X
    Categories: Culture

ജുഡീഷ്യറിയുടെ വിശ്വാസ്യത പരമപ്രധാനം

ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തിലെ കറുത്ത അധ്യായങ്ങളിലൊന്നാണ് ജസ്റ്റിസ് സി.എസ് കര്‍ണനുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. മെയ്്ദിനമായ തിങ്കളാഴ്ച കല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എസ് കര്‍ണന്റെ ‘കുറഞ്ഞുവരുന്ന മാനസികനില’ പരിശോധിക്കാന്‍ ചീഫ്ജസ്റ്റിസ് അടങ്ങുന്ന സുപ്രീംകോടതിയുടെ ഏഴംഗബെഞ്ച് പശ്ചിമബംഗാള്‍ സംസ്ഥാന പൊലീസ്‌മേധാവിക്ക് ഉത്തരവ് നല്‍കിയിരിക്കയാണ്. കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാരടങ്ങുന്ന ബോര്‍ഡ് മെയ്‌നാലിന് ജസ്റ്റിസ് കര്‍ണനെ പരിശോധിച്ച് മെയ് എട്ടിന് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. രാജ്യത്തെ നീതിന്യായസംവിധാനത്തിലെ അത്യപൂര്‍വസംഭവം. ജഡ്ജിമാരുടെ നിഷ്പക്ഷതയെ ചോദ്യം ചെയ്തതിന് മൂന്നുമാസത്തിലധികം നീണ്ട കോടതിയലക്ഷ്യനടപടികളുടെ ഭാഗമായി സുപ്രീംകോടതിയില്‍ നേരിട്ട് ഹാജരാകാന്‍ ജസ്റ്റിസ് കര്‍ണനോട് നിര്‍ദേശിച്ചിരുന്നെങ്കിലും അദ്ദേഹം അതിന് തയ്യാറാകാതിരുന്നതാണ് ഇത്തരമൊരു വിധിക്ക് കാരണമായത്. ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ജെ.എസ് കെഹാറിനുപുറമെ ജസ്റ്റിസുമാരായ ദീപക് മിശ്ര, ജെ. ചലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി. ലോക്കൂര്‍, പി.സി ഘോഷ്, കുര്യന്‍ ജോസഫ് എന്നിവരാണ് മേല്‍വിധി പുറപ്പെടുവിച്ചത്. കഴിഞ്ഞ ഫെബ്രുവരി എട്ടുമുതല്‍ ജസ്റ്റിസ്‌കര്‍ണന്‍ ഇറക്കിയിട്ടുള്ള ഉത്തരവുകളൊന്നും പാലിക്കേണ്ടതില്ലെന്നും സുപ്രീംകോടതി വിധിച്ചിരിക്കയാണ്.
എന്നാല്‍ ഇതിനുശേഷം മണിക്കൂറുകള്‍ക്കകം ചീഫ്ജസ്റ്റിസ് അടക്കം ഏഴ് സുപ്രീംകോടതി ജഡ്ജിമാരുടെ മാനസികനില പരിശോധിക്കണമെന്ന് ജസ്റ്റിസ് കര്‍ണനും തിരിച്ച് ഉത്തരവിറക്കിയത് നീതിന്യായവ്യവസ്ഥിതിയെ മാത്രമല്ല, ജനാധിപത്യവിശ്വാസികളെയാകെ ഞെട്ടിപ്പിച്ചുകളഞ്ഞു. ഇതുസബന്ധിച്ച് ഡല്‍ഹി ഡി.ജി.പിക്കാണ് ജസ്റ്റിസ് കര്‍ണന്‍ നിര്‍ദേശം നല്‍കിയത്. എന്നാല്‍ ഡല്‍ഹിയിലെ പൊലീസ് തലപ്പത്ത് കമ്മീഷണറാണ്, ഡി.ജി.പിയല്ല ഉള്ളതെന്നുപോലുമറിയാത്തയാളാണ് ജസ്റ്റിസ് കര്‍ണന്‍ എന്നത് അദ്ദേഹത്തിനെതിരെയുള്ള സുപ്രീംകോടതി വിധിയെ സാധൂകരിക്കുന്നു. നല്ല മാനസികാരോഗ്യമുള്ള ഒരുദലിത് ജഡ്ജിയോടുള്ള പീഡനവും അധിക്ഷേപവുമാണ് സുപ്രീംകോടതിയുടെ വിധിയെന്ന് ജസ്റ്റിസ് കര്‍ണന്റെ ഉത്തരവില്‍ പറയുന്നു. ഭാര്യയും എഞ്ചിനീയര്‍മാരായ രണ്ടുമക്കളും തന്റെ ശാരീരിക-മാനസിക ആരോഗ്യത്തില്‍ സംതൃപ്തരാണെന്നും അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നു. ഉന്നതനീതിപീഠത്തിന്റെ വിധിയേ രാജ്യത്ത് നിലനില്‍ക്കൂ എങ്കിലും ജനത ഒന്നടങ്കം പരിപാവനതയോടെ വീക്ഷിക്കുകയും പ്രതീക്ഷിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ന്യായാധിപന്മാര്‍ തമ്മില്‍ ഉണ്ടാകുന്ന ഈ തമ്മില്‍തല്ലിനെ എങ്ങനെയാണ് നീതിന്യായ വ്യവസ്ഥിതിയുടെ മാതൃകയായി കാണാനാവുക. മറ്റുജഡ്ജിമാര്‍ക്കെതിരെ ജസ്റ്റിസ് കര്‍ണന്‍ ഉയര്‍ത്തിയിരിക്കുന്ന ആരോപണങ്ങള്‍ ഇതുവരെയും തെളിയിക്കാന്‍ അദ്ദേഹത്തിനായിട്ടില്ല. നീതിന്യായവ്യവസ്ഥിതിയോടുള്ള വിശ്വാസ്യത തകരാനേ ഇത്തരം സംഭവങ്ങള്‍ ഉപകരിക്കൂ.
ഏഴുവര്‍ഷത്തോളം മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്നയാളാണ് ജസ്റ്റിസ് കര്‍ണന്‍. അന്നും ജാതിഅധിക്ഷേപം പറഞ്ഞ് ചീഫ് ജസ്റ്റിസിനും മറ്റുമെതിരെ ആരോപണങ്ങളുന്നയിക്കുകയും കോടതിയലക്ഷ്യം നേരിടുകയും ചെയ്തിരുന്നു ഇദ്ദേഹം. തുടര്‍ന്നായിരുന്നു തന്റെ സഹപ്രവര്‍ത്തകരായ 21 ജഡ്ജിമാര്‍ ഒപ്പിട്ടുനല്‍കിയ പരാതിപ്രകാരം ജസ്റ്റിസ് കര്‍ണനെ സ്ഥലംമാറ്റിക്കൊണ്ടുള്ള 2016 മാര്‍ച്ച് പതിനൊന്നിലെ സുപ്രീംകോടതിയുത്തരവ്. ഈ ഉത്തരവിനെ താന്‍ അസ്ഥിരപ്പെടുത്തുന്നുവെന്നായിരുന്നു പക്ഷേ ജസ്റ്റിസ് കര്‍ണന്റെ മറുവിധി. തുടര്‍ന്ന് ജസ്റ്റിസ് കര്‍ണനെതിരെ സുപ്രീംകോടതി 2017 ഫെബ്രുവരി എട്ടിനാണ് കോടതിയലക്ഷ്യക്കേസെടുത്ത് നടപടിയാരംഭിച്ചത്. അന്നുമുതല്‍ കേസ് തീരുംവരെയും ജസ്റ്റിസ് കര്‍ണനെ നീതിന്യായകര്‍ത്തവ്യങ്ങളില്‍ നിന്നും കോടതി ഭരണനടപടികളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കൊളീജിയത്തിനാണ് ഹൈക്കോടതിയിലടക്കമുള്ള ജഡ്ജിമാരെ നിയമിക്കാനും സ്ഥലം മാറ്റാനും അര്‍ഹത എന്നിരിക്കെ സുപ്രീകോടതിയുടെ നടപടികളെ അവിഹിതമായി കാണാനാവില്ല. അതേസമയം,ഒരു സംവിധാനത്തിനുകീഴില്‍ പ്രവര്‍ത്തിക്കേണ്ട ഹൈക്കോടതി ജഡ്ജി തനിക്കുമേലെയാണ് എല്ലാവരും എന്ന തോന്നലില്‍ അരുതാത്തതെല്ലാം വിധിയായി എഴുതിവെക്കുകയാണ്.
പട്ടികജാതിക്കാരനായതിനാലാണ് തന്നെ സുപ്രീംകോടതി നോട്ടമിടുന്നതെന്നും സി.ബി.ഐ ഏഴ് ജഡ്ജിമാര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും അദ്ദേഹം മുമ്പ് ആവശ്യപ്പെടുകയുണ്ടായി. ഏഴ് ജഡ്ജിമാര്‍ തന്റെ വസതിയിലെ കോടതിയില്‍ ഹാജരാകണമെന്നും ഉത്തരവിട്ടത് അദ്ദേഹത്തിന്റെ അധികാരപരിധി കടക്കുന്നതും അഹങ്കാരം നിറഞ്ഞതുമായിരുന്നു. പട്ടികവിഭാഗപീഡന നിരോധനനിയമപ്രകാരം സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുമെന്നും ജസ്റ്റിസ് കര്‍ണന്‍ ഭീഷണിപ്പെടുത്തുകയുണ്ടായി. എന്നാല്‍ നിയമവിരുദ്ധതക്ക് കുടയായി ഒരു നിയമത്തെ ദുരുപയോഗിക്കുന്നത് ഒരു വ്യക്തിക്കും യോജിച്ചതല്ലെന്ന് അദ്ദേഹം ഓര്‍ക്കാതെ പോകുന്നു. നിയമനിര്‍മാണസഭയും ഭരണനിര്‍വഹണവിഭാഗവും കഴിഞ്ഞാല്‍ ജനാധിപത്യസംവിധാനത്തില്‍ കോടതിയാണ് മൂന്നാമത്തെ നെടുംതൂണ്‍. മറ്റുരണ്ടിനും ക്ഷതം വരുമ്പോഴൊക്കെയും ജനങ്ങള്‍ പ്രതീക്ഷയോടെ നോക്കിനില്‍ക്കുന്നത് ജുഡീഷ്യറിയുടെ മുഖത്തേക്കാണ്. ആ തേജസ്സിന് വരുന്ന ഓരോ കോട്ടവും ജനാധിപത്യത്തിന്റേതുകൂടിയാണ്.
കാശ് കൊടുത്ത് അഭിഭാഷകപ്പട്ടം നേടുന്ന എത്രയോ കഥകള്‍ നാം കേട്ടിരിക്കുന്നു. പതിനഞ്ച് കൊല്ലം വക്കീലായിരുന്നാല്‍ ഒരു ഇന്ത്യന്‍ പൗരന് ഹൈക്കോടതി ജഡ്ജിയാകാം. ഇതിനുവേണ്ടത് പിന്നെ മേല്‍പിടിപാടുമാത്രം. ജസ്റ്റിസ് കര്‍ണനെപോലൊരാളെ ഹൈക്കോടതി ജഡ്ജിയാക്കുമ്പോള്‍ നിലവിലെ കൊളീജിയം സംവിധാനം എന്തെല്ലാം പരിഗണിച്ചിരുന്നു. സ്വത്തുസമ്പാദനക്കേസില്‍ ആരോപണവിധേയനായിരുന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്റെ കാലത്താണ് തമിഴ്‌നാട് സ്വദേശിയായ കര്‍ണനെ ഹൈക്കോടതി ജഡ്ജിയായി നിയമിച്ചതെന്നതും ശ്രദ്ധേയമാണ്. വസ്തുനിഷ്ഠമല്ലാതെ പലവിധികളും ജഡ്ജിമാരുടെ ഇച്ഛക്കൊത്ത് ആത്മനിഷ്ഠമാകുന്നു എന്ന പരാതി കാലങ്ങളായി നാം കേള്‍ക്കുന്നതാണ്. ഹൈക്കോടതി ജഡ്ജിയുടെ മാനസികനില തകരാറിലാണെന്ന് സുപ്രീംകോടതി സംശയിക്കുന്നതിലേക്കുവരെ ഇത് വൈകിപ്പോകരുതായിരുന്നു. അങ്ങനെ വരുമ്പോള്‍ ജസ്റ്റിസ് കര്‍ണന്‍ കഴിഞ്ഞ എട്ടുവര്‍ഷക്കാലത്ത് പുറപ്പെടുവിച്ച ഉത്തരവുകളെക്കുറിച്ച് ആശങ്ക ഉയരുന്നുണ്ട്. പാര്‍ലമെന്റില്‍ ഇംപീച്ച്‌മെന്റ് നേരിടുക എന്നതാണ് ഇനി ജസ്റ്റിസ് കര്‍ണനുമുമ്പിലുള്ള വഴി. ജഡ്ജിമാരുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് നൂതനമായ സങ്കേതങ്ങള്‍ രൂപപ്പെടുത്തേണ്ടതുണ്ടെന്ന് വെളിപ്പെടുത്തുന്നതാണ് ജസ്റ്റിസ് കര്‍ണന്‍ സംഭവം.

chandrika: