X

ജയലളിതയുടെ പ്രതികാരങ്ങള്‍

കര്‍ണ്ണാടകയില്‍ ജനിച്ച് തമിഴ്‌നാടിന്റെ പുരട്ചി തലവി(വിപ്ലവ നായിക)യായി മാറിയ ജയലളിതയുടെ കഥ തമിഴ്‌നാട് ചരിത്രത്തിലെ ഒരേടാണ്. സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് ചുവടുമാറിയെത്തി ഇന്ന് കാണുന്ന തമിഴ് മക്കളുടെ ‘അമ്മ’യിലേക്ക് ജയലളിത എത്തിയിട്ടുണ്ടെങ്കില്‍ അവിടെ അസാധാരണമായ പല കഥകളുണ്ടായിരുന്നിരിക്കണം. മത്സരത്തിന്റേയും ചതിയുടേയും രാഷ്ട്രീയലോകത്ത് പയറ്റിനിന്നപ്പോള്‍ അവര്‍ക്ക് നേരെയും പല പകകളുടേയും പ്രതികാരത്തിന്റേയും ആരോപണങ്ങള്‍ നീണ്ടു.

നല്ല ഭരണാധികാരിയായി ജനങ്ങള്‍ മുദ്രകുത്തിയപ്പോള്‍ അവരില്‍ വലിയൊരു ഏകാധിപത്യ പ്രവണത വളര്‍ന്നു. എതിര്‍ക്കുന്നവരെ ആക്രമിച്ചു. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയും ശാരീരികമായി ആക്രമിച്ചും പകപോക്കി. ജയലളിതയുടെ പ്രതികാരങ്ങള്‍ മനസ്സിലാക്കിയ പലരും അവര്‍ക്കുനേരെ ആരോപങ്ങളുന്നയിച്ചു. അതില്‍ പ്രധാനപ്പെട്ട പ്രതികാരത്തിലൊന്നായിരുന്നു 1992-ല്‍ വ്യവസായ സെക്രട്ടറിയായിരുന്ന ചന്ദ്രലേഖയോടുള്ള ജയലളിതയുടെ ക്രൂരത.

അതൊരു ആസിഡാക്രമണങ്ങളായിരുന്നു. ആദ്യകാലത്ത് ജയലളിതയുടെ മന:സാക്ഷി സൂക്ഷിപ്പുകാരിയായിരുന്നു ചന്ദ്രലേഖ. ഒരു പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ജയലളിതയുടെ തീരുമാനത്തെ എതിര്‍ത്ത ചന്ദ്രലേഖക്ക് പിന്നീട് നേരിട്ടത് ക്രൂരമായ ആക്രമണമായിരുന്നു. ഇരുവരും തമ്മിലുള്ള തര്‍ക്കം അവസാനം സൗന്ദര്യം വരെയെത്തി. സൗന്ദര്യമാണ് മുഖ്യമാന്ത്രിയാകാനുള്ള യോഗ്യതയെങ്കില്‍ അത് തനിക്കുമുണ്ടെന്ന് ചന്ദ്രലേഖ വാദിച്ചു. പിന്നീട് ചന്ദ്രലേഖക്ക് ആസിഡ് ബള്‍ബാക്രമണം ഉണ്ടാവുകയായിരുന്നു. മുംബൈയില്‍ നിന്നെത്തിയ ഒരു വാടക ഗുണ്ട സുര്‍ലയാണ് ആക്രമണം നടത്തിയത്. സുബ്രഹ്മണ്യം സ്വാമിയെ കൂട്ടുപിടിച്ച് ചന്ദ്രലേഖ സുപ്രീംകോടതിവരെ കേസ് നടത്തിയെങ്കിലും സംഭവത്തിനു പിന്നിലെ ഗൂഢാലോചന കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. സിബിഐ അന്വേഷണമുണ്ടായിട്ടും കാര്യമുണ്ടാവുകയും ചെയ്തില്ല. പിന്നീട് വിചാരണത്തടവുകാരനായ സുര്‍ല മരിക്കുകയായിരുന്നു. അങ്ങനെ ആ കേസ് എവിടെയുമെത്താതെ ഇല്ലാതായി.

ജയലളിത കരണത്തടിച്ചുവെന്ന് ആരോപിച്ച് എഐഎഡിഎംകെ എംപി ശശികല പുഷ്പയും രംഗത്തെത്തിയിരുന്നു. ആരോപണം ഉന്നയിച്ചത് രാജ്യസഭയിലായിരുന്നു. ഇതിനെതുടര്‍ന്ന് ശശികലയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. എന്നാല്‍ രാജ്യസഭാംഗത്വം രാജിവെക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും ശശികല തയ്യാറായില്ല. മുന്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ ടിഎന്‍ ശേഷനെതിരേയും ജയലളിതയുടെ പകപോക്കലുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് സുതാര്യമായി നടത്തണമെന്നാവശ്യപ്പെട്ട അദ്ദേഹത്തിന് താമസിക്കാന്‍ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ് നല്‍കാന്‍ ജയലളിത തയ്യാറായില്ലെന്നും പിന്നീട് അദ്ദേഹം താമസിച്ച ഹോട്ടല്‍ ഗുണ്ടകളെത്തി തല്ലിത്തകര്‍ത്തെന്നും കഥകളുണ്ട്.

തനിക്കെതിരെ വിധി പ്രഖ്യാപിച്ച ജസ്റ്റിസ് എആര്‍ ലക്ഷമണനോടും ജയലളിത പക വീട്ടി. അദ്ദേഹത്തിന്റെ മരുമകന്‍ സഞ്ചരിച്ച കാറില്‍ കഞ്ചാവ് വെച്ച് കള്ളക്കേസില്‍ കുടുക്കി. ജസ്റ്റിസ് ശ്രീനിവാസന്റെ വീടിന് നേരേയും ഗുണ്ടാ ആക്രമണം നടത്തിയിട്ടുണ്ട് അവര്‍. സംഗീത സംവിധായകന്‍ ഇളയരാജയുടെ സഹോദരന്റെ ഫാം ഹൗസ് കിട്ടുന്നതിന് ജയലളിത നിരവധി ശ്രമങ്ങള്‍ നടത്തി. ഒടുവില്‍ താല്‍പ്പര്യമില്ലാതിരുന്നിട്ടും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി അദ്ദേഹം ഫാം ഹൗസ് വെറും 13.1ലക്ഷം രൂപക്ക് ജയലളിതക്ക് നല്‍കുകയായിരുന്നു.

ജയലളിതക്കെതിരെ പ്രസംഗിച്ചതിന് പി ചിദംബരത്തിനേയും എംഎല്‍എമാരേയും റോഡില്‍ തടഞ്ഞുനിര്‍ത്തി ജയയുടെ ഗുണ്ടകള്‍ ആക്രമിച്ച സംഭവങ്ങള്‍ വേറെയാണ്. ഇതു കൂടാതെ ഗുണ്ടകളെ അടിച്ചമര്‍ത്താനുള്ള എന്‍കൗണ്ടര്‍ കൊലപാതകങ്ങള്‍ മുതലിങ്ങോട്ട് അവരുടെ പ്രതികാരത്തിന്റെ ചരിത്രം വളരെ വലിയതാണെന്നതില്‍ തര്‍ക്കമില്ല.

chandrika: