X

ഇടതു സര്‍ക്കാരിന്റെ മദ്യവര്‍ജ്ജന നയം തട്ടിപ്പ്

അഡ്വ. ചാര്‍ളി പോള്‍

ഭരണത്തിലേറി മൂന്നര വര്‍ഷം പിന്നിടുമ്പോള്‍ ഇടതു സര്‍ക്കാരിന്റെ മദ്യ വര്‍ജ്ജന നയം ശുദ്ധ തട്ടിപ്പായിരുന്നുവെന്ന ്മദ്യത്തിന്റെ ഉപഭോഗ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പുവേളയില്‍, ഇടതു മുന്നണി അംഗീകരിച്ച പ്രകടനപത്രികയില്‍ മദ്യ നയം മൂന്നു ഖണ്ഡികകളിലായി വ്യക്തമാക്കിയിരുന്നു; ‘മദ്യം കേരളത്തില്‍ ഗുരുതരമായ സാമൂഹിക വിപത്തായി മാറിയിട്ടുണ്ട്. മദ്യത്തിന്റെ ലഭ്യതയും ഉപഭോഗവും പടിപടിയായി കുറയ്ക്കാന്‍ സഹായകമായ നയമായിരിക്കും ഇടതു പക്ഷ ജനാധിപത്യ മുന്നണിസ്വീകരിക്കുക’. എന്നാല്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകളൊന്നും കേരളത്തെ മദ്യ വിമുക്തമാക്കാന്‍ പര്യാപ്തമായില്ല.

കഴിഞ്ഞ 9 മാസത്തിനിടെ 70 ബാറുകള്‍ക്കാണ് ഈ വര്‍ഷം സര്‍ക്കാര്‍ അനുമതി നല്‍കിയത്. വിവരാവകാശ നിയമപ്രകാരം എക്‌സൈസ് വകുപ്പു നല്‍കിയ മറുപടിയില്‍ കഴിഞ്ഞ 9 മാസത്തിനിടെ 32 പുതിയ ബാര്‍ ലൈസന്‍സുകള്‍ അനുവദിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ എല്ലാ അപേക്ഷകളും (31) കഴിഞ്ഞ വര്‍ഷത്തെ ഒരു അപേക്ഷയുമാണ് സര്‍ക്കാര്‍ അനുവദിച്ചത്. ബിയര്‍& വൈന്‍ പാര്‍ലറുകള്‍ക്ക്‌വീണ്ടും ബാര്‍ അനുവദിച്ചതുകൂടി ചേരുമ്പോള്‍ മൊത്തം 70 ബാര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഈ വര്‍ഷം ഇതുവരെ 8 ബിയര്‍ & വൈന്‍ പാര്‍ലറുകളും പുതുതായി അനുവദിച്ചു. ലോക്‌സഭയിലേക്കും ആറ് നിയമസഭാമണ്ഡലങ്ങളിലേക്കുംതെരഞ്ഞെടുപ്പുള്ള വര്‍ഷമാണ് ഇത്രയുമധികം പുതിയ ബാറുകള്‍ അനുവദിച്ചത് എന്നത് ശ്രദ്ധേയം. നാട്ടിന്‍പുറങ്ങളിലൊക്കെ ആരംഭിക്കുന്ന ഹെറിറ്റേജ് ഹോട്ടലുകള്‍ക്കും സര്‍ക്കാര്‍ ബാറുകള്‍ അനുവദിച്ചു നല്‍കുകയാണ്. ഇടതു മുന്നണിയുടെ 600 ഇനങ്ങളിലുള്ള പ്രകടന പത്രികയിലെ 512 ലേറെ കാര്യങ്ങളും നടപ്പിലാക്കിയെന്ന് മേനി നടിക്കുമ്പോഴും മദ്യവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നിലപാടുകളൊന്നും മദ്യ ലഭ്യതയും ഉപഭോഗവും കുറക്കുന്നതായിരുന്നില്ല.

കഴിഞ്ഞ ഓണക്കാലത്ത് സംസ്ഥാന ബീവറേജസ് കോര്‍പറേഷന്‍ വിറ്റത് 487 കോടി രൂപയുടെമദ്യമാണ്. സെപ്തംബര്‍ മൂന്നു മുതല്‍ ഉത്രാടം വരെയുള്ളഎട്ട് ദിവസത്തെ കച്ചവടത്തിന്റെ കണക്കാണിത്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ മദ്യത്തിന് ചെലവാക്കിയ തുകയേക്കാള്‍ ഏഴ് ശതമാനം കൂടുതലാണിത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 30 കോടി രൂപ കൂടുതല്‍. ഇക്കുറി ഉത്രാടത്തിനു മാത്രം 90.32 കോടി രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞ വര്‍ഷം 88.08 കോടിയായിരുന്നു. ഇരിങ്ങാലക്കുട ബിവറേജ് ഔട്‌ലെറ്റിലാണ് ഉത്രാടം നാള്‍ഏറ്റവും കൂടുതല്‍ മദ്യംവിറ്റത് (1 കോടി രൂപ). മദ്യ വില്‍പന എല്ലാ വര്‍ഷവും വര്‍ധിച്ചുവരികയാണ്. 2015-16 ല്‍ 11,577.64, 2016-17 ല്‍ 12,142.68, 2017-18ല്‍ 12,937.20, 2018-19 ല്‍ 14,508.10 കോടി.

കേരളത്തില്‍ 10 വര്‍ഷത്തിനിടെ വിറ്റത് ഒരു ലക്ഷം കോടിയോളം രൂപയുടെ മദ്യമാണ്. 2009-10 സാമ്പത്തിക വര്‍ഷം മുതല്‍ 2018-19 വരെ വിറ്റഴിച്ച ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെയും ബിയറിന്റെയും കണക്കാണിത്. 99,479.50 കോടിയുടെ മദ്യമാണ് ഈ കാലയളവില്‍വിറ്റഴിച്ചത്. കള്ളുഷാപ്പുകളും കണ്‍സ്യൂമര്‍ഫെഡിന്റെ വിദേശ മദ്യ ഷാപ്പുകളും ബിയര്‍ പാര്‍ലറുകളും വഴിയുള്ള വരുമാനം ഇതിനു പുറമേയാണ്. 2018-19 വര്‍ഷമാണ് മദ്യ വില്‍പനയില്‍ റെക്കോര്‍ഡ് മുന്നേറ്റമുണ്ടായത്.

മദ്യം സാമൂഹ്യ വിപത്താണെന്ന ബോധ്യം ഉള്ളതുകൊണ്ടാണ് ഇലക്ഷന്‍ കാലത്ത് 48 മണിക്കൂര്‍ മദ്യനിരോധനം പ്രഖ്യാപിക്കുന്നത്. മദ്യ വര്‍ജ്ജനത്തിലൂടെ മദ്യ ലഭ്യത കുറച്ചുകൊണ്ടുവരുമെന്ന അഴകൊഴമ്പന്‍ മദ്യനയം ജനങ്ങളെ വിഡ്ഡികളാക്കാനും അവരുടെ കണ്ണില്‍ പൊടിയിടാനും വേണ്ടി മാത്രമായിരുന്നു. ‘കേരളത്തെ മദ്യവിമുക്തമാക്കാന്‍ പ്രതിജ്ഞാബദ്ധരാണ് എല്‍.ഡി.എഫ് മുന്നണി. മദ്യപരെ ബോധവത്കരിക്കാന്‍ സമഗ്ര പദ്ധതികളുമുണ്ട്. അതുകൊണ്ട് നുണ പറയുന്നവരെ തിരിച്ചറിയുക’; ‘എല്‍.ഡി.എഫ് വന്നാല്‍മദ്യ വര്‍ജ്ജനത്തിന് ജനകീയ പ്രസ്ഥാനം ആരംഭിക്കും, മദ്യത്തിന്റെ ഉപഭോഗവും ലഭ്യതയും കുറക്കാന്‍ കര്‍ശന നടപടിയെടുക്കും. മദ്യ നയം സുതാര്യമായിരിക്കും.അഴിമതിയില്ലാത്തതായിരിക്കും’. കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്ത് സിനിമാതാരങ്ങളായ കെ.പി.എ.സി ലളിത, ഇന്നസെന്റ് എന്നിവരെക്കൊണ്ട ്ഇടതുമുന്നണി ഇടതടവില്ലാതെ നടത്തിയ പ്രചാരണമായിരുന്നു ഇത്.

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞതിങ്ങനെയാണ്; ‘മദ്യത്തിന്റെ ലഭ്യത ഇന്നുള്ളതിനേക്കാള്‍ കുറച്ചുകൊണ്ടുവരുന്ന, മദ്യ വര്‍ജ്ജനത്തില്‍ അധിഷ്ഠിതമായ നയമായിരിക്കും ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്വീകരിക്കാന്‍ പോകുന്നത്. ഇന്നു ലഭിക്കുന്നതിനേക്കാള്‍ ഒരു തുള്ളി മദ്യം പോലും അധികം ലഭ്യമാകാത്തവിധത്തില്‍, അതിനേക്കാള്‍ കുറക്കുന്ന വിധത്തിലുള്ള നടപടികളാണ് സ്വീകരിക്കുക’. എന്നാല്‍ സംഭവിച്ചതും സംഭവിക്കുന്നതും നേരെമറിച്ചാണ്. മദ്യലഭ്യത വര്‍ധിപ്പിച്ച് മദ്യ വര്‍ജ്ജനം നയമാണെന്ന് പറയുന്നത് ഇരട്ടത്താപ്പാണ്. മദ്യ ലഭ്യത വര്‍ധിച്ചിച്ചശേഷം ഉപദേശിച്ചു മാറ്റാമെന്ന വിചിത്ര ന്യായം ഇനിയെങ്കിലും സര്‍ക്കാര്‍ തിരുത്തണം. മദ്യ ലോബികളുടെ അടിമകളായി ജനാധിപത്യ സര്‍ക്കാര്‍ പ്രവര്‍ത്തിക്കരുത്. കേരളത്തെ മദ്യത്തില്‍ മുക്കി ഇഞ്ചിഞ്ചായി കൊല്ലരുത്. മദ്യ രഹിത സമൂഹമെന്ന ലക്ഷ്യപ്രാപ്തിക്ക് മദ്യ വര്‍ജ്ജനവും മദ്യനിരോധനവും ഒന്നിച്ചുപോകണം. അതാണ് ഫലപ്രദവും പ്രയോഗികവുമായ മദ്യ നയം.
(കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)

web desk 3: