X

ഇടതുപക്ഷത്തിന് കേരളത്തില്‍ സ്വതന്ത്രമായ ഇടം നഷ്ടമാകുന്നു: കവി സച്ചിദാനന്ദന്‍

ഇടതുപക്ഷത്തിന് കേരളത്തില്‍ സ്വതന്ത്രമായ ഇടം നഷ്ടമാകുന്നുവെന്ന് കവി സച്ചിദാനന്ദന്‍. മാര്‍ക്‌സിസത്തിന്റെ പ്രയോഗവത്കരണത്തിലെ പാളിച്ചകള്‍ വിജയന്‍ ചൂണ്ടിക്കാട്ടിയെന്ന് അദ്ദേഹം പറഞ്ഞു. ഒ.വി വിജയന്‍ സ്മാരക സമിതി വിജയന്റെ 93ാ0 ജന്മവാര്‍ഷിക ആഘോഷം തസ്രാക്കില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാര്‍ക്‌സിസത്തിന് കേരളത്തില്‍ സ്വതന്ത്ര ഇടം നല്‍കിയത് ഒ.വി. വിജയനായിരുന്നു. തൊഴിലാളി വര്‍ഗത്തിന് പകരം സെക്രട്ടറിയേറ്റിന്റെ സമഗ്രാധിപത്യം എന്ന് അദ്ദേഹം പരിഹസിച്ചു. ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ ഒ.വി. വിജയന്റെ കഥകള്‍ക്ക് പ്രസക്തി ഏറെയാണ്. ഓരോ കഥയിലും ഓരോ ചിന്ത ഉയര്‍ത്തിവിട്ട എഴുത്തുകാരനായിരുന്നു വിജയന്‍. ധര്‍മപുരാണം പോലുള്ള കഥകള്‍ അധികാരത്തിന് നേര്‍ക്ക് ശരം തൊടുത്തുവിട്ടു. വിശ്വാസിയും സംശയാലുവുമായിരുന്നു വിജയന്‍. തന്റെ ചുറ്റുപാടിനെ ഇത്ര സൂക്ഷ്മതയോടെ നിരീക്ഷിച്ച ഒരെഴുത്തുകാരന്‍ വേറെയില്ല .വലിയ എഴുത്തുകാര്‍ എല്ലാ കാലത്തും സംസാരിച്ചുകൊണ്ടിരിക്കുന്നു. എല്ലാ കാലത്തും വിജയന്‍ അധികാര വിരോധിയായിരുന്നു. ‘മലിന’ മായ ഭാഷ ഉപയോഗിച്ചത് അതുകൊണ്ടായിരുന്നു. കാര്‍ട്ടൂണിസ്റ്റ് എന്ന രീതിയിലാണ് പുറത്ത് വിജയന്‍ അറിയപ്പെട്ടത്. സാഹിത്യത്തിലെ ആധുനികതയും ഉത്തരാധുനികതയും ഒന്നും കാര്യമില്ല. എന്ത് പറയുന്നു എന്നതാണ് പ്രധാനം അദ്ദേഹം കൂട്ടിചേര്‍ത്തു.

ടി.കെ. നാരായണ ദാസ് അധ്യക്ഷത വഹിച്ചു. ആ ഷാ മേനോന്‍, ശ്രീകൃഷ്ണപുരം കൃഷ്ണന്‍കുട്ടി , ബിനു മോള്‍ , സി. ഗണേഷ് , രാജേഷ് മേനോന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിജയന്‍ കഥകളുടെ വിശകലനവും സെമിനാറും നടന്നു.

webdesk11: