X

തിങ്കളാഴ്ചത്തെ ഹര്‍ത്താലില്‍ മതതീവ്രവാദികള്‍ വ്യാപക ആക്രമണം അഴിച്ചുവിടുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

തിരുവന്തപുരം : സംസ്ഥാനത്ത് തിങ്കളാഴ്ച ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക ആക്രമണങ്ങള്‍ അരങ്ങേറുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഹര്‍ത്താല്‍ മതതീവ്രവാദ ശക്തികള്‍ ഏറ്റെടുക്കുമെന്നും അതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നുമുള്ള നിര്‍ദേശം ഡിജിപിയ്ക്ക് കൈമാറാനും തീരുമാനിച്ചിട്ടുണ്ട്. ജില്ലാ തലത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ശേഖരിച്ച വിവരങ്ങള്‍ ക്രോഡീകരിച്ചായിരിക്കും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. തിങ്കളാഴ്ച സംസ്ഥാനത്ത് പൊലീസ് കൂടുതല്‍ കരുതലും സുരക്ഷയും ഒരുക്കണമെന്നുള്ള നിര്‍ദേശവും ഡിജിപിയ്ക്ക് ഇന്റലിജന്‍സ് കൈമാറുമെന്ന് മലയാളത്തിലെ ഒരു പ്രമുഖ വാര്‍ത്ത ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

കഴിഞ്ഞ തിങ്കളാഴ്ച ദളിത് സംഘടനകള്‍ നടത്തിയ ഭാരത് ബന്ദില്‍ പങ്കെടുത്ത പ്രവര്‍ത്തകരെ വെടിവെച്ച് കൊന്നതില്‍ പ്രതിഷേധിച്ചാണ് തിങ്കളാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ഹര്‍ത്താലില്‍ പങ്കെടുക്കില്ലെന്നും സംസ്ഥാനത്തു ബസുകള്‍ പതിവു പോലെ സര്‍വീസ് നടത്തുമെന്നും കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചു.കൂടാതെ ഹര്‍ത്താലിന് സംസ്ഥാനത്ത് കടകള്‍ തുറന്നു പ്രവകര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീനും അറിയിച്ചു.

12 പേരുടെ കൊലപാതകത്തെക്കുറിച്ച് ഹൈക്കോടതി സിറ്റിങ് ജഡ്ജിയെകൊണ്ട് അന്വേഷിച്ച് കുറ്റവാളികള്‍ക്കെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുക്കുക. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 50 ലക്ഷം രൂപവീതം നഷ്ടപരിഹാരം നല്‍കുക. പട്ടികജാതിവര്‍ഗ നിയമം പൂര്‍വസ്ഥിതിയിലാക്കുവാന്‍ സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പത്രം, പാല്‍ വിതരണം മെഡിക്കല്‍ ഷോപ്പ് എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

chandrika: