X

അഫ്ഗാനില്‍ സമാധാന പ്രതീക്ഷ


കെ. മൊയ്തീന്‍കോയ
നാല്‍പത് വര്‍ഷമായി തുടരുന്ന ആഭ്യന്തര സംഘര്‍ഷം അവസാനിപ്പിക്കുന്നതിനെകുറിച്ച് ആലോചിക്കാന്‍ വിവിധ ധ്രുവങ്ങളിലെ അഫ്ഗാന്‍ നേതാക്കള്‍ ഒത്തുചേര്‍ന്ന അപൂര്‍വ സന്ദര്‍ഭത്തിന് ഖത്തര്‍ തലസ്ഥാനമായി ദോഹ സാക്ഷിയായി. 7, 8 തീയതികളില്‍ നടന്ന സമാധാന സമ്മേളനത്തിന് പെട്ടെന്ന് പ്രഖ്യാപനം ഉണ്ടാകുന്നില്ലെങ്കിലും സുപ്രധാന ചുവട്‌വെപ്പ് എന്ന് വിശേഷിപ്പിക്കുന്നത് അര്‍ത്ഥവത്താണ്. താലിബാന്‍ പ്രതിനിധികളുടെ സാന്നിധ്യമാണ് സമാധാന വീണ്ടെടുപ്പിന് നിര്‍ണായക ഘടകം. 1973 ജൂലൈ ഒന്നിന് സാഹിര്‍ഷാ രാജാവ് അട്ടിമറിക്കപ്പെട്ടശേഷം മാറിമാറിവന്ന ഭരണകൂടങ്ങളും സോവിയറ്റ്, അമേരിക്കന്‍ അധിനിവേശവും അഫ്ഗാനിസ്ഥാനെ പ്രേത നഗരമാക്കി. ഇപ്പോള്‍ അധിനിവേശകര്‍ക്കും തമ്മില്‍ പോരടിച്ച അഫ്ഗാന്‍ നേതാക്കള്‍ക്കും യുദ്ധവും പോരാട്ടവും മതിയായി. ലക്ഷങ്ങള്‍ മരിച്ചുവീണ മണ്ണില്‍ പുത്തന്‍ പ്രഭാതത്തിന് കാതോര്‍ക്കുകയാണ് മഹത്തായൊരു സംസ്‌കൃതി പിന്‍പറ്റുന്ന ജനത.
18 വര്‍ഷം മുമ്പ് അധിനിവേശം നടത്തിയ അമേരിക്ക ‘മാന്യ’മായ പിന്‍മാറ്റത്തിന് കഠിന ശ്രമത്തിലാണ്. നാല് പതിറ്റാണ്ട് മുമ്പ് കയ്യടക്കി കമ്യൂണിസ്റ്റ് ഭരണകൂടത്തെ പ്രതിഷ്ഠിച്ച സോവിയറ്റ് യൂണിയന്റെ പിന്‍ഗാമികളായ റഷ്യയും അഫ്ഗാനില്‍ സമാധാനം വീണ്ടെടുക്കാന്‍ അത്യധ്വാനത്തിലാണ്. ദോഹയില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ സമാധാന നീക്കം വിപുലമാക്കുമ്പോള്‍ മോസ്‌കോ കേന്ദ്രീകരിച്ച് മറ്റൊരു നീക്കവും സജീവം. ജനങ്ങളുടെ പിന്‍ബലമില്ലാതെ പാവ ഭരണകൂടങ്ങള്‍ക്ക് നിലനില്‍പ്പില്ലെന്ന അനുഭവപാഠം വന്‍ശക്തികള്‍ ഇനിയെങ്കിലും തിരിച്ചറിയുമെന്ന് പ്രതീക്ഷിക്കാം. സമാധാന ചര്‍ച്ചക്ക് നേതൃത്വം നല്‍കാന്‍ ദോഹയില്‍ താലിബാന്‍ രാഷ്ട്രീയകാര്യ ഓഫീസ് തുറന്നിട്ടുണ്ട്. രണ്ട് വര്‍ഷത്തോളമായി അഫ്ഗാന്‍ സമാധാന വീണ്ടെടുപ്പിന്റെ കേന്ദ്ര ബിന്ദുവാണീ ഓഫീസ്. അമേരിക്കയുടെ പാവഭരണകൂടത്തെ വിറപ്പിച്ച്തന്നെ സമാധാനത്തിന്റെ പാതയിലും താലിബാന്‍ കരുനീക്കം നടത്തുന്നു. ദോഹയില്‍ താലിബാന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തുന്നത് അഫ്ഗാനില്‍നിന്ന് 60 അംഗ പ്രതിനിധി സംഘമാണ്. പ്രസിഡണ്ട് അഷ്‌റഫ് ഗനിയെയോ സര്‍ക്കാര്‍ പ്രതിനിധികളെയോ ചര്‍ച്ചയില്‍ സ്വീകരിക്കുന്നില്ല. അമേരിക്ക പ്രതിഷ്ഠിച്ച പാവ ഭരണകൂടമാണ് അവയെന്നാണ് താലിബാന്‍ വാദം. എന്നാല്‍ ഭരണകൂടത്തിലെ അംഗങ്ങള്‍ക്ക് വ്യക്തികള്‍ എന്ന നിലയില്‍ സമാധാന മേശക്ക് ചുറ്റുമിരിക്കാം. അഫ്ഗാനിലെ രാഷ്ട്രീയ നേതാക്കള്‍, ആക്ടിവിസ്റ്റുകള്‍, മാധ്യമപ്രവര്‍ത്തകര്‍ മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മുന്‍ അംബാസിഡര്‍മാര്‍ എന്നിവരാണ് പ്രതിനിധി സംഘത്തില്‍. നാഷണല്‍ ഇസ്‌ലാമിക് ഫ്രണ്ട് തലവന്‍ സയ്യിദ് ഹാമിദ് ഗിലാനി ഹിസ്‌ബെ-ഇ-ഇസ്‌ലാമി പ്രസിഡണ്ട് ഖൈറത്ത് ബഷീര്‍ തുടങ്ങി പ്രമുഖരുമുണ്ട്. ഖത്തറിന് പുറമെ, ജര്‍മ്മനിയും ഇരുപക്ഷത്തെയും ഒന്നിച്ചിരുത്താന്‍ സഹായിച്ചു. ഇതിലിടക്ക് അമേരിക്കയും താലിബാന്‍ പ്രതിനിധികളും തമ്മില്‍ മറ്റൊരു ചര്‍ച്ച തുടരുന്നു. ഈ ചര്‍ച്ചയാകട്ടെ ഏഴാം റൗണ്ടില്‍ എത്തിയിട്ടുണ്ട്. അധിനിവേശ സൈനിക പിന്മാറ്റം, വെടിനിര്‍ത്തല്‍, താലിബാന്‍ ഒളിപ്പോര് അവസാനിപ്പിക്കല്‍ തുടങ്ങിയവയില്‍ ഊന്നിയുള്ള ചര്‍ച്ചക്ക് നേതൃത്വം നല്‍കുന്നത് അമേരിക്കയുടെ അഫ്ഗാന്‍കാര്യ പ്രത്യേക പ്രതിനിധിയും അഫ്ഗാന്‍ വംശജനുമായ സല്‍മായ് ഖാലിസാദ് ആണ്. താലിബാനും അഫ്ഗാന്‍ നേതാക്കളും തമ്മിലുള്ള സമാന്തര ചര്‍ച്ച മോസ്‌കോവില്‍ റഷ്യന്‍ നേതൃത്വത്തിലുമുണ്ട്. (റഷ്യക്ക് അഫ്ഗാനില്‍ പ്രത്യേകം റോള്‍ ഇല്ല.) രണ്ടാംഘട്ട മോസ്‌കോ ചര്‍ച്ച ഈ വര്‍ഷം തന്നെ നടക്കുമെന്നാണ് റഷ്യന്‍ നേതൃത്വത്തിന്റെ പ്രഖ്യാപനം. ചര്‍ച്ചകളില്‍ വലിയ പുരോഗതിയുണ്ടെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ അവകാശപ്പെടുന്നു. സെപ്തംബറിന്മുമ്പ് തന്നെ സമാധാന കരാറില്‍ എത്താനാകുമെന്നാണത്രെ പ്രതീക്ഷ. ഭാവി ഭരണകൂടത്തില്‍ നിര്‍ണായക സ്ഥാനം താലിബാനായിരിക്കും. വെടിനിര്‍ത്തലിന് മുമ്പ് വിദേശ സൈനിക പിന്മാറ്റം നിര്‍ബന്ധമാണെന്ന് താലിബാന്‍ ശഠിക്കുന്നുണ്ട്. പ്രസിഡണ്ട് അഷ്‌റഫ് ഗനിക്കും ഭരണകൂടത്തിനും താലിബാനുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ അവസരം ലഭിക്കാത്തതില്‍ അമര്‍ഷമുണ്ടെങ്കിലും അമേരിക്കയുടെ താല്‍പര്യത്തിന്മുന്നില്‍ നിശബ്ദര്‍.
ഇരുപക്ഷത്തും കടുംപിടുത്തം ദൃശ്യമല്ലത്രെ. അഫ്ഗാന്‍ ജനതയുടെ വികാരവും സമാധാനം തിരിച്ചുവരണമെന്ന് തന്നെ. 2001 സെപ്തംബര്‍ 11 ന് അമേരിക്കയും 27 സഖ്യരാഷ്ട്രങ്ങളും അഫ്ഗാനെ കടന്നാക്രമിക്കുമ്പോള്‍, ചെറുത്ത്‌നില്‍ക്കാതെ താലിബാന്‍ ഭരണകൂടവും സൈന്യവും കാബൂളില്‍നിന്ന് പിന്മാറുകയാണുണ്ടായത്. പ്രാന്തപ്രദേശങ്ങളിലും ഒളിപ്പോര് സൗകര്യം ലഭിക്കുന്ന മലകളിലും താവളമടിച്ച് അധിനിവേശകര്‍ക്ക് എതിരെ പോരാടി. അഫ്ഗാനിന്റെ മുപ്പത് ശതമാനത്തോളം പ്രദേശവും താലിബാന്‍ നിയന്ത്രണത്തില്‍. തലസ്ഥാനമായ കാബൂളില്‍ അടക്കം ഭരണ കേന്ദ്രങ്ങളില്‍ താലിബാന്‍ ആക്രമണം നിരന്തരം നടത്തുന്നു. താലിബാന്റെ ആതിഥ്യം സ്വീകരിച്ച് അഫ്ഗാനില്‍ താവളമടിച്ചിരുന്ന ഉസാമ ബിന്‍ലാദന്‍ വധിക്കപ്പെടുകയും അല്‍ഖാഇദ അഫ്ഗാനില്‍നിന്ന് താവളം മാറ്റുകയും ചെയ്തതോടെ താലിബാനുമായുള്ള സംഘര്‍ഷത്തില്‍ അയവ് വരുത്താന്‍ അമേരിക്ക താല്‍പര്യം കാണിച്ചുവെന്നതാണ്.
1978 ഏപ്രില്‍ 27ന് പ്രസിഡണ്ട് സര്‍ദാര്‍ ദാവൂദ് ഖാനെ അട്ടിമറിച്ച് കമ്യൂണിസ്റ്റുകള്‍ ഭരണം കയ്യടക്കിയതോടെ സോവിയറ്റ് യൂണിയന്റെ ചെമ്പട അഫ്ഗാനിസ്ഥാനിലേക്ക് ഇരച്ചുകയറി. പ്രൊഫ. ബര്‍ഹാനുദ്ദീന്‍ റബാനിയും ഗുല്‍ബുദ്ദീന്‍ ഹിക്മത്യാറും സിബ്ഹത്തുല്ല മുജദ്ദീദി എന്നിവര്‍ നേതൃത്വം നല്‍കിയ മുജാഹിദീന്‍ പോരാളികള്‍ക്ക് മുന്നില്‍ ചെമ്പട തോറ്റമ്പി. അമേരിക്കയുടെ പിന്തുണയോടെ ഉസാമ ബിന്‍ലാദന്റെ നേതൃത്വത്തില്‍ അല്‍ഖഇദയും ചെമ്പടക്ക് എതിരെ പോരാടിയിരുന്നതാണ്. ചെമ്പട പരാജയപ്പെട്ടതോടെ മുജാഹിദീന്‍ ഗ്രൂപ്പുകള്‍ അധികാരത്തില്‍ എത്തിയെങ്കിലും അധികാര കേന്ദ്രത്തില്‍ തമ്മിലടി വ്യാപകം. ഇതിനെതിരെ അഫ്ഗാന്‍ ജനതയുടെ രോഷം ശക്തമായി അലയടിക്കുന്നതിനിടെയാണ് താലിബാന്റെ രംഗപ്രവേശം. പാകിസ്താന്‍ ചാരവിഭാഗം സജ്ജമാക്കിയ താലിബാന്‍ പോരാളികള്‍ 1996ല്‍ കാബൂള്‍ കയ്യടക്കി അഞ്ച് വര്‍ഷം ഭരിച്ചു. പിന്നീടാണ് ന്യൂയോര്‍ക്ക് ഭീകരാക്രമണം. അല്‍ഖഇദയുടെ പങ്ക് പുറത്തുവന്നതോടെ അഫ്ഗാനിസ്ഥാനെ അക്രമിച്ച് അമേരിക്കയും സഖ്യരാഷ്ട്രങ്ങളും കീഴടക്കിയതാണ് ചരിത്രം. സംഘര്‍ഷഭരിതമായ അന്തരീക്ഷം അവസാനിപ്പിക്കണമെന്ന് അഫ്ഗാന്‍ ജനത ആഗ്രഹിക്കുന്നു. ബാഹ്യശക്തികള്‍ക്കും യുദ്ധം മതിയായി.

web desk 1: