X
    Categories: More

മൃതദേഹങ്ങള്‍ പുറത്തെടുത്ത് എല്ലാവര്‍ഷവും പുതുവസ്ത്രങ്ങള്‍ അണിയിക്കുന്നു; വിചിത്രമായ ആചാരം ഇങ്ങനെ

ജക്കാര്‍ത്ത: മരണശേഷം ബന്ധുമിത്രാദികളെ പിരിയേണ്ട വേദന ഇന്തോനേഷ്യയിലെ സുലവേസി നിവാസികള്‍ക്കുണ്ടാവില്ല. കാരണം മറ്റൊന്നുമല്ല, മരണപ്പെട്ടുപോയ സ്വന്തക്കാരുടെ മൃതദേഹം അവര്‍ വര്‍ഷന്തോറും പുറത്തെടുത്ത് പുതുവസ്ത്രമണിയിക്കുന്നു. ടൊറാജ വിഭാഗത്തില്‍പ്പെട്ട ആളുകളാണ് ഇത്തരമൊരു വിചിത്രമായ ആചാരം പിന്തുടര്‍ന്നു പോരുന്നത്.

എല്ലാവര്‍ഷവും മൃതദേഹം പുറത്തെടുത്ത് വൃത്തിയാക്കി പുതുവസ്ത്രങ്ങള്‍ ധരിപ്പിച്ച് വലിയ ജനാവലിയുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ ഗ്രാമം മുഴുവന്‍ പ്രദക്ഷിണം നടത്തും. തുടര്‍ന്ന് വീണ്ടും അടക്കം ചെയ്യും. മനൈന്‍ എന്ന പേരിലാണ് വിചിത്രമായ ഈ ആഘോഷം അറിയപ്പെടുന്നത്.

മരിച്ചവരോടുള്ള സ്‌നേഹവും ആദരവും പ്രകടിപ്പിക്കലാണ് ഇത്തരമൊരു ചടങ്ങിലൂടെ ടൊറാജ വിഭാഗക്കാര്‍ ഉദ്ദേശിക്കുന്നത്. നൂറിലേറെ വര്‍ഷം പഴക്കമുള്ള മൃതദേഹങ്ങള്‍ പോലും ഇത്തരത്തില്‍ പുറത്തെടുത്ത് ശുശ്രൂഷകള്‍ നല്‍കുന്നു. സംസ്‌കരണം പ്രത്യേക രീതിയിലായതിനാല്‍ മൃതദേഹം കാര്യമായ കേടുപാടുകള്‍ സംഭവിക്കാതെ നിലനില്‍ക്കും.

പുതുവസ്ത്രമണിയിക്കല്‍ മാത്രമല്ല, മൃതദേഹങ്ങളെ കുളിപ്പിച്ച് പുതു ഫാഷനിലുള്ള കൂളിങ് ഗ്ലാസ് ധരിപ്പിച്ച് തെരുവിലൂടെ കൊണ്ടുപോകും. ശവസംസ്‌കാരത്തെ ജീവിതത്തിലെ പ്രധാനപ്പെട്ട ചടങ്ങായാണ് ടൊറാജ വിഭാഗക്കാര്‍ കരുതുന്നത്. മണ്ണിലോ കല്ലറകളിലോ അടക്കം ചെയ്യുന്ന രീതിയല്ല ടൊറാജക്കാര്‍ പിന്തുടരുന്നത്. മറിച്ച് ഈജിപ്ഷ്യന്‍ മമ്മി സമ്പ്രദായത്തിലാണ് ഇവരുടെ സംസ്‌കാര ചടങ്ങുകള്‍. മൃതദേഹം എംബാം ചെയ്ത് മമ്മികളുടെ രൂപത്തില്‍ പെട്ടിയിലാക്കി ഗുഹകളിലോ മരത്തിന്റെ ചില്ലകളിലോ സൂക്ഷിക്കും. കുട്ടികളാണ് മരിച്ചതെങ്കില്‍ അവരുടെ ചേതനയറ്റ കുഞ്ഞു ശരീരത്തിനൊപ്പം പുതിയ കളിപ്പാട്ടങ്ങള്‍ വെച്ചാണ് വീണ്ടും അടക്കം ചെയ്യുക.
ഗ്രാമപ്രദക്ഷിണത്തിനു ശേഷം സ്വന്തം വീടുകളില്‍ കൊണ്ടുപോയി ‘പൂര്‍വികര്‍ക്ക്’ സാങ്കല്‍പിക വിരുന്നു നല്‍കുന്നു. മരിച്ചവര്‍ ഉപയോഗിച്ചിരുന്ന കസേരയും കട്ടിലുമൊക്കെ അലങ്കരിച്ച ശേഷം മൃതദേഹത്തെ അതില്‍ ഇരുത്തുന്നു.

നൂറ്റാണ്ടുകളായി പിന്തുടരുന്ന ഈ വേറിട്ട ആചാരത്തിനു പിന്നില്‍ രസകരമായ ഒരു കഥയുണ്ട്. ബാരിപ്പു ഗ്രാമത്തിലെ വേട്ടക്കാരനായിരുന്ന പോങ് റുമസെക് ഒരു ദിവസം മരച്ചുവട്ടില്‍ മൃതദേഹം ജീര്‍ണിച്ചു കിടക്കുന്നതായി കണ്ടു. പോങ് ആ മൃതദേഹം വൃത്തിയാക്കിയ ശേഷം സ്വന്തം വസ്ത്രങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു. സമീപവാസികള്‍ പോങ് റുമസെകിന്റെ ഈ പ്രവൃത്തി സസൂക്ഷ്മം വീക്ഷിച്ചിരുന്നു.

മൃതദേഹം തടിപ്പെട്ടിയിലാക്കി മരത്തില്‍ സൂക്ഷിച്ച അദ്ദേഹം ഇടക്കിടെ അവക്ക് പുതുവസ്ത്രങ്ങള്‍ അണിയിച്ചു. ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ പോങ് റുമസെക് ധനികനാവുകയും ചെയ്തു. തന്റെ അഭിവൃദ്ധിക്കു കാരണം ഈ പരേതാത്മാവിന്റെ അനുഗ്രഹമാണെന്ന് അദ്ദേഹവും ഗ്രാമവാസികളും വിശ്വസിച്ചു. പോങിന്റെ മരണശേഷം ഈ ആചാരം പിന്നീട് ഗ്രാമവാസികള്‍ ഒന്നാകെ ഏറ്റെടുക്കുകയായിരുന്നു. പോങ് റുമസെകിന്റെ മൃതദേഹവും ടൊറാജ വിഭാഗക്കാര്‍ ഇന്നും സൂക്ഷിച്ചുപോരുന്നുണ്ടെന്നാണ് വിവരം.
ഓരോ വര്‍ഷവും ഇത്തരത്തില്‍ ചടങ്ങുകള്‍ നടത്തുമ്പോള്‍ അടുത്ത മാനേനിയില്‍ തങ്ങളും ഉണ്ടായേക്കാമെന്നും അന്നു തങ്ങള്‍ക്കു കിട്ടേണ്ട പരിചരണം കുറയരുതെന്ന ചിന്തയില്‍ പൂര്‍വീകര്‍ക്ക് മുന്തിയ പരിഗണന നല്‍കാന്‍ ടൊറാജക്കാര്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

Web Desk: