X

മദ്രസാ അധ്യാപകനെ കഴുത്തറുത്ത് കൊന്ന കേസ്: മൂന്നു ആര്‍.എസ്.എസുകാര്‍ അറസ്റ്റില്‍

പഴയചൂരി ഇസ്സത്തുല്‍ ഇസ്‌ലാം മദ്രസയിലെ അധ്യാപകനും പള്ളി മുഅദ്ദിനുമായ മടിക്കേരി കുട്ടംപടി സ്വദേശി മുഹമ്മദ് റിയാസ് മൗലവി(30)യെ പള്ളിയോടനുബന്ധിച്ചുള്ള മുറിയില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ മൂന്നു പ്രതികളെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു.
കാസര്‍കോട് കേളുഗുഡ്ഡയിലെ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരായ എസ്. നിതിന്‍ (18), സണ്ണ കുഡ്‌ലുവിലെ എന്‍. അഖിലേഷ് (25), കേളുഗുഡ്ഡ അയ്യപ്പ നഗറിലെ എസ്. അജേഷ് എന്ന അപ്പു (20) എന്നിവരെയാണ് കണ്ണൂര്‍ ഐ.ജി.മഹിപാല്‍ യാദവ്, കണ്ണൂര്‍ ക്രൈംബ്രാഞ്ച് മേധാവി ഡോ.എ.ശ്രീനിവാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മൂന്നു പേര്‍ മാത്രമാണ് കൃത്യത്തിന് പിന്നില്‍ എന്നാണ് പൊലീസ് വിശദീകരണം.
അജേഷും നിതിന്‍ റാവുവും കൂലിപ്പണിക്കാരാണ്. അഖിലേഷ് സ്വകാര്യ ബാങ്കിന്റെ വായ്പാ കുടിശ്ശിക തിരിച്ചു പിടിക്കുന്ന ഏജന്‍സിയിലെ ജീവനക്കാരനാണ്. കൊലക്ക് ശേഷം അഖിലേഷ് ബാങ്കില്‍ ജോലിക്ക് പോയിരുന്നു. അജേഷും നിതിന്‍ റാവുവും ഒളിവില്‍ കഴിയുകയായിരുന്നു. രണ്ട് പേരെയും പെട്ടെന്ന് കാണാതായത് അന്വേഷണത്തില്‍ വഴിത്തിരിവായി. ഇതിന്റെ ചുവട് പിടിച്ച അന്വേഷണത്തില്‍ പ്രതികളെ കുറിച്ച് സൂചന ലഭിക്കുകയായിരുന്നു. കളിസ്ഥലത്തുണ്ടായ അനിഷ്ട സംഭവമാണ് നിരപരാധിയായ മദ്രസ അധ്യാപകന്റെ കൊലയ്ക്ക് കാരണമായത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിപ്രകാരം;
മാര്‍ച്ച് 18 ന് രാത്രി താളിപ്പടുപ്പ് മൈതാനത്ത് നടന്ന കബഡി ടൂര്‍ണമെന്റ് കാണാന്‍ മൂന്നു പേരും പോയിരുന്നു. മദ്യം വാങ്ങാനും കറങ്ങാനുമായി ബൈക്ക് വേണമെന്നായപ്പോള്‍ കാണികളില്‍ ഒരാളുടെ, റോഡരികില്‍ നിര്‍ത്തിയിട്ട പഴയൊരു മോട്ടോര്‍ സൈക്കിള്‍ നിതിന്‍ റാവു സ്റ്റാര്‍ട്ട് ചെയ്‌തെടുത്തു. അതില്‍ കയറി കേളുഗുഡ്ഡെയിലും പരിസര പ്രദേശങ്ങളിലൂടെയുമുള്ള ഊടുവഴികളിലൂടെ കറങ്ങി. കാസര്‍കോട് പാറക്കട്ട എ.ആര്‍ ക്യാമ്പിന് സമീപത്തെ ഒരു ഗ്രൗണ്ടില്‍ അന്ന് രാത്രി ഷട്ടില്‍ ടൂര്‍ണ്ണമെന്റ് ഉണ്ടായിരുന്നു. ടൂര്‍ണ്ണമെന്റ് കാണുകയായിരുന്ന ആള്‍ക്കൂട്ടത്തിനിടയിലേക്ക് അജേഷ് ബിയര്‍ കുപ്പിയെറിഞ്ഞ് കടന്നു കളഞ്ഞു. പുലര്‍ച്ചെ രണ്ട് മണിക്ക് അതേ ബൈക്ക് ടൂര്‍ണമെന്റ് നടക്കുന്ന മൈതാനത്തിന് സമീപത്തെ റോഡിലൂടെ തിരിച്ചു പോകുന്നത് കണ്ട ചിലര്‍ കല്ലെറിഞ്ഞു. കല്ലേറില്‍ നിതിന്‍ റാവുവിന്റെ ഒരു പല്ല് പൊട്ടി. അജേഷിനും പരിക്കേറ്റു. പൊലീസ് എത്തുമ്പോഴേക്കും പരിക്കേറ്റവര്‍ സ്ഥലത്ത് നിന്നു പോയിരുന്നു.
സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കാന്‍ പ്രതികള്‍ തയ്യാറായില്ല. പകരം പ്രതികാരം ചോദിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ആദ്യത്തെ രണ്ട് ദിവസം സംഘം ബൈക്കില്‍ ചുറ്റിക്കറങ്ങിയെങ്കിലും ആസൂത്രണം നടപ്പാക്കാന്‍ കഴിഞ്ഞില്ല. കഞ്ചാവും ബിയറും ബ്രാണ്ടിയും ഒന്നിച്ചടിച്ച് താളിപ്പടുപ്പില്‍ വെച്ച് കൊല ആസൂത്രണം ചെയ്താണ് 20 ന് രാത്രി ഇതേ ഉദ്ദേശത്തോടെ പ്രതികള്‍ ബൈക്കില്‍ സഞ്ചരിച്ചത്. ഒരാള്‍ സ്‌കൂട്ടറില്‍ പോകുന്നതായി ഇവര്‍ കാണുകയും ചെയ്തു. ഇതോടെ സ്‌കൂട്ടറിനെ പിന്തുടര്‍ന്നു.
പിന്നീട് സ്‌കൂട്ടര്‍ പഴയ ചൂരി പള്ളിക്ക് സമീപത്തെ റോഡരികില്‍ നിര്‍ത്തിയിട്ട നിലയില്‍ കണ്ടു. ഈ സമയത്ത് പള്ളിക്ക് സമീപത്തെ മുറിയില്‍ ലൈറ്റ് കാണപ്പെട്ടു. കത്തിയുമായി എത്തിയ അജേഷ് പള്ളിഗേറ്റ് തുറന്ന് ആദ്യം പോയത് മദ്രസയിലേക്കാണ്. അവിടെ ആരുമുണ്ടായിരുന്നില്ല. അഖിലേഷ് റോഡില്‍ ബൈക്കില്‍ തന്നെയായിരുന്നു . ഒരു കല്ലുമായി നിതിന്‍ റാവുവും പള്ളി കോമ്പൗണ്ടിലേക്ക് കടന്നു. പിറ്റേന്ന് കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കേണ്ട മദ്രസ പാഠഭാഗങ്ങള്‍ പരിശോധിച്ചു വരികയായിരുന്നു റിയാസ് മൗലവി. അലൂമിനിയം ഗ്രില്‍ തുറക്കുന്ന ശബ്ദം കേട്ട് റിയാസ് മൗലവി പുറത്തേക്ക് നോക്കിയപ്പോള്‍ ആക്രോശിച്ചു കൊണ്ട് അജേഷ് കത്തിയുമായി ഓടിയടുത്തു. ശബ്ദം കേട്ട് തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന ഖത്തീബ് അബ്ദുല്‍ അസീസ് വഹാബി വാതില്‍ തുറന്നു പുറത്തിറങ്ങുമ്പോള്‍ നിതിന്‍ കയ്യില്‍ കരുതിയ കല്ല് അദ്ദേഹത്തിന് നേരെ എറിഞ്ഞു.
അതോടെ വാതിലടച്ച് അദ്ദേഹം പള്ളിക്കകത്തേക്ക് പോയി മൈക്കിലൂടെ നാട്ടുകാരെ ഉണര്‍ത്തുകയായിരുന്നു. മൂര്‍ച്ചയേറിയ ആയുധം കൊണ്ട് കഴുത്തറുത്തതും 28 തവണ കുത്തിയതും അജേഷ് ഒറ്റക്കായിരുന്നുവെന്നും പൊലീസ് വിശദീകരിച്ചു.

chandrika: