X

ബിഷപ്പിനെതിരെ പരാതിപ്പെട്ട കന്യാസ്ത്രീക്ക് ഭീഷണി; പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി

കൊച്ചി: ജലന്ധര്‍ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെതിരേ പരാതി നല്‍കിയ കന്യാസ്ത്രീക്ക് നേരെ ആക്രമണം ഉണ്ടാവാമെന്ന് റിപ്പോര്‍ട്ട്. തുടര്‍ന്ന് കന്യാസ്ത്രീ താമസിക്കുന്ന കുറവിലങ്ങാട് മഠത്തില്‍ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ചാണ് സുരക്ഷ. ജലന്ധര്‍ ബിഷപ്പ് മഠത്തില്‍ എത്തിയതായി രണ്ട് കന്യാസ്ത്രീകള്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. ബംഗളൂരുവില്‍ എത്തിയാണ് അന്വേഷണ സംഘം മൊഴി എടുത്തത്. കന്യാസ്ത്രീ നല്‍കിയ പരാതിയെപ്പറ്റി തനിക്ക് അറിവുണ്ടായിരുന്നെന്ന് ഇവര്‍ അന്വേഷണ സംഘത്തിനു മൊഴി നല്‍കിയെന്നാണു സൂചന. ബിഷപ് പീഡിപ്പിച്ചെന്നു കന്യാസ്ത്രീ പരാതി പറഞ്ഞ കാലയളവില്‍ കന്യാസ്ത്രീക്കൊപ്പം ഉണ്ടായിരുന്നവരാണു രണ്ടു കന്യാസ്ത്രീകളും.

ബിഷപ്പിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി രണ്ടു പേര്‍ക്കും അറിവുണ്ടായിരുന്നെന്നു പരാതിക്കാരിയായ കന്യാസ്ത്രീ പൊലീസിനു മൊഴി നല്‍കിയിരുന്നു. ഇവരുടെ സാക്ഷിമൊഴി കൂടി ഉണ്ടെങ്കില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ കഴിയുമെന്നാണു പോലീസിന്റെ പ്രതീക്ഷ.ഇതിനിടെ, പീഡനവിവരം ചൂണ്ടിക്കാട്ടി കന്യാസ്ത്രീ നല്‍കിയ പരാതി നല്‍കിയിരുന്നോ എന്നതിന്റെ നിജസ്ഥിതി അറിയാന്‍ അന്വേഷണ സംഘം ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് ജിയോബാറ്റിസ്റ്റ ദിക്കാത്രോയില്‍നിന്നു മൊഴിയെടുക്കും.

വത്തിക്കാന്‍ സ്ഥാനപതിക്ക് ഇ മെയില്‍ വഴി പരാതി നല്‍കിയിരുന്നുവെന്ന് കന്യാസ്ത്രീ അന്വേഷണ സംഘത്തോടു വെളിപ്പെടുത്തിയിരുന്നത്. പീഡനം നടന്നെന്നു കന്യാസ്ത്രീ പരാതിപ്പെട്ട 2014-16 കാലയളവിലെ ഫോണ്‍ സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ ംപാലീസ് പരിശോധിച്ചു വരികയാണ്. പാലാ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരം ബിഷപ്പും കന്യാസ്ത്രീയും തമ്മലുളള ഫോണ്‍ സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ മൊബൈല്‍ കമ്പനികള്‍ അന്വേഷണസംഘത്തിനു കൈമാറിയിട്ടുണ്ട്.

chandrika: