X
    Categories: indiaNews

ലൈംഗികതയും രാഷ്ട്രീയവും അറിയിക്കണം; കേന്ദ്രത്തിന്റെ ആരോഗ്യ ഐഡി വിവാദത്തില്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ ഐഡി വിവാദത്തില്‍. ആരോഗ്യ ഐഡിക്കായി പൗരന്മാരുടെ ജാതിയും മതവും രാഷ്ട്രീയ ആഭിമുഖ്യവും ശേഖരിക്കുന്നതാണ് വിവാദത്തിലായിരിക്കുന്നത്. വ്യക്തിയുടെ ലൈംഗിക താല്‍പര്യം, സാമ്പത്തിക നില തുടങ്ങിയ വിവരങ്ങളും ശേഖരിക്കും. ആരോഗ്യ ഐഡിയുടെ ഡേറ്റാ സുരക്ഷയുമായി ബന്ധപ്പെട്ട കരട് നയം കേന്ദ്രം പുറത്തിറക്കി. അതേസമയം, ആരോഗ്യ ഐ.ഡിയെ എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.

സ്വാതന്ത്ര്യദിനപ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആരോഗ്യഐഡി പ്രഖ്യാപിച്ചത്. ഐഡിക്കായി വ്യക്തിയില്‍ നിന്ന് തേടുന്ന സുപ്രധാന വിവരങ്ങളുടെ കൂട്ടത്തില്‍ ജാതിയും മതവും രാഷ്ട്രീയ ആഭിമുഖ്യവും ലൈംഗിക താല്‍പര്യങ്ങളും ഉള്‍പ്പെടുമെന്ന് ആരോഗ്യമന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.

ബാങ്ക് അക്കൗണ്ട് വിവരങ്ങളും ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങളും തേടും. ഒരാളുടെ രോഗവിവരങ്ങള്‍, പരിശോധന, കഴിക്കുന്ന മരുന്നുകള്‍, ലാബ് റിപ്പോര്‍ട്ടുകളും എന്നിവയും ഡേറ്റാബേസിലുണ്ടാകും. വിവാദ വ്യവസ്ഥകളെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.േവണുഗോപാല്‍ പറഞ്ഞു.

പദ്ധതിയില്‍ ടെലി മെഡിസിന്‍, ഇ ഫാര്‍മസി തുടങ്ങിയവ സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള നീക്കത്തെയും പ്രതിപക്ഷം എതിര്‍ക്കുന്നു. ആരോഗ്യഐ.ഡിയുടെ ഡേറ്റാ സുരക്ഷ സംബന്ധിച്ച് കരട് നയം ദേശീയ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍ പുറത്തിറക്കി. സെപ്റ്റംബര്‍ മൂന്നുവരെ പൊതുജനങ്ങള്‍ക്ക് ഇതില്‍ അഭിപ്രായം അറിയിക്കാം. ആരോഗ്യ ഐ.ഡിക്കായി നല്‍കുന്ന വിവരങ്ങളുടെ നിയന്ത്രണാധികാരം വ്യക്തികളായിരിക്കുമെന്ന് കരട് നയത്തില്‍ പറയുന്നു. ഡോക്ടര്‍മാര്‍ക്കടക്കം ഇത് പരിശോധിക്കണമെങ്കില്‍ വ്യക്തിയുടെ അനുമതി വേണ്ടിവരും.

chandrika: