X
    Categories: MoreViews

കഠ്‌വ സംഭവം: ഇന്നത്തെ വിചാരണ മാറ്റി; കശ്മീരിന് പുറത്തേക്ക് വിചാരണ മാറ്റണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം സുപ്രീംകോടതിയില്‍

ജമ്മു: കഠ്‌വയില്‍ എട്ടു വയസ്സുകാരി ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിന്റെ വിചാരണ മാറ്റി. ഈ മാസം 28ലേക്കാണ് മാറ്റിയത്.
കേസില്‍ എട്ട് പ്രതികളാണ് ഉള്ളത്. ഇതിലൊരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. അതിനാല്‍ ഇയാള്‍ ഒഴികെ മറ്റ് ഏഴുപേരുടെയും വിചാരണ സെഷന്‍സ് കോടതിയിലും പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ വിചാരണ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലും നടക്കും.

കേസില്‍ രണ്ട് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ ജമ്മുകശ്മീര്‍ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. സിഖ് മതസ്ഥരെയാണ് കേസില്‍ സര്‍ക്കാരിന് വേണ്ടി ഹാജരാകാന്‍ നിയോഗിച്ചിട്ടുള്ളത്. ഹിന്ദു മുസ്‌ലിം വര്‍ഗീയ പ്രശ്‌നമായി കേസ് വളരാതിരിക്കാനാണ് രണ്ടു വിഭാഗത്തിലും ഉള്‍പെടാത്ത രണ്ടു പേരെ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായി നിയോഗിച്ചിരിക്കുന്നത്.

അതേസമയം വിചാരണ കശ്മീരിനു പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം സുപ്രീംകോടതിയെ സമീപിച്ചു. കുടുംബത്തിന്റെ സുരക്ഷ അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടത്. കേസില്‍ ഹാജരാകുന്ന അഭിഭാഷകക്കും പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്ന് ഹര്‍ജിയിലുണ്ട്. ഹര്‍ജി ഇന്ന് ഉച്ചക്ക് രണ്ടു മണിക്ക് സുപ്രീംകോടതി പരിഗണിക്കും.

chandrika: