X
    Categories: MoreViews

ജെല്ലിക്കെട്ട്: തമിഴ്‌നാട്ടില്‍ വ്യാപക അക്രമം, മധുര അളകനെല്ലൂരില്‍ തെരുവുയുദ്ധം

ചെന്നൈ: ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ടുള്ള മറീന ബീച്ചിലെ പ്രക്ഷോഭകരെ നിയന്ത്രിക്കാന്‍ കഴിയാതെ തമിഴ്‌നാട് പോലീസ്. സമരക്കാര്‍ കടലില്‍ ചാടുമെന്ന് ഭീഷണിപ്പെടുത്തി രംഗത്തെത്തുകയായിരുന്നു. സമരക്കാര്‍ പോലീസിനു നേരെ അക്രമം തുടങ്ങിയതോടെ പോലീസ് അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. ഇതോടെ ജെല്ലിക്കെട്ട് സമരം അക്രമാസക്തമായി. പോലീസ് സമരക്കാരെ നീക്കം ചെയ്തുവരികയാണ്. രാവിലെ തന്നെ മറീന ബീച്ചിലേക്കുള്ള എല്ലാ വഴികളും പോലീസ് അടച്ചു. ബീച്ചിലുള്ളവരെ ലാത്തിവീശി പോലീസ് നീക്കം ചെയ്യുകയാണ്.

മധുര അളകനെല്ലൂരിലും സമരം തെരുവുയുദ്ധമായി. പോലീസും പ്രക്ഷോഭകരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. ചെന്നൈ ഐസ്ഹൗസ് പോലീസ് സ്‌റ്റേഷന് സമരക്കാര്‍ തീയിട്ടു. സ്റ്റേഷനുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും പ്രക്ഷോഭകര്‍ നശിപ്പിച്ചു. ചെന്നൈയില്‍ പലയിടങ്ങളിലും സമരക്കാരും പോലീസും തമ്മില്‍ ഏറ്റുമുട്ടുകയാണ്. സമരം ചെയ്യുന്ന എല്ലാവരേയും നീക്കം ചെയ്യുകയാണ് പോലീസ് ലക്ഷ്യം. അതേസമയം, തമിഴ്‌നാട്ടില്‍ പ്രത്യേക നിയമസഭാ സമ്മേളനം നടത്താന്‍ തീരുമാനിച്ചു. വൈകുന്നേരം അഞ്ചിനാണ് നിയമസഭാ സമ്മേളനം. ജെല്ലിക്കെട്ട് ബില്ല് പാസാക്കുകയാണ് ലക്ഷ്യം.

ജെല്ലിക്കെട്ട് പ്രക്ഷോഭത്തില്‍ പോലീസ് നടപടിയെ വിമര്‍ശിച്ച് നടന്‍ കമല്‍ഹാസന്‍ രംഗത്തെത്തി. സമരത്തെ ബലം പ്രയോഗിച്ച് ഒതുക്കാനുള്ള ശ്രമം ഗുണം ചെയ്യില്ലെന്ന് കമല്‍ഹാസന്‍ പറഞ്ഞു. മറീന ബീച്ചിലെ പോലീസ് നടപടിയില്‍ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്.

chandrika: