X
    Categories: indiaNews

ഹരിയാനയില്‍ ഇന്റര്‍നെറ്റ് നിരോധനം നീട്ടി; ബുള്‍ഡോസര്‍ നടപടി തുടരുന്നു

ഹരിയാനയിലെ സംഘര്‍ഷ മേഖലയായ നൂഹ്,പല്‍വല്‍ ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധനം ചൊവ്വാഴ്ച്ച വരെ നീട്ടി. എസ്എംഎസ് നിരോധനം നൂഹില്‍ തിങ്കളാഴ്ച്ച അഞ്ച് മണിവരെയും പല്‍വാല്‍ ജില്ലയില്‍ ചൊവ്വാഴ്ച്ച അഞ്ച് വരെയുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അതേസമയം ഹരിയാനയില്‍ ആറു പേരുടെ മരണത്തിനിടയാക്കിയ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ന്യൂനപക്ഷ വിഭാഗക്കാര്‍ക്കെതിരെ ഏകപക്ഷീയമായ ബുള്‍ഡോസര്‍ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. യു.പിയില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പിന്തുടരുന്ന സമാന രീതിയാണ് ഹരിയാനയിലെ ബി.ജെ.പി സര്‍ക്കാറും പിന്തുടരുന്നത്.

വിശ്വഹിന്ദു പരിഷത്തിന്റെ ഘോഷയാത്ര വര്‍ഗീയ സംഘര്‍ഷത്തിന് വഴി മാറിയതിന്റെ പേരില്‍ ഹരിയാനയിലെ നൂഹില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ബുള്‍ഡോസര്‍ ഉപയോഗിച്ച് മുസ്‌ലിംകളുടെ വ്യാപാര സ്ഥാപനങ്ങളും വീടുകളും ഇടിച്ചുനിരത്തി. ആവശ്യമെങ്കില്‍ ബുള്‍ഡോസര്‍ ഉപയോഗിക്കുമെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി അനില്‍ വിജ് പറഞ്ഞതിന് പിന്നാലെയാണ് നടപടി ആരംഭിച്ചത്. അതേ സമയം ഇടിച്ചു നിരത്തിയതെല്ലാം അനധികൃത നിര്‍മാണങ്ങളാണെന്നാണ് നൂഹ് പൊലീസ് സൂപ്രണ്ട് പറയുന്നത്. ഷഹീദ് ഹസന്‍ ഖാന്‍ മേവാതി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയുടെ പ്രധാന കവാടത്തിന് എതിര്‍വശത്തുള്ള 25ഓളം മെഡിക്കല്‍ സ്‌റ്റോറുകളും മറ്റ് വ്യവസായ സ്ഥാപനങ്ങളും ബുള്‍ഡോസര്‍ ഉപയോഗിച്ച് നശിപ്പിച്ചു. വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണിത്. അക്രമം നടന്ന നുഹില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള തൗരുവില്‍ താമസിക്കുന്ന കുടിയേറ്റക്കാരുടെ കുടില്‍ വ്യാഴാഴ്ച വൈകുന്നേരം സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്നാരോപിച്ച് പൊളിച്ചുനീക്കിയിരുന്നു. വിവിധ പ്രദേശങ്ങളിലെ 50 മുതല്‍ 60 വരെ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി. അറസ്റ്റ് ഭയന്ന് പ്രദേശത്തെ നിരവധി പേര്‍ പലായനം ചെയ്തിരിക്കുകയാണ്.

അതേ സമയം പലര്‍ക്കും നോട്ടീസ് പോലും നല്‍കാതെയാണ് വീടുകളടക്കം പൊളിച്ചു നീക്കിയത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സുരക്ഷാ ഉദ്യോഗസ്ഥനായി ജോലി ചെയ്യുന്ന മുഹമ്മദ് എന്ന 56കാരന് വെള്ളിയാഴ്ച വൈകീട്ട് നാലു മണിക്കാണ് വീട് ഒഴിയാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. ജോലിക്കായി പോകാനിറങ്ങുമ്പോള്‍ അധികൃതര്‍ നോട്ടീസ് നല്‍കുകയും രണ്ട് ദിവസത്തിനകം വീട് പൊളിക്കുമെന്ന് അറിയിക്കുകയുമായിരുന്നു. എന്നാല്‍ അര മണിക്കൂറിനകം ബുള്‍ഡോസര്‍ വന്നു. വനം വകുപ്പ് വീട്ട് സാധാനങ്ങള്‍ മാറ്റാന്‍ ആവശ്യപ്പെട്ടു. 24 വര്‍ഷമായി താന്‍ താമസിക്കുന്ന വീടാണിതെന്നും അദ്ദേഹം പറഞ്ഞു. നൂഹിലെ മുസ്്‌ലിം ഭൂരിപക്ഷ പ്രദേശത്ത് വി.എച്ച്.പിയും ബജ്‌റംഗ് ദളും നടത്തിയ പരിപാടി വര്‍ഗീയ സംഘര്‍ഷത്തിന് വഴി മാറുകയായിരുന്നു. സംഘര്‍ഷം പിന്നീട് ഗുരുഗ്രാമിലേക്കും വ്യാപിക്കുകയായിരുന്നു.

രണ്ട് ഹോം ഗാര്‍ഡുകളും ഗുരുഗ്രാമിലെ പള്ളി ഇമാമും അടക്കം ആറ് പേരാണ് കൊല്ലപ്പെട്ടത്. ജില്ലാ ഭരണകൂടത്തിന്റെ ബുള്‍ഡോസര്‍ നടപടിക്കെതിരെ നൂഹ് എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ അഫ്താബ് അഹമ്മദ് രംഗത്തെത്തി. പാവപ്പെട്ടവരുടെ വീടും ജീവനോപാധികളുമാണ് നൂഹില്‍ അധികൃതര്‍ പൊളിച്ചുനീക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഭരണ പരാജയങ്ങള്‍ മറച്ചുവെക്കാന്‍ സര്‍ക്കാര്‍ തെറ്റായ നടപടി സ്വീകരിക്കുകയാണെന്നും അടിച്ചമര്‍ത്തല്‍ നയമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 202 പേരെ അറസ്റ്റ് ചെയ്തതായും 80 പേരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചതായും ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജ് പറഞ്ഞു. അക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ 106 എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

webdesk11: