X
    Categories: CultureMoreViews

‘കൂടപ്പിറപ്പുകളെ രക്ഷിച്ചതിന് പ്രതിഫലം വേണ്ട സാര്‍’: കരളലിയിക്കും ഈ മത്സ്യത്തൊഴിലാളിയുടെ വാക്കുകള്‍

കൊച്ചി: കേരളം നേരിട്ട മഹാപ്രളയത്തില്‍ നിന്ന് കൂടപ്പിറപ്പുകളെ രക്ഷിച്ചതിന് പ്രതിഫലം ആഗ്രഹിക്കുന്നില്ലെന്ന മത്സ്യത്തൊഴിലാളിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഉപജീവനമാര്‍ഗമായ ബോട്ടുമായി നിരവധി മത്സ്യത്തൊഴിലാളികളാണ് പ്രളയ ബാധിത മേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയത്. മത്സ്യത്തൊഴിലാളികളെ കേരളത്തിന്റെ സൈന്യം എന്നായിരുന്നു മുഖ്യമന്ത്രി വിശേഷിപ്പിച്ചത്.

ബോട്ടിന് ചെലവായ ഇന്ധനവും പ്രതിദിനം 3000 രൂപ എന്ന നിരക്കില്‍ പ്രതിഫലവും നല്‍കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ കൂടപ്പിറപ്പുകളെ രക്ഷിച്ചതിന് പ്രതിഫലം വേണ്ടെന്നാണ് ഫോര്‍ട്ട് കൊച്ചിയിലെ മത്സ്യത്തൊഴിലാളിയായ ഖായിസ് മുഹമ്മദ് പറയുന്നത്.

ഖായിസ് മുഹമ്മദിന്റെ വാക്കുകള്‍:

ബഹുമാനപ്പെട്ട മുഖ്യമന്ത്രി സാര്‍ അറിയുന്നതിന്, എന്റെ പേര് ഖായിസ്. എന്റെ വീട് ഫോര്‍ട്ട് കൊച്ചിയിലാണ്. ഞാനൊരു മത്സ്യത്തൊഴിലാളിയുടെ മകനാണ്. എന്റെ വാപ്പ പണിയെടുത്തത് ഹാര്‍ബറിലാണ്. ആ പൈസ കൊണ്ടാണ് ഞാനും എന്റെ കുടുംബവും അനിയനും എല്ലാം ജീവിച്ചത്.

ഞാനും മത്സ്യത്തൊഴിലാളികളായ സുഹൃത്തുക്കളും ഇവിടുന്ന് ബോട്ടെടുത്ത് പ്രളയത്തില്‍ അകപ്പെട്ടവരെ രക്ഷിക്കാന്‍ വേണ്ടി പോയിരുന്നു. അതില്‍ പങ്കെടുത്തതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. പക്ഷേ ഞാന്‍ കേട്ടിരുന്നു സാര്‍ പറയുന്നത് ഞങ്ങളാണ് സാറിന്റെ സൈന്യമെന്ന്, മത്സ്യത്തൊഴിലാളികളാണ് സാറിന്റെ സൈന്യമെന്ന്. അതിന് ഞാനൊരുപാട് അഭിമാനിച്ചു. എന്നാല്‍ പിന്നീട് ഞാനറിഞ്ഞു രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് 3000 രൂപ വെച്ച് കൊടുക്കുന്നുണ്ടെന്ന്. വളരെ സങ്കടത്തോടെ പറയുന്നു ഞങ്ങളുടെ കൂടെപ്പിറപ്പുകളെ രക്ഷിച്ചതിന് ഞങ്ങള്‍ക്ക് കാശ് വേണ്ട.

സാര്‍ മറ്റൊരു കാര്യം പറഞ്ഞിരുന്നു, ഞങ്ങളുടെ കേടായ ബോട്ടുകളെല്ലാം നന്നാക്കി തരുമെന്ന്. അത് നല്ലൊരു കാര്യമാണ്. കാരണം ഞങ്ങള്‍ക്ക് മറ്റ് ഉപജീവന മാര്‍ഗങ്ങള്‍ ഒന്നുമില്ല. അതല്ലാതെ ഞങ്ങളുടെ കൂടെപ്പിറപ്പുകളെ ഞങ്ങളുടെ സൗഹൃദങ്ങളെ രക്ഷിച്ചതിനുള്ള കാശ് ഞങ്ങള്‍ക്കുവേണ്ട. ഇത്രയും പറഞ്ഞുകൊണ്ട് എല്ലാ ആദരവോടും നന്ദിയോടും ഞാന്‍ നിര്‍ത്തുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: