X

‘ഒമ്പത് സ്റ്റേഡിയങ്ങള്‍ ജയിലുകളാക്കണം’; കര്‍ഷകരെ തടവില്‍ പാര്‍പ്പിക്കാന്‍ പുതിയ മാര്‍ഗം തേടി പൊലീസ്

ഡല്‍ഹി: ‘ദില്ലി ചലോ’ മുദ്രാവാക്യം ഉയര്‍ത്തി കര്‍ഷകര്‍ ഡല്‍ഹിയില്‍ പ്രവേശിച്ചാല്‍ തടവില്‍ പാര്‍പ്പിക്കുന്നതിനു താല്‍ക്കാലികമായി ഒമ്പത് സ്റ്റേഡിയങ്ങള്‍ വിട്ടുനല്‍കണമെന്ന ഡല്‍ഹി പൊലീസിന്റെ അപേക്ഷ അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാര്‍ തള്ളി. നരേന്ദ്ര മോദി സര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് അയല്‍ സംസ്ഥാനങ്ങളില്‍നിന്നു പുറപ്പെട്ട കര്‍ഷകരെ ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഡല്‍ഹി പൊലീസ്.

ഡല്‍ഹിയിലേക്കുള്ള വഴി കോണ്‍ക്രീറ്റ് സ്ലാബുകളും കമ്പിവേലികളും കൊണ്ട് പൊലീസ് പൂര്‍ണമായി അടച്ചു. കര്‍ഷകരെ നിരീക്ഷിക്കാന്‍ ഡ്രോണുകള്‍ അടക്കമുള്ള ആധുനിക സംവിധാനങ്ങളും പൊലീസ് സജ്ജമാക്കി.അരലക്ഷത്തിലധികം കര്‍ഷകര്‍ വെള്ളിയാഴ്ച വൈകിട്ടോടെ ഡല്‍ഹി അതിര്‍ത്തിയില്‍ എത്തുമെന്നാണ് കര്‍ഷക സംഘടനകള്‍ അറിയിച്ചിരിക്കുന്നത്. കനത്ത പൊലീസ് കാവലിലാണ് ഡല്‍ഹി. മാര്‍ച്ചില്‍നിന്നു പിന്മാറില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണു കര്‍ഷകര്‍. ഡല്‍ഹിയിലെ അതിര്‍ത്തികളില്‍ കര്‍ഷകരെ നേരിടാന്‍ ബിഎസ്എഫിനെ ഉള്‍പ്പെടെയാണു കേന്ദ്ര സര്‍ക്കാര്‍ വിന്യസിച്ചിട്ടുള്ളത്.

ആശങ്കകള്‍ സമാധാനപരമായി അധികൃതരെ ധരിപ്പിക്കുക മാത്രമാണ് ലക്ഷ്യം. കലാപം ഉണ്ടാക്കാനോ സമാധാനം തകര്‍ക്കാനോ വന്നവരല്ലെന്നും കര്‍ഷക പ്രതിനിധികള്‍ ഡല്‍ഹി പൊലീസിനെ ധരിപ്പിച്ചിരുന്നു. എന്നാല്‍ എന്തു വിലകൊടുത്തും മാര്‍ച്ച് ഡല്‍ഹിയില്‍ പ്രവേശിക്കുന്നത് തടയുമെന്നും സംഘര്‍ഷം ഒഴിവാക്കുന്നതിനായി പിരിഞ്ഞു പോകണമെന്നും പൊലീസ് കര്‍ഷക പ്രതിനിധികളോട് ആവശ്യപ്പെട്ടു.
മാര്‍ച്ചിനെതിരെ ഇന്നും പൊലീസ് ബലം പ്രയോഗിച്ചു. ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. തുടര്‍ച്ചയായ രണ്ടാംദിവസവും ഹരിയാന, യുപി എന്നിവിടങ്ങളില്‍നിന്നുള്ള അതിര്‍ത്തി വഴികളെല്ലാം ബാരിക്കേഡും കല്ലും കമ്പിവേലികളും നിരത്തി തടഞ്ഞു. കോവിഡ് നിയന്ത്രണങ്ങള്‍ മൂലം കൂട്ടംകൂടാനാവില്ലെന്നും സമരക്കാരെ കടത്തിവിടില്ലെന്നുമായിരുന്നു നിലപാട്.

web desk 3: