X

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: എ.സി. മൊയ്തീനെ വീണ്ടും ചോദ്യം ചെയ്യും, തുടര്‍നടപടികളിലേക്ക് ഇഡി

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുൻമന്ത്രിയും സി.പി.എം. നേതാവുമായ എസി മൊയ്തീനെ വീണ്ടും ചോദ്യം ചെയ്യാൻ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). എസി മൊയ്തീൻ, സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗവും കേരള ബാങ്കിന്റെ വൈസ് പ്രസിഡന്റുമായ എം.കെ. കണ്ണൻ എന്നിവരെ ഇഡി വീണ്ടും ചോദ്യം ചെയ്യും. ഇവർക്ക് ഉടൻ നോട്ടീസ് നൽകുമെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വൃത്തങ്ങൾ അറിയിക്കുന്നത്.

ഇതിനുമുന്നോടിയായി തൃശൂർ കോർപ്പറേഷൻ കൗൺസിലർ അനൂപ് ഡേവിസ് കാടയ്ക്ക് ഇഡി നോട്ടീസയച്ചു. അടുത്ത ആഴ്ചതന്നെ ഹാജരാകാനാണ് നിർദേശം. വടക്കാഞ്ചേരി കൗണ്‍സിലര്‍ മധു അമ്പലപ്പുരത്തെയും ഇഡി വിളിപ്പിക്കും.

കൂടുതൽ ചോദ്യംചെയ്യലുകൾക്കും വിശദാംശങ്ങൾ തേടിയതിനുംശേഷമായിരിക്കും എസി മൊയ്തീനെ വിളിപ്പിക്കുന്നതടക്കമുള്ള തുടർനടപടികളിലേക്ക് ഇഡി കടക്കുക.

കേസിൽ നേരത്തെ ഇഡി ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിനുശേഷം ചില നടപടികൾ ഉണ്ടായെങ്കിലും പിന്നീട് ഇതിൽ കാലതാമസം നേരിട്ടു. ആദ്യഘട്ട കുറ്റപത്രത്തിലെ പ്രതിപട്ടികയിൽ അൻപത്തഞ്ചോളം പേരാണ് ഉണ്ടായിരുന്നത്.
ഇഡിയുടെ ഇപ്പോഴത്തെ നീക്കത്തിലൂടെ കൂടുതൽ നേതാക്കളിലേക്ക് അന്വേഷണം നീളുന്നുവെന്നാണ് വ്യക്തമാകുന്നത്. ബാങ്കിലെ കോടികൾ വരുന്ന നിക്ഷേപങ്ങൾ 2016-2018 കാലത്ത് അ‌നധികൃത വായ്പ നൽകി തട്ടിപ്പ് നടത്തിയെന്നാണ് കേസ്. 125 കോടിയിലേറെ രൂപ തട്ടിച്ചുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. അ‌ന്ന് സഹകരണ മന്ത്രിയായിരുന്ന എ.സി. മൊയ്തീൻ ഇതിനു കൂട്ടുനിന്നെന്നാണ് ആരോപണം.
മുൻ സഹകരണരജിസ്ട്രാർമാർ, കരുവന്നൂർ തട്ടിപ്പിന്റെ പേരിൽ സി.പി.എമ്മിൽനിന്ന് പുറത്താക്കിയ ജില്ലാകമ്മിറ്റിയംഗം സി.കെ. ചന്ദ്രൻ, പ്രധാന പ്രതികളായ ബാങ്ക് മുൻമാനേജർ ബിജു കരീം, അക്കൗണ്ടന്റ് സി.കെ. ജിൽസ്, പ്രധാനപ്രതിയായ മുൻ സെക്രട്ടറി സുനിൽകുമാറിന്റെ അച്ഛൻ എന്നിവരും തട്ടിപ്പുമായി ബന്ധപ്പെട്ട് മൊയ്തീന് പങ്കുണ്ടെന്ന് മൊഴിനൽകിയിരുന്നു.

webdesk13: