X
    Categories: MoreViews

ജോസ് കെ മാണി രാജ്യസഭാ സ്ഥാനാര്‍ത്ഥി

കേരള കോണ്‍ഗ്രസ് എം രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി ജോസ് കെ മാണിയെ പ്രഖ്യാപിച്ചേക്കും. പി.ജെ ജോസഫ് വിഭാഗത്തിന്റെ കൂടി അഭിപ്രായം കൂടി പരിഗണിച്ചാണ് ജോസ് കെ മാണിയെ രാജ്യസഭാ സ്ഥാനാര്‍ത്ഥിതായി തെരഞ്ഞെടുത്തത്.പാലായില്‍ ചേര്‍ന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം.

അതേസമയം യു.ഡി.എഫിനെ ശക്തിപ്പെടുത്തുത്തുന്നതാണ് കെ.എം മാണിയുടെ മടങ്ങിവരവെന്നും തീരുമാനം ഒറ്റക്കെട്ടായിരുന്നുവെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസിന്റെ സീറ്റ് മുന്നണിയിലെ മറ്റൊരു ഘടകകക്ഷിക്കു നല്‍കുന്നത് ആദ്യ സംഭവമല്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തീരുമാനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ജനങ്ങള്‍ ആഗ്രഹിക്കുന്ന തീരുമാനമാണിത്. വളരെ നാളുകളായി കെ.എം മാണി നേതൃത്വം നല്‍കുന്ന കേരളാ കോണ്‍ഗ്രസിനെ തിരിച്ച് കൊണ്ടുവരണമെന്ന ചര്‍ച്ചകള്‍ യു.ഡി.എഫിനുള്ളില്‍ നടക്കുന്നുണ്ട്. ഒഴിവ്‌വരുന്ന രാജ്യസഭാ സീറ്റില്‍ ഒന്ന് കേരളാ കോണ്‍ഗ്രസിന്റേതാണ്. കോണ്‍ഗ്രസിലെ പി.ജെ കുര്യന്‍, കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ ജോയ് എബ്രാഹം, സി.പി.എമ്മിലെ നാരായണന്റെ സീറ്റ് എന്നിവയാണ് ഒഴിവു വരുന്നത്. ഇപ്പോള്‍ യു.ഡി.എഫ് പ്രതിപക്ഷത്തായതുകൊണ്ട് അംഗബലം അനുസരിച്ച് ഒരു സീറ്റിലെ വിജയിക്കാന്‍ കഴിയുകയുള്ളു. ഈ സീറ്റ് കോണ്‍ഗ്രസിന് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേരളാ കോണ്‍ഗ്രസ് കടുത്ത നിലപാട് എടുത്തു. ഒടുവില്‍ ഒറ്റ തവണത്തേയ്ക്ക് മാത്രം സ്പെഷ്യല്‍ കേസായി കേരളാ കോണ്‍ഗ്രസിന് നല്‍കാമെന്ന് തീരുമാനിക്കുകയായിരുന്നു.
വരുന്ന പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ പരമാവധി സീറ്റ് നേടുന്നതിനും യു.ഡി.എഫിനെ അധികാരത്തില്‍ കൊണ്ടുവരുന്നതിനും വേണ്ടിയാണ് ഇത്തരത്തില്‍ തിരുമാനമെടുത്തത്. കോണ്‍ഗ്രസിന്റെ സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ടു കൊടുത്തിട്ടില്ല. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ കോണ്‍ഗ്രസിന് രണ്ട് സീറ്റു കിട്ടും. 2021ല്‍ കേരള കോണ്‍ഗ്രസിനു നല്‍കേണ്ടിയിരുന്ന സീറ്റ് കുറച്ചു നേരത്തെ നല്‍കിയെന്ന് വിചാരിച്ചാല്‍ മതി. അങ്ങനെ ചിന്തിച്ചാല്‍ പ്രതിഷേധമൊക്കെ മാറുമെന്നും ചെന്നിത്തല പറഞ്ഞു.
ചില രാഷ്ട്രീയ സാഹചര്യങ്ങളില്‍ അടിയന്തരമായി തീരുമാനങ്ങള്‍ എടുക്കേണ്ടി വരും. അപ്പോഴക്കെ പാര്‍ട്ടി ഫോറങ്ങളില്‍ ചിലപ്പോള്‍ ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞില്ലെന്നിരിക്കുമെന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം സുധീരന്റെ വിമര്‍ശനത്തോട് അദ്ദേഹം പ്രതികരിച്ചു. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ കൊല്ലം ആര്‍.എസ്.പിക്ക് വിട്ടുകൊടുക്കാനുള്ള തിരുമാനം അഞ്ച് മിനിറ്റുകൊണ്ടാണ് താനും ഉമ്മന്‍ചാണ്ടിയും സുധീരനും കൂടി എടുത്തത്. വീരേന്ദ്രകുമാര്‍ പാര്‍ലമെന്റിലേക്ക് മല്‍സരിക്കുമ്പോള്‍ ഏതെങ്കിലും കാരണവശാല്‍ അദ്ദേഹം പരാജയപ്പെട്ടാല്‍ രാജ്യസഭാ സീറ്റ് നല്‍കുമെന്ന തിരുമാനവും തങ്ങള്‍ മൂന്ന് പേരും കൂടെയാണെടുത്തത്. അതുപോലെതന്നെ ശബരിനാഥിന് സീറ്റ് നല്‍കിയതും പാര്‍ട്ടി ഫോറങ്ങളില്‍ ചര്‍ച്ച ചെയ്തിട്ടല്ല.
പി.ജെ കുര്യന്‍, വയലാര്‍ രവി എന്നിവരുടെ സീറ്റ് തിരുമാനിച്ചതും ഇലക്ഷന്‍ കമ്മിറ്റി കൂടിയെടുത്ത തിരുമാനമായിരുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം, രാജ്യസഭാ സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഇവയൊക്കെ ഇത്തരത്തിലാണ് തിരുമാനിച്ചത്. കര്‍ണ്ണാടകയില്‍ 75 സീറ്റുള്ള കോണ്‍ഗ്രസ് 40 സീറ്റുള്ള ജനതാദളിന് മുഖ്യമന്ത്രി സ്ഥാനം നല്‍കിയത് പാര്‍ട്ടിയുടെയും ജനങ്ങളുടെയും വിശാലമായ താല്‍പര്യത്തിന് വേണ്ടിയായിരുന്നു. ബി.ജെ.പിയെ അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്തുന്നതിനുവേണ്ടിയാണ് ഇത്തരം വിട്ടുവീഴ്ചാ മനോഭാവത്തോടുകൂടിയുള്ള തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

chandrika: