X

കുട്ടനാട്ടുകാര്‍ക്ക് ആശ്വാസമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വാട്ടര്‍ ആംബുലന്‍സ് ആരംഭിച്ചു

കുട്ടനാടന്‍ മേഖലയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അടിയന്തിര സാഹചര്യം നേരിടുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വാട്ടര്‍ ആംബുലന്‍സ് പ്രവര്‍ത്തനം ആരംഭിച്ചു. ആംബുലന്‍സിന് പുറമേ മൂന്ന് മൊബൈല്‍ ഫ്‌ളോട്ടിംഗ് ഡിസ്‌പെന്‍സറികള്‍, കരയില്‍ സഞ്ചരിക്കുന്ന മൊബൈല്‍ യൂണിറ്റ് എന്നിവയും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

ജലഗതാഗത വകുപ്പില്‍ നിന്നുള്ള രണ്ട് ജീവനക്കാര്‍, ആരോഗ്യ വകുപ്പില്‍ നിന്നുള്ള ഒരു സ്റ്റാഫ് നഴ്സ് എന്നിവരാണ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വാട്ടര്‍ ആംബുലന്‍സിലുള്ളത്. കുട്ടനാടന്‍ മേഖലയിലുള്ളവര്‍ക്ക് 24 മണിക്കൂറും ഈ ആംബുലന്‍സിന്റെ സേവനം ലഭ്യമാണ്. ജലനിരപ്പ് ഉയര്‍ന്നതോടെ വാഹനം എത്താത്ത പ്രദേശങ്ങളിലെ വീടുകളില്‍ നിന്നുള്‍പ്പടെയുള്ള രോഗികളെ വാട്ടര്‍ ആംബുലന്‍സില്‍ കയറ്റി കരയ്ക്കെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റുന്ന രീതിയിലാണ് ഈ സംവിധാനം. ഓക്‌സിജന്‍ ഉള്‍പ്പടെയുള്ള സേവനവും വാട്ടര്‍ ആംബുലന്‍സില്‍ ലഭ്യമാക്കിയിട്ടുണ്ട്.

ഫ്‌ളോട്ടിംഗ് ഡിസ്‌പെന്‍സറികളുടെ സേവനം രാവിലെ എട്ട് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ്. ചമ്പക്കുളം, കാവാലം, കുപ്പപുറം ആരോഗ്യ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മൂന്ന് ഫ്‌ളോട്ടിംഗ് ഡിസ്‌പെന്‍സറികളിലും ഡോക്ടര്‍, നഴ്‌സ്, ഫര്‍മസിസ്റ്റ് എന്നിവരുടെ സേവനം ലഭ്യമാണ്. പനി, മറ്റ് അസുഖങ്ങള്‍ തുടങ്ങിയവയ്ക്കുള്ള പ്രാഥമിക ചികിത്സ കൂടാതെ ജീവിതശൈലി രോഗങ്ങള്‍ക്കുള്ള ചികിത്സയും മരുന്നും അടക്കമുള്ള സേവനങ്ങളും ഈ ഫ്‌ളോട്ടിംഗ് ഡിസ്‌പെന്‍സറികളില്‍ ലഭ്യമാണ്. രോഗപ്രതിരോധ ബോധവത്കരണ പ്രവര്‍ത്തനങ്ങളും ഫ്‌ളോട്ടിംഗ് ഡിസ്‌പെന്‍സറികള്‍ വഴി നടത്തുന്നു. ഇവയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ കണ്‍ട്രോള്‍ റൂമും ആരംഭിച്ചിട്ടുണ്ട്.

വാട്ടര്‍ ആംബുലന്‍സ് നമ്പര്‍: 8590602129, ഡി.എം.ഒ. കണ്‍ട്രോള്‍ റൂം നമ്പര്‍: 0477 2961652.

webdesk15: