X
    Categories: Video Stories

കെ.എ.എസ്: മൂന്ന് സ്ട്രീമിലും സംവരണം

തിരുവനന്തപുരം: തുടര്‍ച്ചയായ സമരപോരാട്ടങ്ങള്‍ക്കൊടുവില്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലെ (കെ.എ.എസ്) മൂന്ന് സ്ട്രീമുകളിലും സംവരണം നല്‍കാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക തീരുമാനം.
ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഭേദഗതി ചട്ടങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്. ഇനി ഭേദഗതി വരുത്തിയ പ്രകാരം വിജ്ഞാപനം പുറപ്പെടുവിക്കല്‍ മാത്രമാണ് ബാക്കിയുള്ളത്. നിയമ വകുപ്പ് സൂക്ഷ്മ പരിശോധന നടത്തി സമര്‍പിച്ച ഭേദഗതി ചട്ടങ്ങള്‍ അംഗീകരിച്ചതായി മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
റിക്രൂട്ട്‌മെന്റിന്റെ മൂന്നു സ്ട്രീമിലും സംവരണ തത്വം ബാധകമാക്കുന്നതിനുള്ള ഭേദഗതി ചട്ടങ്ങളാണ് അംഗീകരിച്ചത്. നേരത്തെ സ്ട്രീം ഒന്നില്‍ മാത്രമാണ് സംവരണ തത്വം ബാധകമാക്കിയിരുന്നത്. ബൈ ട്രാന്‍സ്ഫര്‍ നിയമന രീതി ബാധകമാക്കിയിരുന്ന രണ്ട്, മൂന്ന് സ്ട്രീമുകളില്‍ സംവരണം ബാധകമാക്കിയിരുന്നില്ല. ഈ സ്ട്രീമുകളില്‍ കൂടി സംവരണം ബാധകമാക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികളും സംഘടനകളും സര്‍ക്കാരിന് നിവേദനങ്ങള്‍ നല്‍കിയിരുന്നു. ഇതിന്മേല്‍ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയാണ് കെ.എ.എസ്. വിശേഷാല്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചതെന്നും ബൈട്രാന്‍സ്ഫര്‍ റിക്രൂട്ട്‌മെന്റ് എന്നതിനു പകരം നേരിട്ടുള്ള നിയമനം എന്ന ഭേദഗതി വരുത്തിയാണ് രണ്ടും മൂന്നും സ്ട്രീമുകളില്‍ കൂടി സംരവണം ബാധകമാക്കുന്നതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കെ.എ.എസിന്റെ രണ്ടും മൂന്നും സ്ട്രീമുകളില്‍ സംവരണം നിഷേധിച്ച സര്‍ക്കാര്‍ നടപടി 2017 നവംബര്‍ 24ന് ‘ചന്ദ്രിക’ പ്രധാന വാര്‍ത്തയായി പ്രസിദ്ധീകരിച്ചതോടെയാണ് കേരളത്തിലെ ഏറ്റവും വലിയ കേഡറിലെ സംവരണ അട്ടിമറി പുറത്തുവന്നത്. കെ.എ.എസിലെ രണ്ടും മൂന്നും സ്ട്രീമുകളില്‍ സംവരണം നല്‍കാനാവില്ലെന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍. തുടര്‍ന്ന് വിവിധ സംഘടനകള്‍ സമരരംഗത്തിറങ്ങി. മുസ്‌ലിം ലീഗിന്റെ നേതൃത്വത്തില്‍ ഒന്നര വര്‍ഷത്തോളം നീണ്ടുനിന്ന സമരപോരാട്ടങ്ങള്‍ നടത്തി. ഇക്കഴിഞ്ഞ ജനുവരി 22നാണ് സര്‍ക്കാര്‍ നിലപാടില്‍ അയവുവരുത്താന്‍ തയാറായത്. കേരളത്തിലെ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ ഉള്‍പെടെയുള്ള പിന്നാക്ക, ദലിത് വിഭാഗങ്ങളുടെ സംവരണ അവകാശമാണ് ഇതിലൂടെ സംരക്ഷിക്കപ്പെടുന്നത്.
2017 ഡിസംബര്‍ 29ന് ഇറക്കിയ ചട്ടത്തിലാണ് കെ.എ.എസിലെ 150 തസ്തികകളിലും പിന്നാക്ക വിഭാഗങ്ങള്‍ക്ക് നിലവിലുള്ള സംവരണം ഉറപ്പാക്കുന്ന തരത്തില്‍ ഭേദഗതി വരുത്തിയത്. ചട്ടഭേദഗതി വരുന്നതോടെ എല്ലാ വകുപ്പുകളിലെയും നോണ്‍ ഗസറ്റഡും അതിനു താഴെയുമുള്ള ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷിക്കാവുന്ന സ്ട്രീം-2, ഗസറ്റഡ് തസ്തികയിലുള്ളവര്‍ക്ക് അപേക്ഷിക്കാവുന്ന സ്ട്രീം-3 വിഭാഗങ്ങളിലും സംവരണമുണ്ടാകും.
പിന്നാക്ക, ന്യൂനപക്ഷ അധസ്ഥിത വിഭാഗങ്ങള്‍ക്ക് ഇത് ഗുണം ചെയ്യും. ചീഫ്‌സെക്രട്ടറിയായിരുന്ന എസ്.എം വിജയാനന്ദ് തയ്യാറാക്കിയ കരടുവിജ്ഞാപനത്തില്‍ 100 തസ്തികകളില്‍ സംവരണമുണ്ടായിരുന്നു. എന്നാല്‍ ഇത് സംവരണ വിരുദ്ധ ലോബി ഇടപെട്ട് പിന്നീട് സ്ട്രീം-1ലെ 50 തസ്തികകളിലേക്ക് ചുരുക്കുകയായിരുന്നു. തസ്തികമാറ്റത്തിലൂടെ (ബൈട്രാന്‍സ്ഫര്‍) നിയമനത്തിന് വ്യവസ്ഥയുണ്ടാക്കിയാണ് സംവരണം ഒഴിവാക്കിയത്.
പിന്നാക്കക്കാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും അര്‍ഹതപ്പെട്ട സംവരണം നല്‍കണമെന്ന് ന്യൂനപക്ഷ കമ്മിഷനും സ്ട്രീം-2, സ്ട്രീം-3 എന്നിവയിലും സംവരണം ബാധകമാക്കി നിയമഭേദഗതി കൊണ്ടുവരണമെന്ന് ന്യൂനപക്ഷ കമ്മീഷനും പട്ടിജാതി, പട്ടിക ഗോത്രവര്‍ഗ കമ്മിഷനും സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. ആദ്യഘട്ടത്തില്‍ സംവരണം നല്‍കാനാവില്ലെന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍. എന്നാല്‍ പിന്നീടുണ്ടായ നിരന്തരമായ സമരങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും മുന്നില്‍ സര്‍ക്കാരിന് മുട്ടുമടക്കേണ്ടിവന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: