X

ജാമ്യവ്യവസ്ഥ ലംഘിച്ച് കാരായി രാജന്‍ മുഖ്യമന്ത്രിയുടെ പരിപാടിയില്‍

കൊച്ചി: ഫസല്‍ വധക്കേസ് പ്രതി കാരായി രാജന്‍ ജാമ്യവ്യവസ്ഥ ലംഘിച്ച് തലശ്ശേരിയില്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങിലാണു കാരായി രാജന്‍ എത്തിയത്. ഫസല്‍ വധക്കേസിലെ എട്ടാം പ്രതിയാണ് കാരായി രാജന്‍. ജില്ലാ പഞ്ചായത്ത് യോഗത്തില്‍ പങ്കെടുക്കാനാണ് എത്തിയതെന്നാണു കാരായി രാജന്റെ വിശദീകരണം. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാനുള്ള വിലക്ക് ലംഘിച്ചാണ് ഇദ്ദേഹം മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുത്തത്.

നേരത്തെ എറണാകുളം ജില്ല വിട്ടുപോകാന്‍ കാരായി രാജന് സിബിഐ കോടതി താല്‍ക്കാലിക അനുമതി നല്‍കിയിരുന്നു. കേസിലെ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി പ്രതികള്‍ ജില്ല വിട്ടുപോകരുതെന്നു മുന്‍പു കോടതി നിര്‍ദേശിച്ചിരുന്നു. സിപിഐഎം നിയന്ത്രണത്തിലുള്ള അച്ചടി സ്ഥാപനത്തില്‍ പ്രൂഫ് റീഡറായി ജോലി ലഭിച്ചതിനാല്‍ തിരുവനന്തപുരത്തേക്ക് താമസം മാറ്റാന്‍ അനുവദിക്കണമെന്നായിരുന്നു കാരായി രാജന്‍ കോടതിയില്‍ അപേക്ഷ നല്‍കിയത്.

2006 ല്‍ തലശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകനായ ഫസലിനെ കൊലപ്പെടുത്തിയ കേസിലെ എട്ടാം പ്രതിയാണ് കാരായി രാജന്‍. പിന്നീട് കണ്ണൂര്‍ കതിരൂര്‍ സ്വദേശിയായ കാരായി രാജന് കേസില്‍ ജാമ്യം അനുവദിച്ചപ്പോള്‍ എറണാകുളം ജില്ല വിട്ടുപോകരുതെന്നായിരുന്നു കോടതി ഏര്‍പ്പെടുത്തിയ വ്യവസ്ഥ. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചു കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലേക്കു ജയിച്ചെങ്കിലും ജില്ല വിട്ടുപോകരുതെന്ന ജാമ്യ വ്യവസ്ഥയില്‍ കോടതി ഇളവ് നല്‍ക്കാത്തതിനെ തുടര്‍ന്ന് ജില്ലാ പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് തൃപ്പൂണിത്തുറയിലായിരുന്നു കാരായിയുടെ താമസം.

chandrika: