X

ചുഴലിക്കാറ്റ്: തീരപ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്, കടലോര ഗതാഗതവും വിനോദസഞ്ചാരവും നിരോധിച്ചു

അറബിക്കടലിൽ ചുഴലിക്കാറ്റിന് സാധ്യതയെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശങ്ങളിലെ മത്സ്യബന്ധനത്തിനും കടലോര ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും വിലക്കേർപ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി. കടൽക്ഷോഭത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാൽ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ജില്ലയിലെ തീരദേശങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി.

നിലവിൽ മത്സ്യബന്ധനത്തിനേർപ്പെട്ടിരിക്കുന്നവരെ ഏറ്റവും അടുത്ത സുരക്ഷിത തീരത്തേക്കെത്തിക്കുന്നതിന് നടപടി സ്വീകരിക്കാൻ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്ക് നിർദേശം നൽകി. ജില്ലയിലെ കടലോരമേഖലയിലേക്കുള്ള അവശ്യസർവീസുകളൊഴികെയുള്ള ഗതാഗതവും വിനോദസഞ്ചാരവും നിരോധിച്ചു. കടലാക്രമണം രൂക്ഷമാകുന്ന പ്രദേശങ്ങളിൽ ക്യാമ്പുകൾ സജ്ജമാക്കാനും മത്സ്യബന്ധനോപാധികൾ സുരക്ഷിതമാക്കാൻ ആവശ്യമായ സജ്ജീകരങ്ങൾ ഏർപ്പെടുത്താനും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഉത്തരവിറക്കി.

ചുഴലിക്കാറ്റ് ഭീഷണി ഒഴിയുന്നതുവരെ തീരദേശമേഖലകളിൽ ഫിഷറീസ് വകുപ്പിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂമുകൾ തയാറാക്കാനും നിർദേശമുണ്ട്.

webdesk14: