X

വിവാദ നിയമനം: എം.എല്‍.എ ഷംസീറിന്റെ ഭാര്യക്ക് ഹൈക്കോടതി നോട്ടീസ്

കൊച്ചി: തലശേരി എം.എല്‍.എ എ.എന്‍.ഷംസീറിന്റെ ഭാര്യക്ക് കണ്ണൂര്‍ സര്‍വകലാശാലയില്‍ വഴിവിട്ട് നിയമനം നല്‍കിയെന്ന പരാതിയില്‍ ഷംസീറിന്റെ ഭാര്യ ഷഹലക്ക് ഹൈക്കോടതി നോട്ടീസ്. വിജ്ഞാപനവും റാങ്ക് പട്ടികയും മറികടന്നാണ് ഷംസീറിന്റെ ഭാര്യക്ക് നിയമനം നല്‍കിയതെന്നാണ് ഹര്‍ജിയിലെ ആരോപണം.

സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സിലേക്ക് നടന്ന താത്കാലിക അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവിലേക്കാണ് ഷംസീറിന്റെ ഭാര്യ ഷഹലയെ ചട്ടങ്ങള്‍ മറികടന്ന് നിയമിച്ചതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. ഇക്കാര്യത്തിലാണ് സര്‍ക്കാരിനോടും കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയോടും വിശദീകരണം നല്‍കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയത്. ഈ വിശദീകരണം കേട്ട ശേഷമായിരിക്കും ഇക്കാര്യത്തില്‍ കോടതി അന്തിമ വിധി പുറപ്പെടുവിക്കുക.

എ.എന്‍ ഷംസീര്‍.എം.എല്‍.എയുടെ ഭാര്യയുടെ നിയമനത്തിനായി കണ്ണൂര്‍ സര്‍വകലാശാല വിജ്ഞാപനവും റാങ്ക് ലിസ്റ്റും തിരുത്തിയെന്ന് കാണിച്ച് റാങ്ക് പട്ടികയിലെ ഒന്നാം സ്ഥാനക്കാരിയായ ഡോ.എം.പി. ബിന്ദു നല്‍കിയ ഹര്‍ജിയിലാണ് ഷംസീറിന്റെ ഭാര്യക്ക് ഹൈക്കോടതി നോട്ടീസ് അയച്ചത്. അടുത്തയാഴ്ച നിലപാട് അറിയിക്കണം.

ജനറല്‍ കാറ്റഗറിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ വിളിച്ച വിജ്ഞാപനം ഒ.ബി.സി മുസ്‌ലിം എന്നാക്കി തിരുത്തിയാണ് നിയമനം നല്‍കിയതെന്നായിരുന്നു ഡോ.എം.പി. ബിന്ദുവിന്റെ പരാതിയില്‍ പറയുന്നത്. ഒന്നാം റാങ്കുകാരിയായ തന്നെ ഒഴിവാക്കിയാണ് ഷംസീറിന്റെ ഭാര്യക്ക് നിയമനം നല്‍കിയതെന്ന് ബിന്ദു ആരോപിച്ചു. ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖാണ് കേസ് പരിഗണിച്ചത്.

chandrika: