X

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ബഹിഷ്‌കരിക്കാന്‍ ഇന്ത്യ മുന്നണി

ജനുവരി 22ന് നടക്കുന്ന അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ബഹിഷ്‌കരിക്കാന്‍ ഒരുങ്ങി ഇന്ത്യ മുന്നണി. എല്ലാ പാര്‍ട്ടികളും ചടങ്ങ് ബഹിഷ്‌കരിച്ചേക്കും. ആചാര ലംഘനം ശക്തമായി ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം.

പ്രതിഷ്ഠാ ചടങ്ങിന് ശേഷം ക്ഷേത്ര സന്ദര്‍ശനം നടത്തുമെന്ന് എന്‍.സി.പി നേതാവ് ശരദ് പവാര്‍ പറഞ്ഞു. അതേസമയം, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ചടങ്ങിന് ആശംസ അറിയിച്ചു.

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം അറിയിച്ചിരുന്നു. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി, ലോക്‌സഭയിലെ കക്ഷിനേതാവ് അധീര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ക്കാണ് ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നത്. അയോധ്യയില്‍ നടക്കുന്നത് ആര്‍.എസ്.എസ്, ബി.ജെ.പി പരിപാടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ക്ഷണം നിരസിച്ചത്.

രാമക്ഷേത്ര പ്രതിഷ്ഠ ബി.ജെ.പിയുടെയും സംഘ്പരിവാറിന്റെയും രാഷ്ട്രീയ പരിപാടിയാക്കുന്നതില്‍ പ്രതിഷേധിച്ച് നാല് ശങ്കരാചാര്യന്മാരും പ്രതിഷ്ഠാ ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മതപരവും ആത്മീയവുമാകേണ്ട ചടങ്ങ് രാഷ്ട്രീയ പരിപാടിയാക്കുന്നതിനോടുള്ള വിയോജിപ്പാണ് വിട്ടുനില്‍ക്കുന്നതിലേക്ക് എത്തിച്ചത്.

അയോധ്യയില്‍ നടക്കുന്നത് ആചാര ലംഘനമാണെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു. ഇതേ വാദം ഉയര്‍ത്തിപ്പിടിച്ചാണ് ഇന്ത്യ മുന്നണിയിലെ പാര്‍ട്ടികളും രംഗത്തുവന്നിട്ടുള്ളത്.

webdesk13: