X

2022-23 സാമ്പത്തിക വര്‍ഷത്തില്‍ കൊച്ചി മെട്രോയ്ക്ക് 335.34 കോടി രൂപയുടെ നഷ്ടം

2022-23 സാമ്പത്തിക വര്‍ഷത്തില്‍ കൊച്ചി മെട്രോയ്ക്ക് 335.34 കോടി രൂപയുടെ നഷ്ടം. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ 12-ാം വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മുന്‍ വര്‍ഷം നഷ്ടം 339.55 കോടി രൂപയായിരുന്നു. അവലോകന കാലയളവില്‍ കെ.എം.ആര്‍.എല്ലിന് 4.21 കോടി രൂപയുടെ നഷ്ടം കുറയ്ക്കാന്‍ കഴിഞ്ഞു. 2022-23 കാലയളവില്‍ മെട്രോയുടെ യാത്രക്കാരുടെ എണ്ണം 2.48 കോടിയാണ്. ടിക്കറ്റ് വരുമാനം 75.48 കോടി രൂപയും.

2021-22ല്‍ യാത്രക്കാരുടെ എണ്ണം 96.94 ലക്ഷവും ടിക്കറ്റ് വരുമാനം 30.78 കോടി രൂപയുമായിരുന്നു. കൊച്ചി മെട്രോയുടെ നോണ്‍-ഫെയര്‍ ബോക്സ് വരുമാനം 2021-22ലെ 32 കോടി രൂപയില്‍ നിന്ന് 2022-23ല്‍ 43 കോടി രൂപയായി വര്‍ധിച്ചു. 2023 സാമ്പത്തിക വര്‍ഷത്തില്‍ കെ.എം.ആര്‍.എല്ലിന്റെ മൊത്തം വരുമാനം 42% വര്‍ധിച്ച് 201 കോടി രൂപയായി.

പലിശയ്ക്കും ഡിപ്രിസിയേഷനും മുമ്പുള്ള ലാഭം 24 കോടിയില്‍ നിന്ന് 72 കോടിയായി വര്‍ധിച്ചെങ്കിലും വായ്പകളുടെ പലിശച്ചെലവും ഡിപ്രിസിയേഷനും മൂലം നഷ്ടം 335 കോടി രൂപയായിരുന്നു. ഈ കാലയളവില്‍ വായ്പകളുടെ പലിശ ചെലവ് 222 കോടി രൂപ (മുന്‍ വര്‍ഷം 189 കോടി) ആയിരുന്നു, ഡിപ്രിസിയേഷന്‍ 185 കോടി രൂപയായിരുന്നു.

റിപ്പോര്‍ട്ട് അനുസരിച്ച് 2023 മാര്‍ച്ച് 31 ലെ കെ.എം.ആര്‍.എല്ലിന്റെ മൊത്തം വായ്പ കുടിശ്ശിക തുക ഫ്രഞ്ച് ഏജന്‍സിയായ എ.എഫ്.ഡിയില്‍ നിന്നുള്ള 1,372.62 കോടി രൂപയും കാനറ ബാങ്കില്‍ നിന്നുള്ള 1,086.15 കോടി രൂപയുമാണ്. ഇത് ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി എടുത്ത തുകയാണ്. ഒന്നാം ഘട്ട വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി എടുത്ത് തുകയില്‍ 574.06 കോടി രൂപയാണ് കുടിശ്ശികയുള്ളത്. 2023 മാര്‍ച്ച് 31 വരെ മൊത്തം വായ്പ 4,464 രൂപയാണ്.

webdesk13: