X

വീണ്ടും സ്പിന്നര്‍മാര്‍ തിളങ്ങി; നാലാംടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 205 റണ്‍സിന് പുറത്ത്

അഹമ്മദാബാദ്: ഇന്ത്യയ്‌ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 205 റണ്‍സിന് പുറത്ത്. 55 റണ്‍സെടുത്ത ബെന്‍ സ്‌റ്റോക്ക്‌സും 46 റണ്‍സെടുത്ത ഡാനിയല്‍ ലോറന്‍സും മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.

ഇന്ത്യയ്ക്കായി അക്‌സര്‍ പട്ടേല്‍ നാലു വിക്കറ്റ് വീഴ്ത്തി. അശ്വിന്‍ മൂന്നു വിക്കറ്റും മുഹമ്മദ് സിറാജ് രണ്ടു വിക്കറ്റുമെടുത്തു. ഒരു വിക്കറ്റ് വാഷിങ്ടണ്‍ സുന്ദര്‍ സ്വന്തമാക്കി.

നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ 30 റണ്‍സ് ചേര്‍ക്കുന്നതിനിടെ മൂന്നു വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്.

ഡൊമിനിക് സിബ്ലി (2), സാക് ക്രൗളി (9), ക്യാപ്റ്റന്‍ ജോ റൂട്ട് (5) എന്നിവരാണ് ആദ്യമേ പുറത്തായത്.

പിന്നാലെ ക്രീസില്‍ ഒന്നിച്ച ജോണി ബെയര്‍സ്‌റ്റോ ബെന്‍ സ്‌റ്റോക്ക്‌സ് സഖ്യം നാലാം വിക്കറ്റില്‍ 48 റണ്‍സ് ചേര്‍ത്തു. 28 റണ്‍സെടുത്ത ബെയര്‍സ്‌റ്റോയെ മടക്കി മുഹമ്മദ് സിറാജാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

സ്‌റ്റോക്ക്‌സും ഒലി പോപ്പും ചേര്‍ന്ന് സ്‌കോര്‍ 121 വരെയെത്തിച്ചു. അര്‍ധ സെഞ്ചുറി നേടിയ സ്‌റ്റോക്ക്‌സിനെ (55) പുറത്താക്കി വാഷിങ്ടണ്‍ സുന്ദറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

ഒലി പോപ്പിനൊപ്പം ഡാനിയല്‍ ലോറന്‍സും ചേര്‍ന്നതോടെ ഇംഗ്ലണ്ട് സ്‌കോര്‍ 166ല്‍ എത്തി. 29 റണ്‍സെടുത്ത പോപ്പിനെ അശ്വിന്‍ മടക്കി.

ബെന്‍ ഫോക്‌സ് (1) വന്നപാടേ മടങ്ങി. 46 റണ്‍സെടുത്ത ലോറന്‍സിനെ അക്‌സര്‍ പട്ടേല്‍ തന്നെ മടക്കി. ഡൊമിനിക് ബെസ്സ് (3), ജാക്ക് ലീച്ച് (7) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.

ഇന്ത്യന്‍ ടീമില്‍ ജസ്പ്രീത് ബുംറയ്ക്ക് പകരം മുഹമ്മദ് സിറാജ് ഇടംനേടി. ഇംഗ്ലണ്ട് നിരയില്‍ ജോഫ്ര ആര്‍ച്ചര്‍ക്കും സ്റ്റുവര്‍ട്ട് ബ്രോഡിനും പകരം ഡാന്‍ ലോറന്‍സും ഡോം ബെസ്സും ഇടംനേടി.

web desk 3: