X

പ്രളയക്കെടുതിയില്‍ ഭര്‍ത്താവ് മരിച്ചു; മൃതദേഹം ഒഴുകിപോകാതിരിക്കാന്‍ കെട്ടിയിട്ട് കാവലിരുന്ന് ഭാര്യ

ചെങ്ങന്നൂര്‍: പ്രളയത്തില്‍ മരിച്ച ഭര്‍ത്താവിന്റെ മൃതദേഹം ഒഴുകി പോകാതിരിക്കുന്നതിന് ഭാര്യ വീട്ടില്‍ കെട്ടിയിട്ട് രണ്ടു ദിവസം കാവലിരുന്നു. ചെങ്ങന്നൂരിലെ പാണ്ടനാട് പാരിഷ് ഹാളിനു സമീപത്തു താസമിച്ചിരുന്ന എബ്രഹാമാണ് മരിച്ചത്. എബ്രഹാമിന്റെ ഭാര്യയും സഹോദര ഭാര്യയും ചേര്‍ന്നാണ് മൃതദേഹം ഒഴുകി പോകാതിരിക്കാന്‍ കെട്ടിയിട്ടത്.

രണ്ടു ദിവസം ഭക്ഷണമോ വെള്ളമോ കുടിക്കാതെയാണ് ഇരുവരും വീടിന്റെ രണ്ടാം നിലയില്‍ കഴിഞ്ഞത്. ശക്തമായ പ്രളയത്തില്‍ എബ്രഹാമിന്റെ വീട്ടിലേക്കും വെള്ളം കയറിയിരുന്നു. സമീപത്തെ വീട്ടില്‍ താമസിച്ച സഹോദരന്റെ ഭാര്യ പ്രാണരക്ഷാര്‍ത്ഥം എബ്രഹാം താമസിക്കുന്ന വീട്ടിലേക്ക് എത്തി.

മൂവരും വീടിന്റെ രണ്ടാം നിലയിലേക്ക് കയറി നിന്നു. എന്നാല്‍ ഇതിനിടെ വെള്ളക്കെട്ടിലേക്ക് ഇറങ്ങിയ എബ്രഹാം തലയിടിച്ച് വെള്ളത്തില്‍ വീണ് മരിച്ചു. സഹായത്തിനായി മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടെ എല്ലായിടത്തേക്കും വിളിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ മൃതദേഹം ഒഴുകി പോകാതിരിക്കാന്‍ ഭാര്യയും എബ്രഹാമിന്റെ സഹോദര പത്‌നിയും ചേര്‍ന്ന് കെട്ടിയിട്ടു. രണ്ടു ദിവസം കഴിഞ്ഞ് രക്ഷാപ്രവര്‍ത്തകര്‍ എത്തിയപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്.

chandrika: