X
    Categories: main stories

സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം യാഥാര്‍ത്ഥ്യമാവാതെ ഇസ്രയേലിനെ അംഗീകരിക്കില്ല; ട്രംപിനോട് സല്‍മാന്‍ രാജാവ്

റിയാദ്: സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം യാഥാര്‍ത്ഥ്യമാവാതെ ഇസ്രയേലിനെ അംഗീകരിക്കില്ലെന്ന് സല്‍മാന്‍ രാജാവ്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ ട്രംപുമായി നടത്തിയ ടെലഫോണ്‍ സംഭാഷണത്തിലാണ് സല്‍മാന്‍ രാജാവ് നിലപാട് വ്യക്തമാക്കിയത്. അമേരിക്കയുടെ നിര്‍ദേശപ്രകാരം യുഎഇ ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചിരുന്നു. ഇത് സംബന്ധിച്ച് നടത്തിയ ചര്‍ച്ചയിലാണ് സല്‍മാന്‍ രാജാവ് നിലപാട് വ്യക്തമാക്കിയത്.

അമേരിക്ക നടത്തുന്ന സമാധാന ശ്രമങ്ങളെ അഭിനന്ദിച്ച സല്‍മാന്‍ രാജാവ് 2002ല്‍ സൗദി മുന്നോട്ടുവെച്ച സമാധാന ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ ഫലസ്തീന്‍ പ്രശ്‌നത്തിന് സമ്പൂര്‍ണ പരിഹാരം വേണമെന്നും ആവശ്യപ്പെട്ടു. 1967ലെ അറബ്-ഇസ്രയേല്‍ യുദ്ധത്തില്‍ ഇസ്രയേല്‍ കയ്യടക്കിയ ഫലസ്തീന്‍ ഭൂപ്രദേശത്ത് നിന്ന് ഇസ്രയേല്‍ പൂര്‍ണായും പിന്‍മാറിയാല്‍ മാത്രമേ ഇസ്രയേലുമായി സഹകരിക്കാന്‍ തയ്യാറുള്ളൂ എന്നാണ് സൗദി മുന്നോട്ട് വെച്ച ഉടമ്പടിയില്‍ പറയുന്നത്.

അതേസമയം യുഎഇ-ഇസ്രയേല്‍ വ്യോമഗതാഗതത്തിന് തങ്ങളുടെ വ്യോമപാത തുറന്നുകൊടുക്കുമെന്ന് സൗദി വ്യക്തമാക്കിയിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: