X
    Categories: columns

ആരോഗ്യ കാര്‍ഡിലും സംഘ്പരിവാര്‍

പി.എ ജലീല്‍ വയനാട്

പ്രധാനമന്ത്രി ആഗസ്റ്റ് 15ന് പ്രഖ്യാപിച്ച ആരോഗ്യ ഐ.ഡിയുടെ രാഷ്ട്രിയത്തില്‍ അല്‍ഭുതമില്ല. ആരോഗ്യ ഐഡിയുടെ കരടില്‍ വിവാദ വ്യവസ്ഥകളാണ് കേന്ദ്രസര്‍ക്കാര്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഐ.ഡി തയ്യാറാക്കുന്നതിലേക്ക് വ്യക്തിയുടെ ജാതിയും, മതവും, രാഷ്ട്രീയ ചായ്വും, ലൈംഗിക താല്‍പര്യവും നല്‍കണമെന്ന് കരടില്‍ ആവശ്യപ്പെടുന്നു. സംഘ്പരിവാര്‍ ശക്തികളുടെ അജണ്ടയാണിത്. അവര്‍ രാജ്യത്ത് പിടിമുറക്കുന്നത് തൊള്ളായിരത്തിഎണ്‍പതുകളിലാണ്. രാമ ജന്‍മ ഭൂമിപ്രശ്‌നം ആളിക്കത്തിച്ചാണവരുടെ രണ്ടാമൂഴംസാധ്യമാക്കിയത്. ബാബരി ധ്വംസനം അവര്‍ക്ക് സാധ്യതകളിലേക്കുള്ള ടെസ്റ്റ്‌ഡോസ് മാത്രമായിരുന്നു. രാമസഭ മുതല്‍ ഹിന്ദുമഹാസഭയിലൂടെ സവര്‍ക്കറിന്റയും ഗോള്‍വര്‍ക്കറിന്റെയുംആശീര്‍വാദത്തോടെ ഹിന്ദുരാഷ്ട്ര നിര്‍മ്മിതി അതിന്റെ ഓരോ ഘട്ടവും പിന്നിടുന്നതാണ് ഭൂമിപൂജയിലൂടെയും മറ്റും കണ്ടത്.

വിശ്വാസത്തിന്റെ കണിക പോലും ഈ നാടകങ്ങളില്‍ ഒന്നുമില്ല.സവര്‍ണാധിപത്യമാണ് ഈ നീക്കങ്ങളുടെ അന്തര്‍ധാര. ഇത് മനസ്സിലാക്കി വേണം ഈ വിഷയത്തോട് പ്രതികരിക്കാന്‍. ജനസംഘില്‍ നിന്നു വന്ന ബി.ജെ.പി എന്ന രാഷ്ട്രീയപ്പാര്‍ട്ടിഎണ്‍പതുകളില്‍ വേരുപിടിക്കാതെ നിന്നപ്പോള്‍ അന്നത്തെ നേതാക്കളായ എല്‍.കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും മറ്റ് തീവ്യ ഹിന്ദുത്വവാദികളും നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് ബാബരി മസ്ജിദ് പ്രശ്‌നം ദേശീയ അജണ്ടയായി മാറുന്നത്. രഥയാത്രകളും ഇന്ത്യയില്‍ അങ്ങോളമിങ്ങോളം ശിലാപൂജകളും മറ്റും നടത്തി വിഷയം ഹിന്ദു വികാരമാക്കി ആളികത്തിച്ചപ്പോഴും ദൈവമോ വിശ്വാസമോ ഇവരുടെ അജണ്ടയില്‍ ഉണ്ടായിരുന്നില്ല. രഥയാത്രാമധ്യേ ലഭിച്ച ഓടിന്റെയും വെളളിയുടെയും രാമവിഗ്രഹങ്ങള്‍ അദ്വാനിയുടെവീട്ടിലെ പാത്രങ്ങളായി മാറിയെന്ന് അദ്വാനിയോട് തെറ്റിയ മരുമകള്‍ ഗൗരി പത്രക്കാരോട് വിളിച്ച്പറഞ്ഞത് ഈ നേതാക്കന്മാര്‍ക്ക് വിഷയത്തിലുള്ള ഗൗരവം എത്രയാണ് എന്നതിന്റെ തെളിവാണ്.

യഥാര്‍ത്ഥത്തില്‍ രാമന്റെ ജന്മസ്ഥലം ഇന്ത്യ തന്നെയാണോയെന്ന് അഭിപ്രായ അന്തരമുണ്ട്. ഇന്ത്യയിലെ പോലെ ഇന്തോനേഷ്യയിലും മലേഷ്യയിലും ശ്രീലങ്കയിലും പാകിസ്താനില്‍ പോലും രാമയണ കഥയും അയോധ്യയും മറ്റും ചര്‍ച്ചയാണ്. വാല്‍മീകിയുടെ രാമന്‍ സര്‍വ്വ മനുഷ്യരെയും രമിപ്പിക്കുന്നവനാണ്. വിശ്വാസികളെ പോലെ അവിശ്വാസികളായ ചാര്‍വാകരുടെക്ഷേമവും ഉറപ്പ് വരുത്താന്‍ ആഗ്രഹിച്ച രാമന്ഇസ്‌ലാം മത വിശ്വാസികളോട് മാത്രം ഇത്ര ശത്രുതയുണ്ടാകാനുള്ള യുക്തി മനസ്സിലാകുന്നില്ല. ഇനി ഹിന്ദുക്കളുടെ മാത്രം രാമനാണെന്നാലോചിച്ചാല്‍ ത്രേതാ യുഗത്തില്‍ ജനിച്ച രാമന്ഹിന്ദു എന്ന മതമായിട്ടെന്താണ് ബന്ധം.? ഹിന്ദു എന്ന വാക്ക് പോലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ സൃഷ്ടിയാണ്. ഇന്ത്യയില്‍ താമസിച്ചവരെ പേര്‍ഷ്യക്കാര്‍ വിളിച്ച പേരാണ് പിന്നീട് ഹിന്ദുവായി മാറിയത്. അതില്‍ ഇന്ത്യയെന്ന ഭൂ പ്രദേശത്തിന്റെ യഥാര്‍ത്ഥ ഉടമകളായ ആദിവാസികളും പിന്നീട് പലപ്പോഴായി വന്ന് ഈ രാജ്യത്തിന്റെ ഭാഗമായിമാറിയ വിവിധ മതക്കാരും മതമില്ലാത്തവരും പെടും. അങ്ങിനെവന്ന ഒരു വിഭാഗം മാത്രമാണ് ഇന്നീ രാജ്യത്തിന്റെ മൊത്തംകുത്തക അവകാശപ്പെടുന്നത്. അവര്‍ക്കാണീ രാജ്യത്തെ സവര്‍ണബ്രാഹ്മണിക രാഷ്ട്രമാക്കാന്‍ താല്‍പര്യം.

ഹിന്ദുക്കളെന്ന് പൊതുവെവിളിക്കുന്ന മറ്റു വിഭാഗങ്ങളെയും അവരുടെ വരുതിയിലാക്കി രാഷ്ട്രീയ ലക്ഷ്യം നേടാന്‍ അവര്‍സ്വീകരിക്കുന്ന തന്ത്രമാണ് രാമനും ക്ഷേത്രവും മറ്റും. മതേതര വിശ്വാസികളെ ഈ സംഘിബോധത്തിലേക്ക് പരിവര്‍ത്തിപ്പിച്ചെടുക്കാന്‍ മന്ത്രങ്ങളും തന്ത്രങ്ങളും ഒരുപോലെ പ്രയോഗിച്ചു വന്നതായി കാണാം. ബെനടിക്ട് ആന്റേഴ്‌സണും മാര്‍ഷല്‍മക്ലൂഹനും തങ്ങളുടെ പഠനത്തിലൂടെ, വ്യത്യസ്ത ശ്രേണിയിലുള്ള ഹൈന്ദവ വിശ്വാസികളെ എങ്ങനെ ഒരേ ചരടില്‍ ബന്ധിപ്പിച്ചുവെന്നും എങ്ങിനെ ഏകശിലാത്മക സംസ്‌കാരത്തിന്റെ വക്താക്കളാക്കിയെന്നും പറയുന്നുണ്ട്. ആന്റേഴ്‌സണ്‍ തന്റെ ‘ഭാവനാത്മക സമൂഹം’ എന്ന കൃതിയില്‍ പത്രമാധ്യമങ്ങള്‍, മറ്റ്ആശയ പ്രചാരണ ഉപാധികള്‍ എന്നിവ പൊതു സമൂഹത്തെഎങ്ങിനെ സ്വാധീനിക്കുന്നുവെന്ന് വിശകലനം ചെയ്യുന്നുണ്ട്. എന്നാല്‍ ഇതിനേക്കാള്‍ വിഷലിപ്തമാണ് ഇക്കാര്യത്തില്‍ദൃശ്യ മാധ്യമങ്ങള്‍ക്കുള്ള പങ്കെന്നാണ് മാര്‍ഷല്‍മക്ലൂഹന്റെ കണ്ടെത്തല്‍. ദൃശ്യ മാധ്യമങ്ങള്‍ കാണുന്നവരെ ഒരു ഗോത്രീയ ബാന്ധവത്തില്‍ തളക്കുമെന്നും അത്‌വഴി നിക്ഷിപ്ത താല്‍പര്യങ്ങള്‍ അവരില്‍ എളുപ്പം കടത്തിവിട്ട് വരുതിയിലാക്കാമെന്നും പറയുന്നു.

യഥാര്‍ത്ഥത്തില്‍ ഇതുന്നെയാണ് ഇന്ത്യയിലെ സവര്‍ണ ലോബിക്ക് കാര്യങ്ങള്‍ എളുപ്പമാക്കിയതിന്റെ യുക്തിയെന്ന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടില്ല. എണ്‍പതുകളിലെ രാമാനന്ദ സാഗറിന്റെ ‘രാമായണം’ ബി.ആര്‍ചോപ്രയുടെ ‘മഹാഭാരതം’ തുടങ്ങിയ സീരിയലുകളാണ് മറ്റേതൊരു രാഷ്ട്രീയ നേതാവിനേക്കാളും ഇന്ത്യയെ ഇന്നത്തെ രൂപത്തില്‍എത്തിച്ചതെന്ന് അരവിന്ദ്രാജ ഗോപാല്‍ ‘പൊളിറ്റിക്‌സ് ആഫ്റ്റര്‍ ടെലിവിഷന്‍’ എന്ന പ്രബന്ധത്തില്‍ പറയുന്നുണ്ട്. ചുരുക്കത്തില്‍ വലിയ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടാന്‍ മതത്തെ വിദഗ്ധമായി ഉപയോഗിക്കുകയായിരുന്നു സംഘ്പരിവാര്‍ ശക്തികള്‍. നരേന്ദ്ര മോദിഅധികാരത്തില്‍ വന്നപ്പോഴും അജണ്ടയില്‍ മാറ്റമില്ലാതെ തുടരുന്നു. ഇപ്പോള്‍ രാമക്ഷേത്രത്തിന് ശിലയിടല്‍ ചടങ്ങുമായി ബന്ധപ്പെട്ട് നേതാക്കള്‍ നടത്തിയ പ്രസ്താവനകളുടെ മര്‍മ്മവുംഗുഢ രാഷ്ട്രീയത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

നാല് വര്‍ഷംകൊണ്ട് പണി നടത്തുമെന്നുംപത്ത് വര്‍ഷംകൊണ്ട് പൂര്‍ത്തീകരിക്കുമെന്നും പറയുമ്പോള്‍ അടുത്ത രണ്ട് പൊതു തെരഞ്ഞെടപ്പുകള്‍ തന്നെയാണ് ലക്ഷ്യം. പള്ളി പൊളിച്ചതിന് ഒരു ന്യായീകരണവുമില്ല. ക്ഷേത്രം പൊളിച്ചിട്ടാണ് മസ്ജിദ് നിര്‍മിച്ചതെന്ന് സുപ്രീംകോടതി പോലും പറയുന്നുമില്ല. പരമോന്നത കോടതിയുടെ വിധി എന്തു തന്നെയായാലും പാലിക്കുമെന്നു മുസ്‌ലിംകളുടെ ഭാഗത്ത്‌നിന്ന് ഉറപ്പു കൊടുത്തതാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിധിയാകട്ടെ തികച്ചും ഏകപക്ഷീയവും. ജനാധിപത്യത്തില്‍കോടതികളാണ് അവസാനത്തെ ആശ്രയമെന്നിരിക്കെ, പ്രതീക്ഷകള്‍ അസ്ഥാനത്താക്കി അന്തിമ വിധിയും വന്നു. ഉദ്ദിഷ്ട കാര്യത്തിന്ഉപകാര സ്മരണയെന്നോണം വിധി പറഞ്ഞ ന്യായാധിപന്‍ലെജിസ്ലേച്ചറിന്റെ ഭാഗമായി തെരെഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇപ്പോള്‍ ആരോഗ്യ കാര്‍ഡും ആ അജണ്ടയുടെ ഭാഗം തന്നെ

 

web desk 3: