X

കുറുവ ദ്വീപ് തുറന്നു: നിയന്ത്രണങ്ങളില്‍ ഇളവില്ല

കാട്ടിക്കുളം: കാലവര്‍ഷത്തെ തുടര്‍ന്ന് മെയ് 31 ന് അടച്ച കുറുവ ദ്വീപ് വിനോദ സഞ്ചാരികള്‍ക്കായി തുറന്നു. എന്നാല്‍ മുമ്പുണ്ടായിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താതെ പ്രവേശിപ്പിക്കാവുന്ന ആളുകളുടെ എണ്ണം 950 ആയി കുറച്ച് കൊണ്ടാണ് ആറുമാസത്തിന് ശേഷം ദ്വീപ് തുറന്നത്. 2017 ഡിസംമ്പര്‍ 16നാണ് വനം വകുപ്പ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കൊണ്ട് ദ്വീപ് തുറന്നത്.
പാല്‍വെളിച്ചം പാക്കം ഭാഗങ്ങളിലൂടെ ആകെ 400 പേര്‍ക്ക് മാത്രം പ്രവേശനം നല്‍കാന്‍ പാടുള്ളു എന്ന ഉത്തരവ് പ്രകാരമാണ് ദ്വീപ് തുറന്നത്. ഇത് വ്യാപക പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു.
കൂടാതെ നിത്യേന നിരവധി സഞ്ചാരികള്‍ ദ്വീപ് സന്ദര്‍ശിക്കാനാകാതെ നിരാശയോടെ മടങ്ങുകയും ചെയ്തിരുന്നു. ദ്വീപിനെ ആശ്രയിച്ച് കഴിയുന്ന നിരവധി പേര്‍ക്ക് തീരുമാനം കനത്ത തിരിച്ചടിയായി മാറുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് നോര്‍ത്ത് വയനാട് ഡി എഫ് ഒ ഓഫീസിന് മുമ്പില്‍ എം എല്‍ എ യുടെ അനിശ്ചിതകാല സമരം, ദ്വീപിലേക്ക് ബഹുജന മാര്‍ച്ച് തുടങ്ങിയ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ അരഞ്ഞേറുകയും ഭരണകക്ഷിയിലെ ഘടകകക്ഷികളായ സി.പി.എമ്മും, സി.പി.ഐ യും തമ്മില്‍ രൂക്ഷമായ അഭിപ്രായ ഭിന്നത ഉടലെടുക്കുകയും ചെയ്തിരുന്നു. കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ത്രങ്ങളില്‍ ഒന്നാണ് കുറുവ ദ്വീപ്.
ദ്വീപ് അടച്ച സമയങ്ങളില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ചങ്ങാട സവാരി ഏര്‍പ്പെടുത്തിയിരുന്നു. ഇത് ദ്വീപ് സന്ദര്‍ശിക്കാന്‍ കഴിയാത്ത വിനോദ സഞ്ചാരികള്‍ക്ക് ഏറെ അനുഗ്രഹമായി മാറിയിരുന്നു.

chandrika: