X

‘ജോസ് കെ മാണി സീറ്റ് കച്ചവടം നടത്തി’; പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ കേരളാ കോണ്‍ഗ്രസ് എമ്മില്‍ പൊട്ടിത്തെറി, യുവനേതാവ് രാജിവച്ചു

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ കേരളാ കോണ്‍ഗ്രസ് എമ്മില്‍ പൊട്ടിത്തെറി. യൂത്ത് ഫ്രണ്ട് എം സംസ്ഥാന വൈസ് പ്രസിഡന്റ് ജില്‍സ് പെരിയപ്പുറം പാര്‍ട്ടി വിട്ടു. പിറവം സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചത്. നിലവില്‍ പിറവം നഗരസഭാ കൗണ്‍സിലറാണ് ജില്‍സ്.

പാര്‍ട്ടി വിട്ടതിന് പിന്നാലെ ജോസ് കെ മാണി സീറ്റ് കച്ചവടം നടത്തിയെന്ന് ജില്‍സ് പറഞ്ഞു. പണവും ജാതിയും നോക്കിയാണ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്. താന്‍ കത്തോലിക്കനായതുകൊണ്ടാണ് തന്നെ പിറവം മണ്ഡലത്തില്‍ നിന്ന് ഒഴിവാക്കിയതെന്നും ജില്‍സ് പറഞ്ഞു. സിപിഎം അംഗമായ സിന്ധുമോള്‍ ജേക്കബാണ് പിറവത്തെ സ്ഥാനാര്‍ഥി. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റാണ്. അന്ന് സിപിഎം സ്വതന്ത്രയായാണ് തെരഞ്ഞടുപ്പില്‍ മത്സരിച്ചത്.

സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കുറ്റ്യാടി മണ്ഡലത്തെ ഒഴിവാക്കി കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചത്.

പാലായില്‍ ജോസ് കെ മാണിയാണ് സ്ഥാനാര്‍ഥി. ഇടുക്കിയില്‍ റോഷി അഗസ്റ്റിനും പിറവത്ത് ഡോ സിന്ധുമോള്‍ ജേക്കബും മത്സരിക്കും. കാഞ്ഞിരപ്പള്ളിയില്‍ ഡോ എന്‍ ജയരാജ്, ചങ്ങനാശ്ശേരിയില്‍ അഡ്വ ജോബ് മൈക്കിള്‍, കടുത്തുരുത്തിയില്‍ സ്റ്റീഫന്‍ ജോര്‍ജ്, പൂഞ്ഞാറില്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, തൊടുപുഴ കെഐ ആന്റണി, പെരുമ്പാവൂരില്‍ ബാബു ജോസഫ്, റാന്നിയില്‍ പ്രമോദ് നാരായണ്‍, ചാലക്കുടിയില്‍ ഡെന്നീസ് ആന്റണി, ഇരിക്കൂരില്‍ സജി കുറ്റിയാനിമറ്റവുമാണ് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍.

 

 

web desk 3: