X
    Categories: Newsworld

കമല ഹാരിസിനെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു; അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യം

വാഷിങ്ടണ്‍: അമേരിക്കയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ടതോടെ ചരിത്രം കുറിച്ച് കമല ഹാരിസ്. ബുധനാഴ്ച ചേര്‍ന്ന ഡെമോക്രാറ്റിക് പാര്‍ട്ടി തീരുമാനം കമല ഹാരിസ് അംഗീകരിച്ചതോടെ അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യത്തെ കറുത്ത വര്‍ഗ്ഗക്കാരിയായ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരിക്കുയാണ് ഇന്ത്യന്‍-അമേരിക്കന്‍ വംശജ കൂടിയായ കമല. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അമേരിക്ക പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനൊപ്പമാകും കമല ഹാരിസ് ട്രംപിനെ നേരിടുക.

ഒരു പ്രമുഖ പാര്‍ട്ടിയുടെ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിക്കപ്പെടുന്ന നാലാമത്തെ വനിതയാണ് കമല. കമലയുടെ മാതാവ് ശ്യാമള ഗോപാലന്‍ ഇന്ത്യക്കാരിയാണ്. തമിഴ്നാട്ടില്‍ ചെന്നൈയില്‍ നിന്നുള്ള ശ്യാമള 1960കളില്‍ അമേരിക്കയിലേക്കു കുടിയേറുകയായിരുന്നു. പിതാവ് ഡോണള്‍ഡ് ഹാരിസ് ജമൈക്കന്‍ വംശജനും. അഭിഭാഷകയായ കമല നിലവില്‍ കാലിഫോര്‍ണിയയില്‍ നിന്നുള്ള സെനറ്റംഗമാണ്.

ജോര്‍ജ് ഫ്‌ലോയിഡ് വധത്തിന് പിന്നാലെ അമേരിക്കന്‍ ഉടലെടുത്ത വംശീയ പ്രക്ഷോപത്തില്‍ തിരിച്ചടി നേരിട്ട പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായായിരുന്നു കമല തന്റെ പ്രചാരണത്തിന് തുടക്കം കുറിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വം പരാജയമായതിനെ തുടര്‍ന്ന് നിരവധിപേര്‍ക്ക് ജീവനും ജീവിതവും നഷ്്ടമായി. അമേരിക്ക തൊഴില്‍ നഷ്ടത്തിന്റേയും ജീവ നഷ്ടത്തിന്റേയും രാജ്യമായി മാറി. അമേരിക്കയുടെ മൂല്യം സംരക്ഷിക്കുമെന്നും കമല പറഞ്ഞു. പുതിയ അമേരിക്കയെ സൃഷ്ടിക്കുന്നതിന് ജോ ബൈഡനേയും തന്നെയും വിജയിപ്പിക്കണമെന്നും കമല ആവശ്യപ്പെട്ടു.

2020ല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനിരുന്ന കമല കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആ നീക്കത്തില്‍ നിന്ന് പിന്മാറിയത് വാര്‍ത്താശ്രദ്ധ നേടിയിരുന്നു. മിസ് യൂ കമല എന്ന പരിഹാസവുമായി ട്രംപ് അടക്കമുള്ളവര്‍ രംഗത്തെത്തുകയുമുണ്ടായി. വിഷമിക്കേണ്ട മിസ്റ്റര്‍ പ്രസിഡന്റ്, നിങ്ങളുടെ വിചാരണയില്‍ ഞാന്‍ നിങ്ങളെ കാണും. ഞാന്‍ ശതകോടീശ്വരിയൊന്നുമല്ല. എനിക്ക് പ്രചാരണത്തിനായി സ്വന്തമായി പണം കണ്ടെത്താനാകില്ല. പ്രചാരണം തുടരുന്നതിനനുസരിച്ച് ഞങ്ങള്‍ക്ക് മത്സരിക്കേണ്ട പണം കണ്ടെത്തുക എന്നത് ദുര്‍ഘടമാകും. എന്നാണ് അന്ന് കമല തിരിച്ചടിച്ചത്.

നവംബര്‍ മൂന്നിന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊമോക്രാറ്റിക് പാര്‍ട്ടിയുടെ കണ്‍വെന്‍ഷനും പ്രചാരണവും കൊറോണ വൈറസ് സുരക്ഷാ മുന്‍കരുതലുകള്‍ കാരണം പൂര്‍ണ്ണമായും ഓണ്‍ലൈനിലായിരുന്നു. ഡൊമോക്രാറ്റിക് പാര്‍ട്ടി കണ്‍വെന്‍ഷനില്‍ അമേരിക്കയുടെ മുന്‍ പ്രസിഡന്റ് കൂടിയായ ബരാക് ഒബാമ ട്രംപിനെ വിമര്‍ശിച്ചു. 2017 ല്‍ ട്രംപിന് വൈറ്റ് ഹൗസിലെത്തിയപ്പോള്‍ ഗൗരവമായി പല പരിപാടികളും എടുക്കുന്നതില്‍ താല്‍പര്യം കാണിക്കുമെന്ന് കരുതിയിരുന്ന. പക്ഷേ ജനാധിപത്യത്തോട് ഒരു ബഹുമാനവും പുലര്‍ത്താതിരുന്ന ട്രംപ് ഒരിക്കലും അങ്ങനെ ചെയ്തില്ല, ഒബാമ പറഞ്ഞു.

 

chandrika: