X

ദൃശ്യങ്ങളില്‍ പതിഞ്ഞത് അലീഷയല്ല, ജസ്‌ന തന്നെ; സ്ഥിരീകരിച്ച് പൊലീസ്

പത്തനംതിട്ട: പത്തനംത്തിട്ടയില്‍ നിന്ന് കാണാതായ ജസ്‌ന മരിയ ജെയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരം പൊലീസിന്. മുണ്ടക്കയം ബസ് സ്റ്റാന്റിനു സമീപത്തെ കച്ചവട സ്ഥാപനത്തിന്റെ സി.സി.ടി.വിയില്‍ പതിഞ്ഞ ദൃശ്യങ്ങളിലുള്ളത് ജസ്‌ന തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

മുണ്ടക്കയം സ്വദേശിനി അലീഷയാണെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും ഇത് പിന്നീട് ജസ്‌നയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ജസ്‌നക്കു പിന്നാലെ ആണ്‍സുഹൃത്തും നടന്നു വരുന്നത് ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. കാണാതായെന്ന് പറയപ്പെടുന്ന മാര്‍ച്ച് 22ന് പിതൃസഹോദരിയുടെ വീട്ടിലേക്ക് പോയ ജസ്‌ന മുണ്ടക്കയത്ത് എത്തിയിരുന്നുവെന്നതിന്റെ തെളിവുകളാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്.

മുണ്ടക്കയത്തേക്ക് പുറപ്പെട്ട ജസ്‌നയെ എരുമേലിയില്‍ രാവിലെ 10.30ന് ബസില്‍ ഇരിക്കുന്നതു കണ്ടതായി സാക്ഷി മൊഴിയുണ്ടായിരുന്നു. ഇതിന് തെളിവേകുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ പിന്നീട് യാതൊരു വിവരവും ലഭിച്ചിരുന്നില്ല.

കാണാതായ ദിവസം പകല്‍ 11.44 നാണ് ജെസ്‌ന മുണ്ടക്കയം ബസ് സ്റ്റാന്റിന് സമീപത്തെ കടയ്ക്ക് മുന്നിലൂടെ നടന്നുപോയത് കണ്ടത്. ആറ് മിനിറ്റ് കഴിഞ്ഞ് 11.50ന് ജെസ്‌നയുടെ ആണ്‍സുഹൃത്തും ഈ ഭാഗത്തുകൂടി തന്നെ നടന്നുപോകുന്നത് കണ്ടു. എന്നാല്‍ രാവിലെ ജസ്‌ന വീട്ടില്‍ നിന്നിറങ്ങുന്നത് കണ്ടവര്‍ നല്‍കിയ മൊഴിയനുസരിച്ച് ജെസ്‌ന ചുരിദാറായിരുന്നു ധരിച്ചത്. മുണ്ടക്കയത്തെ വീഡിയോയില്‍ ജസ്‌ന ധരിച്ചിരുന്നത് ജീന്‍സും ടോപ്പുമാണ്. മുണ്ടക്കയത്ത് ജസ്‌ന ഷോപ്പിങ് നടത്തിയിരിക്കണമെന്നും അവിടെ വെച്ച് പുതിയ വസ്ത്രം ധരിച്ചിരിക്കാമെന്നുമാണ് പൊലീസിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ മുണ്ടക്കയത്തെ വസ്ത്രവ്യാപാര കേന്ദ്രങ്ങളെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

chandrika: