X

മോദിയുടെ അതീവ രഹസ്യ കള്ളപ്പണ നടപടി മാസങ്ങള്‍ക്കുമുന്നെ ഗുജറാത്തില്‍ വാര്‍ത്തയായി

ന്യൂഡല്‍ഹി: അതീവ രഹസ്യമായി നടപ്പാക്കിയ കേന്ദ്രസര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ നടപടികള്‍ മാസങ്ങള്‍ക്കു മുന്നെ ആര്‍.എസ്.എസ് പത്രം മുഖേന പുറതത്ു വന്ന് രാജ്യത്ത് ചര്‍ച്ചാവുന്നു. 1000, 500 നോട്ടുകള്‍ അസാധുവാക്കി രണ്ടു ദിവസം പിന്നിട്ടതിനു പിന്നാലെയാണ് 7 മാസങ്ങള്‍ക്കുമുന്‍പ് ഒരു ഗുജറാത്തി പത്രം വിഷയം റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചൂടേറിയ ചര്‍ച്ചയായിരിക്കുന്നത്.

ഗുജറാത്തിലെ സൗരാഷ്ട്രയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ‘അകില’ എന്ന പത്രത്തിലാണ് മോദി സര്‍ക്കാറിന്റെ അതീവ രഹസ്യ നടപടി പൊതുവാര്‍ത്തയായി പ്രസിദ്ധീകരിച്ചത്. അതും മാസങ്ങള്‍ക്കുമുന്നെ 2016 ഏപ്രില്‍ 1 നാണ് പത്രം വാര്‍ത്ത പ്രസിദ്ധീകരിച്ചത്. 500, 1000 രൂപയുടെ നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചെന്നും പുതിയ രണ്ടായിരം രൂപയുടെ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്നും പത്രം വാര്‍ത്തയില്‍ പറയുന്നത്.

വാര്‍ത്തയും കേന്ദ്രത്തിന്റെ ഇപ്പോഴത്തെ നടപടിയും തമ്മിലുള്ള സാമ്യം കണ്ട് അമ്പരന്നിരിക്കുകയാണ് സമൂഹമാധ്യമങ്ങള്‍.

നോട്ടു നിരോധന നടപടിയിലൂടെ ഭീകരവാദത്തില്‍ നിന്നും രാജ്യത്തെ തടയാനാകുമെന്നും കൂടാതെ കള്ളപ്പണ്ണത്തിന്റെ അളവ് തടയാനും കള്ളനോട്ട് പാടെ നിയന്ത്രിക്കാനുമാകുമെന്നാണ് വാര്‍ത്തയില്‍ വ്യക്തമാക്കുന്നത്. അതീവ രഹസ്യ സ്വഭാവം പുലര്‍ത്തിയെന്ന് മോദി സര്‍ക്കാര്‍ അവകാശപ്പെട്ട നടപടി എങ്ങനെയാണ് ഏഴുമാസം മുന്‍പ് ഗുജറാത്തി പത്രം റിപ്പോര്‍ട്ട് ചെയ്തതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

അതേസമയം നടപടിയെ സംബന്ധിച്ച് വാര്‍ത്തയില്‍ വിശദമാക്കുന്ന കാര്യങ്ങള്‍ വായനക്കാരെ കൂടുതല്‍ ആശ്ചര്യപ്പെടുത്തുന്നതാണ്. വരും ദിവസങ്ങളില്‍ പണമിടപാടുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ചില നിബന്ധനകളും ഏര്‍പെടുത്തിയിട്ടുണ്ട്, കുറച്ച് ദിവസത്തേക്ക് 2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ ഇലക്ട്രോണിക്ക് ഫണ്ട് ട്രാന്‍സ്ഫര്‍ മുഖേന നടത്തണം, എ.ടി.എമ്മുകളില്‍ നിന്നും പ്രത്യേക തീയതി വരെ 2000 രൂപവരെ മത്രമാണ് പിന്‍വലിക്കാന്‍ ഉപയോക്താക്കള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുന്നുള്ളൂ തുടങ്ങി പുതിയ നടപടിയുമായി വലിയ സാമ്യമുള്ള നിര്‍ദേശങ്ങളാണ് ഏഴു മാസം മുമ്പത്തെ വാര്‍ത്തയിലുണ്ട്.

ഇപ്പോഴത്തെ നടപടിക്കെതിരെ വിവിധ രാഷ്ടീയ നേതാക്കള്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്ന സാഹചര്യത്തിലാണ് നവംബര്‍ 8 ന് രാത്രി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച നോട്ടുകള്‍ പിന്‍വലിക്കല്‍ പ്രസ്താവനകളോട് അതീവ സാദൃശ്യമുള്ള പത്രവാര്‍ത്ത ഇപ്പോള്‍ പ്രചരിക്കുന്നത്.

എന്നാല്‍ സംഭവം വിവാദമായതോടെ ഇതില്‍ വിശദീകരണവുമായി അകില ദിനപത്രത്തിന്റെ മനേജിംഗ് ഡയറക്ടര്‍ കിരിത്ത് ഗണത്ര രംഗത്തെത്തി. ഏപ്രില്‍ ഫൂള്‍ പ്രമാണിച്ച് പ്രസിദ്ധീകരിക്കുന്ന സ്പൂഫ് വാര്‍ത്തകളുടെ ഗണത്തിലാണ് പത്രം ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയതെന്ന് കിരിത്ത് ഗണത്ര പറയുന്നു.

അതേസമയം നരേന്ദ്ര മോദിയുടെ കൂടെ ആര്‍.എസ്.എസിന്റെ പ്രചാരകനായിരുന്ന കിരിത് ഗണത്ര എന്നതും സോഷ്യല്‍ മീഡിയയില്‍ വിവാദമായിട്ടുണ്ട്. കിരത് ഇപ്പോഴും മോദിയുടെ അടുത്ത സുഹൃത്ത് തന്നെയാണെന്നും വിമര്‍ശനമുയരുന്നുണ്ട്.

chandrika: