X

ലഹരിക്കടത്ത് വ്യാപകം ; ഓണം ഡ്രൈവിൽ എക്സൈസ് രജിസ്റ്റർ ചെയ്‌തത്‌ 10,469 കേസുകള്‍, പിടിച്ചത് 3.25 കോടിയുടെ മയക്കുമരുന്ന്

ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി സംസ്ഥാനത്ത് എക്സൈസ് രജിസ്റ്റർ ചെയ്തത് 10469 കേസുകള്‍. ഇതിൽ 833 കേസുകള്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ടതും 1851 എണ്ണം അബ്കാരി കേസുകളുമാണ്. മയക്കുമരുന്ന് കേസുകളിൽ 841 പേരെയും അബ്കാരി കേസുകളിൽ 1479 പേരെയും അറസ്റ്റ് ചെയ്‌തു.
ആഗസ്റ്റ് 6ന് ആരംഭിച്ച ഓണം സ്പെഷ്യൽ ഡ്രൈവ് സെപ്റ്റംബർ 5 നാണ് അവസാനിച്ചത്. 3.25 കോടി രൂപ വില വരുന്ന മയക്കുമരുന്നാണ് ഓണം ഡ്രൈവിന്റെ ഭാഗമായി എക്സൈസ് പിടിച്ചത്. ഏറ്റവുമധികം മയക്കുമരുന്ന് കേസുകള്‍ റിപ്പോർട്ട് ചെയ്തത് എറണാകുളം (92), കോട്ടയം (90), ആലപ്പുഴ (87) ജില്ലകളിലാണ്. കുറവ് കാസർഗോ‍‍ഡ് ജില്ലയിൽ (8 കേസുകള്‍). അബ്കാരി കേസുകള്‍ ഏറ്റവുമധികം പാലക്കാട് (185), കോട്ടയം (184) ജില്ലകളിലും കുറവ് വയനാട് (55), ഇടുക്കി (81 കേസുകള്‍) ജില്ലകളിലുമാണ്. സംസ്ഥാനത്താകെ പുകയില സംബന്ധിച്ച 7785 കേസുകളിലായി 15.56 ലക്ഷം രൂപ പിഴ ചുമത്തി. 2203 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടുകയും ചെയ്തു.

ഓണം ഡ്രൈവിന്റെ ഭാഗമായി 409.6 ഗ്രാം എംഡിഎംഎ, 77.64 ഗ്രാം ഹെറോയിൻ, 9 ഗ്രാം ബ്രൗൺ ഷുഗർ, 8.6 ഗ്രാം ഹാഷിഷ്, 32.6 ഗ്രാം ഹാഷിഷ് ഓയിൽ, 83 ഗ്രാം മെതാംഫെറ്റമിൻ, 50.84 ഗ്രാം നൈട്രോസെഫാം ഗുളികകള്‍, 2.8ഗ്രാം ട്രെമഡോള്‍ എന്നിവ പിടിച്ചെടുത്തു. 194.46 കിലോ കഞ്ചാവ്, 310 കഞ്ചാവ് ചെടികള്‍ എന്നിവയും കസ്റ്റഡിയിലെടുത്തു. അബ്കാരി കേസുകളിൽ 1069.1 ലിറ്റർ ചാരായം, 38311 ലിറ്റർ വാഷ്, 5076.32 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം, 585.4 ലിറ്റർ വ്യാജമദ്യം, 1951.25 ലിറ്റർ അന്യ സംസ്ഥാന മദ്യം എന്നിവയും പിടിച്ചിട്ടുണ്ട്.

 

webdesk15: