ അമ്പും കൃത്യമായി എടുത്തു പ്രയോഗിച്ചുകൊണ്ടിരുന്നു. അസമിലെ പൗരത്വ പ്രശ്‌നവും കശ്മീരിലെ പ്രത്യേക പദവി എടുത്തുകളയലുംകൊണ്ട് ആത്യന്തികമായി അവര്‍ ഉദ്ദേശിച്ചത് ബി.ജെ.പിക്ക് അനുകൂലമായി രാജ്യവ്യാപകമായ വിപുലമായ ഹിന്ദു കണ്‍സോളിഡേഷന്‍ ആയിരുന്നു. സവര്‍ക്കര്‍ക്ക് ഭാരത രത്‌നം മുതല്‍ ഹിന്ദി ദേശീയ ഭാഷയാക്കല്‍ വരെയുള്ള പ്രഖ്യാപനങ്ങളിലൂടെ അസഹിഷ്ണുതയുടെ ദേശീയത രാജ്യവ്യാപകമായി ഉയര്‍ത്തിക്കൊണ്ടുവരാനും അവര്‍ ശ്രമിച്ചു. മോദിയും ഷായും തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ മുഖ്യമായും പ്രചാരണ ആയുധമാക്കിയതും കശ്മീരും അസമും കടുത്ത ഹിന്ദു ദേശീയ വികാരവുമായിരുന്നു. ബി.ജെ.പി വിരുദ്ധ പ്രതിപക്ഷത്തിലെ അനൈക്യവും യുദ്ധങ്ങളുംകൂടി അവര്‍ മുതലാക്കാന്‍ ശ്രമിച്ചു. ഏതാണ്ട് പൂര്‍ണമായും ബി.ജെ. പിക്കു കീഴടങ്ങിയ ദേശീയ മാധ്യമങ്ങളും ഇക്കാര്യത്തില്‍ ബി.ജെ.പിയുടെകൂടെ ശക്തമായി നിലയുറപ്പിച്ചു. ഗുരുതരമായ സാമ്പത്തിക മാന്ദ്യവുംവളര്‍ച്ചാ മുരടിപ്പുപോലും വളരെ കൃത്യമായും സമഗ്രമായും മൂടിവെക്കപ്പെട്ടു.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയിരുന്നിട്ടുപോലും ഇരു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് നിലമെച്ചപ്പെടുത്തിയെന്നത് ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഇനിയും പ്രതീക്ഷക്ക് വകയുണ്ട് എന്നുതന്നെയാണ് സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസ്‌പോലും ആവശ്യപ്പെടാതെയാണ് വോട്ടര്‍മാര്‍ അവരുടെ നില മെച്ചപ്പെടുത്തിക്കൊടുത്തത്. ഹരിയാനയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധ്യമാകുന്ന തലത്തിലേക്ക്‌വരെ എത്തി കാര്യങ്ങള്‍. മഹാരാഷ്ട്രയില്‍ ശക്തമായ പ്രതിപക്ഷമായി മാറാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. ഇക്കഴിഞ്ഞ സെപ്തംബറില്‍ മാത്രമാണ് ഭൂപീന്ദര്‍ സിങ് ഹൂഡയെ ഹരിയാനയിലെ കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് മടക്കികൊണ്ടുവന്നത്. തനിക്ക് ഒരാറുമാസം സമയം കിട്ടിയിരുന്നുവെങ്കില്‍ സ്ഥിതിഗതികള്‍ തീര്‍ത്തും വ്യത്യസ്തമാകുമായിരുന്നു എന്നാണ് ഫലം വന്നുതുടങ്ങിയപ്പോള്‍ ഹൂഡയുടെ ആദ്യ പ്രതികരണം. അശോക് തന്‍വാറിനെ പോലുള്ളവര്‍ പാര്‍ട്ടി വിട്ടുപോയിട്ടും നല്ലനിലയില്‍ തിരിച്ചുവരവ് കോണ്‍ഗ്രസിന് ഹരിയാനയിലുണ്ടായി. മഹാരാഷ്ട്രയിലും കുറേക്കൂടി ആസൂത്രിതമായും സമയബന്ധിതമായും കോണ്‍ഗ്രസ് പരിശ്രമിച്ചിരുന്നുവെങ്കില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ മെച്ചപ്പെടുമായിരുന്നു.

രണ്ടു തെരഞ്ഞെടുപ്പുകളും സൂചിപ്പിക്കുന്നത് പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ വിശാല ഐക്യമുണ്ടായാല്‍ രാജ്യം നിലവില്‍ നേരിടുന്ന ഹിന്ദുത്വ ഫാസിസത്തെ അതിജീവിക്കാന്‍ ആകുമെന്ന് തന്നെയാണ്. ഏറ്റവും വലിയ മതേതര കക്ഷി എന്ന നിലയില്‍ അങ്ങനെയൊരു ഐക്യം സ്ഥാപിച്ചെടുക്കാന്‍ മുന്നില്‍ നില്‍ക്കേണ്ടത് കോണ്‍ഗ്രസ് തന്നെയാണ്. കോണ്‍ഗ്രസ് സംഘടനാപരമായും ആശയപരമായും കരുത്താര്‍ജിക്കുക എന്നത് തന്നെയാണ് അതില്‍ പ്രധാനം. പഴയവരോ പുതിയവരോ എന്നതിനപ്പുറം നേതാക്കളെ കണ്ടെത്തി ചുമതലകള്‍ ഏല്‍പ്പിക്കുക എന്നതിലേക്ക് കോണ്‍ഗ്രസിന് മാറാനായാല്‍ മാത്രമേ ബി.ജെ.പിയിലേക്കുള്ള നേതാക്കളുടെ ഒഴുക്ക് ഇല്ലാതാക്കാന്‍ സാധിക്കൂ. മുന്നണി രാഷ്ട്രീയത്തിന്റെ യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊള്ളാനും അതിനായി പരമാവധി വിട്ടുവീഴ്ചകള്‍ ചെയ്യാനും കോണ്‍ഗ്രസിന് കഴിയണം. മതേതര ഇന്ത്യ അപകടത്തിലാണെന്ന തിരിച്ചറിവില്‍ പിടിവാശി ഉപേക്ഷിക്കാന്‍ സഖ്യത്തിനു തയാറാകുന്ന മറ്റു കക്ഷികള്‍ക്കും ബാധ്യതയുണ്ട്.

ശക്തവും ചലനാത്മകവുമായ നേതൃത്വം കോണ്‍ഗ്രസിന് നിലവില്‍ ഇല്ലെന്നതാണ് ആ പാര്‍ട്ടി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. സാഹചര്യങ്ങള്‍ മുഴുവന്‍ എതിരായിരുന്നിട്ടും തങ്ങള്‍ കാര്യമായി ഒന്നും അധ്വാനിക്കാതിരുന്നിട്ടും കോണ്‍ഗ്രസിനെ ഇനിയും ജനങ്ങള്‍ കൈവിടുന്നില്ല എന്നത് മതേതര ബഹുസ്വര ഇന്ത്യയെ സംബന്ധിച്ച് ശുഭസൂചന തന്നെയാണ്. നെഹ്‌റുവുമായി ബന്ധപ്പെട്ട എല്ലാം പൊളിച്ചെഴുതാനും ചരിത്രത്തെതന്നെ മാറ്റിയെഴുതാനുമുള്ള ശ്രമങ്ങള്‍ നടക്കുമ്പോള്‍ അവക്കൊന്നും അനുഗുണമായി പൊതുബോധം മാറുന്നില്ല എന്നത് ചില്ലറ കാര്യമല്ല.
കശ്മീരുമായി ബന്ധപ്പെട്ടുണ്ടാക്കിയ അതിവൈകാരികത ഒട്ടും വോട്ടായി മാറിയില്ല എന്നതൊരു സവിശേഷ സാഹചര്യം തന്നെയാണ്. തമിഴ്‌നാട്ടില്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രൂപപ്പെട്ടതുപോലുള്ള വിശാലമായ മതേതര ജനാധിപത്യ ഐക്യമാണ് കാലഘട്ടം ആവശ്യപ്പെടുന്നത്. വെറുപ്പിന്റെ ശക്തികള്‍ക്കെതിരായ ആ വിശാല ഐക്യത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയാല്‍ മാത്രമേ നിലവിലെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും സാഹചര്യത്തിന് എന്തെങ്കിലും മാറ്റം ഉണ്ടാകൂ.

മഹാരാഷ്ട്രയില്‍ 161 സീറ്റുകള്‍ നേടി ബി.ജെ.പി അധികാരത്തിലെത്തിയെങ്കിലും അവരുടെ വോട്ട് വിഹിതത്തില്‍ വലിയ ഇടിവാണ് സംഭവിച്ചത്. 2014 ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബി.ജെ.പിക്ക് രണ്ട് ശതമാനമാണ് വോട്ട് വിഹിതത്തിലുണ്ടായ നഷ്ടം. മാത്രമല്ല ശിവസേനയുടെ മികച്ച മുന്നേറ്റവും ഒരു തരത്തില്‍ ബി.ജെ.പിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. 2014 ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 1.47 കോടി വോട്ടുകള്‍ നേടിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്ത വോട്ടുകളുടെ 27.8 ശതമാനമായിരുന്നു വോട്ട് ഷെയര്‍. ഇത്തവണ ബിജെപിക്ക് 1.41 കോടി വോട്ടുകളാണ് ലഭിച്ചത്. 2014 ല്‍ ലഭിച്ചതിനേക്കാള്‍ 6 ലക്ഷം വോട്ടിന്റെ കുറവ്. 25.6 ശതമാനമായിട്ടാണ് ബി.ജെ.പിയുടെ വോട്ട് വിഹിതം കുറഞ്ഞത്.

ഉപതെരഞ്ഞെടുപ്പുകളില്‍ ഉത്തര്‍പ്രദേശിലും ഛത്തിസ്ഗഡിലും ഗുജറാത്തിലും പഞ്ചാബിലും നേട്ടമുണ്ടാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ 11 മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ പോലും വിജയിക്കാനായില്ലെങ്കിലും വോട്ട് ശതമാനം ഇരട്ടിയാക്കാന്‍ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലിറങ്ങിയ കോണ്‍ഗ്രസിന് സാധിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച കൂടുതല്‍ സീറ്റുകളില്‍ നാലാം സ്ഥാനത്തായിരുന്നു കോണ്‍ഗ്രസ്. ഇത്തവണ മൂന്ന് സീറ്റുകളില്‍ രണ്ടാം സ്ഥാനത്തെത്താന്‍ കോണ്‍ഗ്രസിനായി. സംസ്ഥാനത്ത് ബി.എസ്.പിയുടെ അടിത്തറ തകരുന്നു എന്ന സൂചനകളാണ് ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്നത്. ബി.എസ്.പിയുടെ കോട്ടയെന്ന് അറിയപ്പെടുന്ന ജലാല്‍പൂര്‍ സീറ്റ് നഷ്ടപ്പെടുക മാത്രമല്ല പല സീറ്റുകളിലും കോണ്‍ഗ്രസിന് പിന്നിലേക്ക് പോവുകയും ചെയ്തു. ജലാല്‍പൂര്‍ സീറ്റ് നഷ്ടപ്പെട്ടത് ബി.എസ്.പി നേതൃത്വത്തിന് വലിയ ഞെട്ടലാണ് സമ്മാനിച്ചത്.

രാംപൂര്‍, ലഖ്‌നൗ കാണ്ട്, ഗോവിന്ദ് നഗര്‍, പ്രതാപ്ഗര്‍, ഗാംഗോഹ്, സൈദ്പൂര്‍ എന്നീ സീറ്റുകളിലാണ് കോണ്‍ഗ്രസിന് പിന്നിലേക്ക് ബി.എസ്.പി പോയത്. അരഡസന്‍ സീറ്റുകളിലധികം സീറ്റുകളില്‍ ബി.എസ്.പി സ്ഥാനാര്‍ത്ഥിയുടെ കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടു. ഈയൊരവസ്ഥ ബി.എസ്.പിക്ക് നേരത്തെ അനുഭവിക്കേണ്ടിവന്നിട്ടില്ല. ഗോവിന്ദ് നഗര്‍ സീറ്റില്‍ അഞ്ച് ശതമാനത്തില്‍ താഴെ വോട്ടുകളാണ് ബി.എസ്.പി സ്ഥാനാര്‍ത്ഥി ദേവി പ്രസാദ് നേടിയത്. 2017ല്‍ 16 ശതമാനം വോട്ട് നേടിയ മണ്ഡലമായിരുന്നു ഇത്. രാംപൂര്‍ മണ്ഡലത്തില്‍ 2017ല്‍ 25 ശതമാനം വോട്ടാണ് ബി.എസ്.പി നേടിയത്. എന്നാല്‍ ഇക്കുറി അത് രണ്ട് ശതമാനത്തിലേക്ക് ഒതുങ്ങി. ബി.എസ്.പി കയ്യാളിയിരുന്ന സ്ഥലത്തേക്ക് കോണ്‍ഗ്രസ് പതുക്കെ കടന്നുവരുന്നു എന്നാണ് ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ പറയുന്നത്.

പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ സോന്‍ഭദ്ര കൂട്ടക്കൊല, ബി.ജെ.പി നേതാവ് ചിന്മയാനന്ദിന്റെ ലൈംഗികാതിക്രമം എന്നീ വിഷയങ്ങളില്‍ കോണ്‍ഗ്രസ് പ്രക്ഷോഭം നടത്തിയിരുന്നു. ഇത് ജനങ്ങളുടെ മനസ്സില്‍ പതുക്കെ കോണ്‍ഗ്രസിന് ഇടം ഉണ്ടാക്കിയെടുക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ ശരിയാണെന്ന് വരുന്ന തരത്തിലാണ് കോണ്‍ഗ്രസിന്റെ പ്രകടനം. ലോക്‌സഭ തെരഞ്ഞെടുപ്പിലെ 6.25 വോട്ട് ശതമാനത്തില്‍നിന്ന് 11.7 ശതമാനത്തിലേക്കാണ് കോണ്‍ഗ്രസ് വളര്‍ന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ മഹാസഖ്യത്തില്‍ ചേര്‍ക്കുന്നതിനെ ശക്തമായി എതിര്‍ത്തവരായിരുന്നു ബി.എസ്.പി. 2022ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രധാന ശക്തിയായി പോരാട്ടത്തില്‍ ഉണ്ടാവുമെന്നാണ് ഇപ്പോഴത്തെ കണക്കുകള്‍ പറയുന്നത്.

web desk 3: