X
    Categories: indiaNews

വിവാദങ്ങള്‍ക്കിടെ ജസ്റ്റിസ് അരുണ്‍ മിശ്ര ഇന്ന് പടിയിറങ്ങുന്നു

ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കിടെ സുപ്രീം കോടതി ജസ്റ്റിസ് അരുണ്‍ മിശ്ര ഇന്ന് പടിയിറങ്ങുന്നു. കോവിഡ് സാഹചര്യങ്ങള്‍ മൂലം ബാര്‍ അസോസിയേഷന്റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുക്കാതെയാണ് അദ്ദേഹം വിരമിക്കുന്നത്. കോടതിയലക്ഷ്യക്കേസില്‍ പ്രശാന്ത് ഭൂഷണെ ശിക്ഷിച്ചതിനെച്ചൊല്ലിയുള്ള വിവാദം കത്തിനില്‍കക്കുമ്പോഴാണ് ജസ്റ്റിസ് മിശ്രയുടെ പടിയിറക്കം.

രാജസ്ഥാന്‍, കല്‍ക്കട്ട ഹൈക്കോടതികളില്‍ ചീഫ്ജസ്റ്റിസായിരുന്ന അരുണ്‍ മിശ്ര, 2014 ജൂലായ് 7ന് സുപ്രീംകോടതി ജഡ്ജിയായി. ആറ് കൊല്ലത്തെ സേവനത്തിന് ശേഷമാണ് അരുണ്‍ മിശ്ര വിരമിക്കുന്നത്. മരടില്‍ തീരദേശനിയമം ലംഘിച്ച് നിര്‍മിച്ച നാല് ഫ്‌ലാറ്റുകള്‍ ഇടിച്ച് നിരപ്പാക്കുന്നതിലേക്ക് നയിച്ച സുപ്രധാന വിധിയിലൂടെയും പതിറ്റാണ്ടുകള്‍ നിലനിന്ന പള്ളിക്കേസില്‍ അന്തിമ തീര്‍പ്പുണ്ടാക്കിയും മലയാളികള്‍ക്കിടയിലും ജസ്റ്റിസ് അരുണ്‍ മിശ്ര എന്ന പേര് പരിചിതമാണ്.

ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതും വിവാദങ്ങളിലൂടെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതുമായ കേസുകളായിരുന്നു തുടക്കം മുതലേ അരുണ്‍ മിശ്രയുടെ മുന്നില്‍ എത്തിയിട്ടുള്ളത്. അമിത് ഷാ പ്രതിയായ വ്യാജഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന ജഡ്ജി ലോയയുടെ ദുരൂഹമരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ജസ്റ്റിസ് മിശ്രയുടെ ബെഞ്ചിന് വിട്ടത് ഏറെ വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു. ഇതേതുടര്‍ന്ന് സുപ്രീം കോടതിയുടെ ചരിത്രത്തില്‍ ആദ്യമായി നാലു മുതിര്‍ന്ന ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം നടത്തുകയും ജനാധിപത്യം അപകടാവസ്ഥയിലാണെന്ന് വിളിച്ചു പറയുകയും ചെയ്തു.

സഹാറബിര്‍ല ഹരേന്‍ പാണ്ഡ്യ കൊലപാതകത്തിന്റെ ഡയറിക്കുറിപ്പുകള്‍; മെഡിക്കല്‍ കോളേജ് കൈക്കൂലി കേസ് പട്ടികജാതിപട്ടികവര്‍ഗ ഭേദഗതികള്‍ (അതിക്രമങ്ങള്‍ തടയല്‍ നിയമം); സിബിഐയുടെ മുകള്‍ തട്ടിലെ കുഴപ്പം; ഭീമ കൊറെഗാവ് കേസിലെ പ്രവര്‍ത്തകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ, ഭൂമിയേറ്റെടുക്കല്‍ തുടങ്ങി രാഷ്ട്രീയ പ്രാധാന്യമുള്ള നിരവധി കേസുകളില്‍ അദ്ദേഹം വിധിന്യായം പുറപ്പെടുവിച്ചു.

സഹാറബിര്‍ള ഡയറിക്കുറിപ്പുകള്‍ അന്വേഷിക്കണമെന്ന എന്‍ജിഒ കോമണ്‍ കോസ് അപേക്ഷ ജസ്റ്റിസുമാരായ അമിതവ റോയിയുടെയും മിശ്രയുടേയും ബെഞ്ച് 2017 ജനുവരിയില്‍ നിരസിച്ചു.

ഏറ്റവും ഒടുവിലായി, ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡേക്കെതിരെയുള്ള ട്വീറ്റിന് പ്രശാന്ത് ഭൂഷണിനെ കോടതി അലക്ഷ്യത്തിന് ശിക്ഷിച്ചതും എതിര്‍പ്പുകള്‍ തള്ളിയായിരുന്നു. പ്രധാനമന്ത്രിയെ പ്രകീര്‍ത്തിച്ചതിന് സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ ജസ്റ്റിസ് അരുണ്‍ മിശ്രക്കെതിരെ പ്രമേയം പാസാക്കിയിരുന്നു.

chandrika: