X

മുസ്ലിംകള്‍ക്കെതിരെ വിഷം തുപ്പി ജയ്പൂര്‍ എച്ച്.എസ്.എസ്.എഫ് ഫെയര്‍

ജയ്പൂര്‍: ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിന്ദു സ്പിരിച്വല്‍ ആന്റ് സര്‍വീസ് ഫൗണ്ടേഷന്‍ (എച്ച്.എസ്.എസ്.എഫ്) സംഘടിപ്പിച്ച അഞ്ചു ദിവസത്തെ ഹിന്ദു ഫെയറില്‍ മുസ്‌ലിംകള്‍ക്കെതിരെ വിഷം വമിക്കുന്ന പ്രചരണം.
സമകാലിക വെല്ലുവിളികളില്‍ എങ്ങിനെ ഹിന്ദു ആത്മീയതയും പാരമ്പര്യവും പരിഹാരമാവുമെന്നാണ് ഫെയറിലൂടെ പരിശോധിക്കുന്നതെന്നാണ് എച്ച്.എസ്.എസ്.എഫ് പറയുന്നത്. പക്ഷേ ഫെയര്‍ പൂര്‍ണമായും മുസ്്‌ലിം വിരുദ്ധത സന്ദര്‍ശകരായ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളില്‍ കുത്തി നിറക്കാനാണ് പരിശ്രമിക്കുന്നത്. പ്രദേശത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഫെയറില്‍ പങ്കെടുക്കല്‍ നിര്‍ബന്ധമാണ്. വിദ്യാര്‍ത്ഥികളെ ഹിന്ദു ഫെയറിലെത്തിക്കാനുള്ള നിര്‍ദേശം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

വിദ്യാര്‍ത്ഥികള്‍ക്ക് സമ്പന്നമായ ഹിന്ദു സംസ്‌കാരം പഠിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ രതന്‍ സിങ് പറയുന്നു. സ്വതന്ത്ര സംഘടനയെന്നാണ് എച്ച്.എസ്.എസ്.എഫ് സ്വയം വിശേഷിപ്പിക്കുന്നതെങ്കിലും ആര്‍.എസ്. എസുമായി നേരിട്ട് ബന്ധമുള്ള സംഘടനയുടെ പ്രവര്‍ത്തനം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുന്നത് ബി.ജെ.പി, ആര്‍. എസ്.എസ് നേതാക്കളാണ്.

ഫെയറില്‍ ബജ്‌റംഗ് ദള്‍ ലൗജിഹാദെന്ന പേരില്‍ പരസ്യമായി ലഘുലേഖകള്‍ വിതരണം ചെയ്യുന്നുണ്ട്. ഇതാവട്ടെ പെണ്‍കുട്ടികള്‍ക്കാണ് നിര്‍ബന്ധമായും നല്‍കുന്നത്. ഇതു വാങ്ങാന്‍ വിസമ്മതിച്ച പെണ്‍കുട്ടിയെ ശകാരിച്ചു കൊണ്ട് കോഡിനേറ്റര്‍ ചാട്ട്മാല്‍ ഗുപ്ത പറഞ്ഞത് ഈ പെണ്‍കുട്ടികള്‍ എത്ര കിട്ടിയാലും പഠിക്കില്ലെന്നാണ്. ബോളിവുഡ് താരം കരീന കപൂറിന്റെ ചിത്രം നല്‍കിക്കൊണ്ടാണ് ലൗജിഹാദ് ഒരു കെണിയാണെന്ന് വിവരിക്കുന്നത്.

മതപരിവര്‍ത്തനം 1000 വര്‍ഷമായി ഇസ്്‌ലാം പിന്തുടരുന്ന രീതിയാണെന്നു പറയുന്ന ലഘു ലേഖയില്‍ എങ്ങിനെയാണ് മുസ്്‌ലിം പുരുഷന്‍മാര്‍ ഹിന്ദു പെണ്‍കുട്ടികളെ കെണിയിലാക്കുന്നതെന്ന് വിവരിക്കുന്നുണ്ട്. സ്‌കൂളില്‍ സൗഹാര്‍ദ്ദം സ്ഥാപിക്കുക, ബൈക്കില്‍ ഒരുമിച്ച് യാത്ര ചെയ്യുക, ഒരുമിച്ച് റസ്റ്റാറന്റുകളിലിരുന്ന് ഭക്ഷണം കഴിക്കുക, മൊബൈലില്‍ സംസാരിക്കുക, മാതാപിതാക്കളോട് ആദരവോടെ സംസാരിക്കുക, മോശം ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തുക തുടങ്ങിയവയാണ് ലൗജിഹാദിന് മുസ്്‌ലിം യുവാക്കള്‍ ഉപയോഗിക്കുന്ന മാര്‍ഗങ്ങളെന്നും ചൂണ്ടിക്കാട്ടുന്നു. ലൗജിഹാദിന് ഇരയായ കുടുംബങ്ങള്‍ക്ക് ഇതിന് പരിഹാരവും മറ്റുള്ളവര്‍ക്ക് മുന്‍കരുതലും ലഘുലേഖ നിര്‍ദേശിക്കുന്നുണ്ട്. ഇടക്കിടെ മാതാപിതാക്കള്‍ പെണ്‍കുട്ടികളുടെ എല്ലാ വസ്തുക്കളും എടുത്ത് പരിശോധിക്കണം, മൊബൈല്‍ കോള്‍, എസ്.എം.എസ് എന്നിവ പരിശോധിക്കുക, മുസ്്‌ലിം യുവാവിനേയോ, വിദ്യാര്‍ത്ഥിയേയോ ലിസ്റ്റില്‍ കണ്ടാല്‍ മുസ്്ലിംകള്‍ മോശക്കാരാണെന്നും, തീവ്രവാദികളാണെന്നും കൊള്ളക്കാരാണെന്നും വഞ്ചകരും രാജ്യദ്രോഹികളുമാണെന്നും, പാകിസ്താന് പിന്തുണ നല്‍കുന്നവരാണെന്നും പറഞ്ഞു കൊടുക്കുക അതുവഴി അവരുടെ സൗഹാര്‍ദ്ദം അവസാനിപ്പിക്കുക.

ഓരോ ഹിന്ദു പെണ്‍കുട്ടിയേയും മതപരിവര്‍ത്തനം ചെയ്യുന്നതിന് മുസ്്‌ലിം യുവാക്കള്‍ക്ക് ലക്ഷങ്ങളാണ് ലഭിക്കുന്നതെന്നും ലഘുലേഖ പറയുന്നു. ഹിന്ദു പെണ്‍കുട്ടികള്‍ക്ക് മുസ്്‌ലിം പുരുഷനെ വിവാഹം ചെയ്യണമെങ്കില്‍ അയാളെ ഹിന്ദു മതത്തിലേക്കു കൊണ്ടുവരിക. മുസ്്‌ലിംകള്‍ക്ക് മത പരിവര്‍ത്തനത്തിനായി റേറ്റ് കാര്‍ഡുണ്ടെന്ന് ടൈംസ് നൗ എഡിറ്റര്‍ രാഹുല്‍ ശ്രീവാസ്തവ അവതരിപ്പിച്ച വ്യാജ വാര്‍ത്തയിലെ കാര്യങ്ങളാണ് ബജ്‌റംഗ് ദള്‍ പ്രചരണത്തിനായി എടുത്തിട്ടുള്ളത്.

ലൗജിഹാദ് തന്നെ വ്യാജ പ്രചരണമാണെന്നും യു.പി തെരഞ്ഞെടുപ്പിനായി ആര്‍.എസ്.എസും ബി.ജെ.പിയും കെട്ടിച്ചമച്ചതാണെന്നും കോബ്ര പോസ്റ്റ് സ്റ്റിങ് ഓപറേഷനിലൂടെ കണ്ടെത്തിയിരുന്നു. ഗോ രക്ഷ, സസ്യാഹാരം എന്നിവ പരിപോഷിപ്പിക്കേണ്ടതിന്റെ ആവശ്യവും ഫെയര്‍ ചൂണ്ടിക്കാട്ടുന്നു.രാമക്ഷേത്രം നിര്‍മിക്കേണ്ട ആവശ്യം വ്യക്തമാക്കുന്ന ബ്രോഷറില്‍ ഹിന്ദുക്കള്‍ക്ക് വോട്ടു ചെയ്താലുള്ള നേട്ടം പരിഗണിക്കണമെന്നും പറയുന്നു.

നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ഭാഗമായുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും എച്ച.എസ്.എസ്.എഫ് പരിപാടിയില്‍ പങ്കെടുക്കല്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. പിന്‍വാതിലിലൂടെ ആര്‍.എസ്.എസ് ആശയങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ കുത്തി നിറക്കാനാണ് ഇത്തരം ഫെയറുകള്‍ സഹായിക്കുകയെന്ന് രാജസ്ഥാന്‍ യൂണിവേഴ്‌സിറ്റിയിലെ മുന്‍ പ്രൊഫസര്‍ രാജീവ് ഗുപ്ത പറയുന്നു.

 

chandrika: