X
    Categories: Sports

നാസറും കേരളവും പ്രതീക്ഷകളിലാണ്

 

കേരളത്തിന്റെ മണ്ണില്‍ ഒരിക്കല്‍കൂടി വിരുന്നെത്തിയ ദേശീയ വോളിബോള്‍ ടൂര്‍ണമെന്റില്‍ കിരീടം നിലനിര്‍ത്താന്‍ കേരള ടീം ഒരുങ്ങുന്നു. 20 മുതല്‍ കോഴിക്കോട് നടക്കുന്ന 66-ാമത് ദേശീയ വോളിബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന പന്ത്രണ്ടംഗ വനിത കേരള ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പുരുഷ ടീമംഗങ്ങളുടെ സമ്പൂര്‍ണ്ണ ക്യാമ്പ് പത്താം തിയ്യതിയോടെ സജീവമാവും . ഉടന്‍ ടീം പ്രഖ്യാപനമുണ്ടാവുമെന്ന് പരിശീലകനായ നാസര്‍ ചന്ദ്രികയോട് പറഞ്ഞു. പുരുഷവിഭാഗത്തില്‍ നിലവില്‍ ചാമ്പ്യന്മാരും വതിതാ റണ്ണേഴ്‌സപ്പുമാണ് കേരളം. നേരത്തെ ക്യാമ്പ് തുടങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും ബി.പി.സി.എല്‍ താരങ്ങള്‍ക്ക് പങ്കെടുക്കാനുള്ള അസൗകര്യം മൂലം പുരുഷടീമിന്റെ ക്യാമ്പ് വൈകുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ടീമിനൊപ്പം കളിച്ച കിഷോര്‍ കുമാറാണ് സഹ പരിശീലകന്‍. കഴിഞ്ഞ തവണ കലാശപ്പോരാട്ടത്തില്‍ റെയില്‍വേസിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു കേരളം കപ്പുയര്‍ത്തിയത്. കിഷോറിനെക്കൂടാതെ സീനിയര്‍ കളിക്കാരനായിരുന്നു രതീഷിന്റെ നേതൃത്വത്തിലിറങ്ങിയ ടീമില്‍ പ്രധാന അറ്റാക്കറായി തമിഴ്‌നാട്ടുകാരന്‍ ജെറോം വിനീത്, ബി.പി.സിഎല്ലിലെ മറ്റുതാരങ്ങളായ വിപിന്‍ ജോര്‍ജ്ജ്, അജിത് ലാല്‍, അബ്ദുറഹീം, മുത്തുസ്വാമി, അഖില്‍, രോഹിത്, രതീഷ്, രാഗേഷ്, ജിതിന്‍ എന്നിവരായിരുന്നു അംഗങ്ങള്‍, ഇത്തവണ കിഷോറും രതീഷും രാഗേഷുമൊഴികെ മറ്റെല്ലാവരും ക്യാമ്പില്‍ ഉണ്ടെങ്കിലും സെലക്ഷന്‍ കമ്മിറ്റിയാണ് അന്തിമ ടീമിനെ പ്രഖ്യാപിക്കുക.സാഫ് ഗെയിംസില്‍ ഇന്ത്യന്‍ വോളിബോള്‍ ടീം സ്വര്‍ണ്ണക്കപ്പുയര്‍ത്തിയപ്പോള്‍ മുന്നില്‍ നിന്നും പട നയിച്ച അറ്റാക്കര്‍ ജെറോം വിനീതും അഖിലുമായിരുന്നു. ഇവര്‍ ടീമിലുണ്ടാകുമെന്നാണ് വോളിബോള്‍ പ്രേമികള്‍ ആഗ്രഹിക്കുന്നത്. വര്‍ഷങ്ങളായി ആക്രമണത്തില്‍ കേരളത്തിന്റെ കുന്തമുനയായ കോഴിക്കോട്ടുകാരന്‍ വിപിന്‍എം ജോര്‍ജ്ജും നല്ല ഫോമിലായതിനാല്‍ ടീമിലിടം നേടാന്‍ സാധ്യതയുള്ള കളിക്കാരനാണ്. ഒരേ സമയം നല്ല സര്‍വ്വര്‍, അറ്റാക്കിംഗ്, ഡിഫന്‍സീവ് ഗെയിം എല്ലാം ഒത്തിണങ്ങിയ സമീപ കാല കേരള വോളീബോള്‍ കണ്ട ഏറ്റവും മികച്ച കളിക്കാരിലൊരാളാണ് വിപിന്‍. കോഴിക്കോട്ടുകാരായ അബ്ദുറഹീം,രതീഷും ജിതിനും ടീമിലിടം നേടണമെന്നുതന്നെയാണ് വോളിപ്രേമികള്‍ ആശിക്കുന്നതെങ്കിലും ഏറ്റവും നന്നായി കളിക്കുന്ന ടീമിനെ ഇറക്കി കപ്പ് നിലനിര്‍ത്തുകയെന്നതായിരിക്കും മുന്‍തൂക്കം കൊടുക്കകയെന്ന് കോഴിക്കോട് നാദാപുരത്തുകാരനായ നാസര്‍ പറയുന്നു. റെയില്‍വേസ്, തമിഴ്‌നാട്,പഞ്ചാബ്, സര്‍വ്വീസസ്, ഉത്തരാഖണ്ഡ്, കര്‍ണാടക ടീമുകള്‍ കേരളത്തിനു കനത്തവെല്ലുവിളി ഉയര്‍ത്തുന്നവരാണ്. എങ്കിലും ആര്‍ത്തലച്ചുവരുന്ന മലബാറിലെ വോളിപ്രേമികള്‍ക്കുമുന്നില്‍ ഒരിക്കല്‍ക്കൂടി കപ്പില്‍ മുത്തമിടുമെന്നാണ് ഉറച്ച വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. പരിശീലകന്‍ നാസര്‍, വനിത കോച്ച് സണ്ണി ജോസ്, മുന്‍ താരങ്ങളായ അബ്ദുറസാഖ്, ഏലമ്മ, കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്, വോളിബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവരടങ്ങുന്നതാണ് സെലക്ഷന്‍ കമ്മിറ്റി.

chandrika: