X

റംസിയുടെ മരണം: സീരിയല്‍ നടി ലക്ഷ്മി പ്രമോദിന് മുന്‍കൂര്‍ജാമ്യം

കൊല്ലം: കൊട്ടിയത്ത് യുവതി ആത്മഹ്യ ചെയ്ത കേസില്‍ സീരിയല്‍ നടി ലക്ഷമി പ്രമോദിന് കോടതി മുന്‍കൂര്‍ ജാമ്യം. കൊട്ടിയം സ്വദേശി റംസിയുടെ ആത്മഹത്യയിലാണ് പ്രതിശ്രുതവരന്റെ സഹോദരന്റെ ഭാര്യയായ ലക്ഷ്മി പ്രമോദിന് കൊല്ലം സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഒക്ടോബര്‍ ആറ് വരെ ലക്ഷമി പ്രമോദിനെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതിയുടെ ഉത്തരവ്. പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്നും പിന്‍മാറിയതിനെ തുടര്‍ന്നാണ് റംസി ആത്മഹത്യ ചെയ്തത്.

പത്തനംതിട്ട എസ്.പി കെ.ജി.സൈമണിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘമാണ് റംസിയുടെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കുന്നത്. റംസിയുടെ വീട്ടുകാരെ നേരില്‍ കണ്ട എസ്.പി അവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. റംസിയുടെ പിതാവ് അച്ഛന്‍ ഡി ജി പി ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്സിന്റെ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി ഉത്തരവായത്.

അന്വേഷണം ശരിയായ ദിശയിലല്ലെന്നും വരന്‍ ഹാരീസ് മുഹമദിന്റെ അമ്മയേയും സഹോദരന്റെ ഭാര്യയും സീരിയല്‍ നടിയുമായ നടി ലക്ഷമി പ്രമോദിനും കേസ്സില്‍ നിന്നും രക്ഷപ്പെടാന്‍ അവസരമൊരുക്കുന്നുവെന്ന് കാണിച്ചായിരുന്നു പൊലീസ് മേധാവിക്ക് പരാതിനല്‍കിയത്. പരാതി പരിശോധിച്ചശേഷം നിലവില്‍ ജില്ലാക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന കേസ്സ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തീരുമാനിക്കുകയായിരുന്നു.

റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം അന്വേഷണ സംഘം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജാമ്യ അപേക്ഷയില്‍ വിധിപറയുന്നത് ഇന്നത്തേക്ക് മാറ്റിയത്. റംസിയുടെ ആത്മഹത്യക്ക് പിന്നില്‍ സിരിയല്‍ നടി ലക്ഷ്മി പ്രമോദിന്റെ പങ്ക് വെളിപ്പെടുത്തുന്ന രേഖകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

 

chandrika: