X

“ഒന്നും എണ്ണിയെണ്ണിപ്പറയേണ്ട ജനങ്ങള്‍ എണ്ണിയെണ്ണി ചോദിച്ചുകൊള്ളും”; പിണറായിക്കും സര്‍ക്കാരിനുമെതിരെ ജോയ് മാത്യു

സംസ്ഥാന സര്‍ക്കാരിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനെതിരേയും രൂക്ഷവിമര്‍ശനവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. ആര്‍ക്കിടെക്ട് ശങ്കറിന്റെ ദുരനുഭവം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്. അധികാരത്തിലേറിയപ്പോള്‍ ഓരോ ഫയലിനു പിന്നിലും ഒരു ജീവിതമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ഫയലിന് പിന്നില്‍ കൈക്കൂലി കാത്തിരിക്കുന്ന ഉദ്യോഗസ്ഥരാണുളളതെന്ന് ജനം മനസ്സിലാക്കിയെന്നും ഒന്നും എണ്ണിയെണ്ണി പറയേണ്ട ജനങ്ങള്‍ എണ്ണിയെണ്ണി ചോദിച്ചുകൊള്ളുമെന്ന് ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു.

ജോയ് മാത്യുവിന്റെ ഫേസ്ബുക് കുറിപ്പ് പൂര്‍ണ്ണമായി വായിക്കാം

ഒന്നും എണ്ണിയെണ്ണിപ്പറയേണ്ട ജനങ്ങള്‍ എണ്ണിയെണ്ണി ചോദിച്ചുകൊള്ളും സ്വര്‍ണ്ണവും സ്വപ്നയും വിഹരിക്കുന്ന അധികാരത്തിന്റെ ഇടനാഴികളില്‍ കണ്ണ് മഞ്ഞളിച്ചു നില്‍ക്കുകയാണ് മലയാളി. ഇത്രയും പറയാന്‍ കാര്യം ,ഇന്നലെ രാത്രി എന്റെ കാഴ്ചയില്‍ തടഞ്ഞ ദുഖകരമായ ഒരു വീഡിയോ ആണ്. കേരളത്തിലെ എന്നല്ല ലോകത്ത് തന്നെ അറിയപ്പെടുന്ന ഒരു ആര്‍ക്കിടെക്ടാണ് ശങ്കര്‍.ചെലവ് കുറഞ്ഞ കെട്ടിട നിര്‍മ്മാണ പദ്ധതികളുടെ അമരക്കാരന്‍. മെട്രോ ശ്രീധരനെപ്പോലെ ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന പാവപ്പെട്ടവര്‍ക്ക് പാര്‍പ്പിടം എന്ന സങ്കല്‍പം യാഥാര്‍ഥ്യമാക്കിയ ആള്‍ .

മാറി മാറി വന്ന ഗവര്‍മ്മന്റുകള്‍ക്കെല്ലാം സ്വീകാര്യനായ ശങ്കറിന്റെ നേതൃത്വത്തിലുള്ളതും ലാഭേച്ഛകൂടാതെ പ്രവര്‍ത്തിക്കുന്ന ഹെബിറ്റാറ്റ് ഗ്രൂപ്പ് പാവപ്പെട്ടവര്‍ക്കായി ആയിരക്കണക്കിന് വീടുകളാണ് വിവിധ പ്രോജക്ടുകളുടെ ഭാഗമായി നിര്‍മ്മിച്ച് നല്‍കിയിട്ടുള്ളത്.കൂടാതെ ഗവര്‍മെന്റിന്റെ തന്നെ വിവിധ കെട്ടിടങ്ങള്‍ ഏറ്റവും ചെലവ് കുറച്ചും കാലാവസ്ഥാനയോജ്യമായ രീതിയിലും,പരിസ്ഥിതിക്കിണങ്ങുന്ന രീതിയിലും നിര്‍മ്മിച്ച് നല്‍കി ലോകശ്രദ്ധ നേടിയ, ഇന്ത്യാ ഗവണ്‍മെന്റ് പത്മശ്രീ നല്‍കി ആദരിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ ഇന്നത്തെ അവസ്ഥ അതി ദയനീയമാണ് എന്ന് നമ്മള്‍ അറിയുക .

ഭരണം എന്നാല്‍ പോലീസിനെവിട്ട് പേടിപ്പിക്കുകയാഴ്‌ണെന്ന് തെറ്റിദ്ധരിച്ച മുഖ്യമന്ത്രി അറിയുക, താങ്കളുടെ കീഴിലുള്ള ഏതാനും ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളുടെ കാരുണ്യരഹിതമായ പ്രവൃത്തിമൂലം ഒരു സ്ഥാപനം മുടിയുന്നു ,തൊഴിലാളികള്‍ ആത്മഹത്യയെപ്പറ്റി ചിന്തിക്കുന്നു . യോഗ്യതയില്ലാത്ത കമ്പനികള്‍ക്ക് കാരാര്‍ നേടിക്കൊടുത്ത് കോടികള്‍ കമ്മീഷന്‍ പറ്റുന്ന സ്വപ്ന സുന്ദരികളില്ലാത്തതതിനാലാവാം ശങ്കര്‍ എന്ന പ്രതിഭാശാലി പണിമുഴുമിപ്പിച്ച ഗവര്‍മെന്റ് കെട്ടിടങ്ങളുടെ പണിക്കൂലിയായ കോടിക്കണക്കിനു രൂപ കുടിശ്ശിഖയാക്കിയത് .

ശങ്കറിന്റേത് ഒരു ഒറ്റപ്പെട്ട സംഭാവമല്ല എന്നുകൂടി അറിയുക . കൊവിഡ് വിതച്ച ദുരിതത്തിലാണെങ്കിലും മനുഷ്യര്‍ക്ക് ഭക്ഷണമെങ്കിലും ഈ ഓണക്കാലത്ത് കഴിക്കണ്ട സാര്‍ ? അല്ലാതെ അദ്ദേഹത്തെയും ആ സ്ഥാപനത്തിലെ തൊഴിലാളികളെയും പാതാളത്തിലേക്ക് ചവുട്ടിത്തതാഴ്ത്തുന്ന വാമനന്‍ ആകരുത് താങ്കള്‍ എന്നുകൂടി അപേക്ഷിക്കട്ടെ. അധികാരത്തില്‍ കയറിയപ്പോള്‍ ”ഓരോ ഫയലിന് പുറകിലും ഒരു ജീവിതമുണ്ട് ‘ എന്നൊക്കെ വലിയ ഡയലോഗ് ഒക്കെ കാച്ചിയിരുന്നല്ലോ പക്ഷെ ഫയലിന്റെ പുറകില്‍ ജീവിതമല്ല കൈക്കൂലി കാത്തിരിക്കുന്ന ഉദ്യോഗസ്ഥന്മാരാണെന്ന് ഓരോ കേരളിയനും ഇപ്പോള്‍ മനസ്സിലാക്കിക്കൊണ്ടിരിക്കയാണ്. അതിനാല്‍ ഒന്നും എണ്ണിയെണ്ണിപ്പറയേണ്ട ജനങ്ങള്‍ എണ്ണിയെണ്ണി ചോദിച്ചുകൊള്ളും.

 

chandrika: