X

പരിചയപ്പെടാം വിവിധ തരം കൃഷിരീതികളെ

പതിനായിരം വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ മനുഷ്യന്‍ കൃഷിരീതികള്‍ കണ്ടുപിടിച്ചിരുന്നുവെങ്കിലും നവീനശിലായുഗത്തോടു കൂടിയാണ് അത് പ്രചാരത്തിലായത്. കൂടുതല്‍ മെച്ചപ്പെട്ടതും ഉറപ്പുള്ളതുമായ ശിലാനിര്‍മ്മിത ആയുധങ്ങളാണ് ഇതിനു സഹായിച്ചത്. നവീന ശിലായുഗ കാലഘട്ടത്തില്‍ തന്നെ മനുഷ്യന്‍ പലതരം കാട്ടുമൃഗങ്ങളെ ഇണക്കി വളര്‍ത്താന്‍ തുടങ്ങി. കൂട്ടമായി മേയുന്ന മൃഗങ്ങളെയാണ് അവര്‍ ആദ്യം വീട്ടുമൃഗങ്ങളാക്കിയത്. ഭാരം വലിക്കാനും കലപ്പയില്‍ കെട്ടി ഉഴാനും മൃഗങ്ങളെ ഉപയോഗിക്കാമെന്ന് മനസ്സിലാക്കി.ആടുകള്‍ പാല്‍ തരുമെന്നും ചെമ്മരി യാടുകളുടെ രോമം തണുപ്പുമാറ്റുമെന്നുമുള്ള അറിവുകള്‍ ഇക്കാലത്താണ് അവര്‍ സ്വന്തമാക്കുന്നത്. അങ്ങനെ നവീനശിലായുഗം കൃഷിയും കൃഷിയോടു ബന്ധപ്പെട്ട് സാമൂഹ്യവ്യവസ്ഥയും വരു ത്തിയ വിപ്ലവകരമായ മാറ്റങ്ങളുടെ കാലഘട്ടമായിത്തീര്‍ന്നു.

നവീനശിലായുഗത്തിനു ശേഷം ലോകത്തിന്റെ പല ഭാഗത്തും ഉയര്‍ന്നുവന്ന നദീതട സംസ്‌കാരങ്ങളില്‍ മൃഗങ്ങളെ കാര്‍ഷിക വൃത്തിക്കായി ഉപയോഗിച്ചിരുന്നു. കൃഷിയെന്നപോലെ കന്നുകാലി വളര്‍ത്തലും പശ്ചിമേഷ്യന്‍ പ്രദേശങ്ങളിലാണ് ആദ്യം വ്യാപകമായത്.
ഈജിപ്ത്, മെസപ്പെട്ടോമിയ, സിന്ധുനദീതടം തുടങ്ങിയ പ്രാചീന നദീതട സംസ്‌കാരങ്ങളില്‍ മൃഗങ്ങളെ കാര്‍ഷിക വൃത്തിക്കായി ഉപയോഗിച്ചിരുന്നു. ഈജിപ്ത്, മെസപ്പെട്ടോമിയ, സിന്ധുനദീതടം തുടങ്ങിയ പ്രാചീന നദീതട സംസ്‌കാര കേന്ദ്രങ്ങളില്‍ നിന്നെല്ലാം ഇതിനുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

വിവിധ കൃഷിരീതികള്‍

പൂനംകൃഷി

ഏറ്റവും പ്രാകൃതമായ കൃഷിരീതിയാണിത്. മനുഷ്യന്‍ ഒരിടത്ത് സ്ഥിരമായി താമസം തുടങ്ങുന്നതിനു മുമ്പ് തന്നെ കാട് വെട്ടിത്തെളിച്ചുള്ള ഈ കൃഷിരീതി ആരംഭിച്ചിരുന്നു. മൂന്നോ നാലോ തവണ കൃഷി ചെയ്ത ശേഷം സ്ഥലംമാറ്റം ചെയ്യും. നെല്ല് കൂടാതെ മറ്റു ധാന്യങ്ങളും ഇങ്ങനെ കൃഷി ചെയ്തിരുന്നു.

മുണ്ടകന്‍

ചിങ്ങമാസാരംഭത്തോടെ രണ്ടാം വിളയായ മുണ്ടകനു വേണ്ടി ഒരുക്കങ്ങള്‍ തുടങ്ങും. വിത്ത് ഞാറ്റടികളില്‍ വിതച്ച് ഒരു മാസം മൂപ്പെത്തുമ്പോള്‍ ഞാറ് പറിച്ചുനടും. അതിനു മുമ്പ് നിലം ചാല് ഉഴുത് പച്ചച്ചാണകവും പച്ചിലയും മറ്റും ചേര്‍ത്ത് അഴുക്കിയാണ് നിലം ഒരുക്കുക. മകരത്തിലോ കുംഭത്തിലോ മുണ്ടകന്‍ കൊയ്യാം.

വിരിപ്പ്

ഒന്നാം വിളയാണ് വിരിപ്പ്. മീനത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി മേടത്തില്‍ കൃഷിയിറക്കും. മൂപ്പ് കൂടിയ വിത്തിനങ്ങളാണ് ഉപയോഗിക്കുക. നിലം ചാല് (പലതവണ) ഉഴുത് മറിച്ച് കട്ടകള്‍ ഉടച്ച് പൊടിയാക്കിയാണ് വിത്തിടല്‍. ചിങ്ങം, കന്നി മാസങ്ങളിലാണ് കൊയ്ത്ത്.

പുഞ്ച

ഒന്നാം വിളയാണ് പുഞ്ച. വെള്ളം കിട്ടാന്‍ സൗകര്യമുള്ള കരയിലും വെള്ളം വറ്റിച്ചു ചതുപ്പു കളിലും പുഞ്ചകൃഷി ഇറക്കാറുണ്ട്. മകരത്തില്‍ കൃഷിയിറക്കി മീനത്തിലോ മേടത്തിലോ വിളവെടു ക്കാം. മൂപ്പുകുറഞ്ഞ വിത്തുകളാണ് പുഞ്ചയ്ക്ക് ഉപയോഗിക്കുന്നത്. ഞാറ് ഞാറ്റടികളില്‍ പാകി മുളപ്പിച്ചാണ് സാധാരണ പുഞ്ചകൃഷി ചെയ്യുന്നത്.

കോള്‍

കുട്ടനാട് പോലെയുള്ള കായല്‍ പ്രദേശങ്ങളിലാണ് കോള്‍ കൃഷി നടത്തുന്നത്. ചതുപ്പു നിലങ്ങളില്‍ വെള്ളം വറ്റിച്ചു ചെയ്യുന്ന കൃഷികള്‍ക്ക് കോള്‍ പുഞ്ച എന്നാണ് പറയുക. മൂപ്പു കുറഞ്ഞ വിത്തിനങ്ങളാണ് കൃഷി ചെയ്യുന്നത്.

കൈപ്പാട്

കായലിനോട് ചേര്‍ന്നുകിടക്കുന്ന ഉപ്പുവെള്ളം കയറുന്ന പാടങ്ങളില്‍ വേനല്‍ക്കാലത്ത് വെള്ളം വാര്‍ത്തുകളഞ്ഞ് കൂനകള്‍ കെട്ടി ചെയ്യുന്ന കൃഷി രീതിയാണ് ഇത്.

പൂത്താടി

മലഞ്ചരിവുകളില്‍ ചിലയിടങ്ങളില്‍ കൃഷി ചെയ്യുന്നതാണ് പൂത്താടി. ഉപയോഗിക്കുന്ന വിത്തും വളവും വ്യത്യസ്തമാണ്.

കൃഷി ആചാരങ്ങള്‍

വിഷുച്ചാല്‍പ്പൂട്ട്

ഒരു വര്‍ഷത്തെ കൃഷി ആരംഭത്തിന്റെ ചടങ്ങാണ് വിഷുച്ചാല്‍പ്പുട്ട്. മുണ്ടകന്‍ കൊയ്ത്തിനുശേഷം മേടം ഒന്നിന് രാവിലെ പാടത്തിന്റെ വലതു മൂലയില്‍ നാളികേരം ഉടച്ച് പൂജ നടത്തി കൊന്നപ്പു ചേര്‍ത്ത് വിത്ത് വിതയ്ക്കും. അതിനായി കന്നിനെ (കാളകളെ) പൂട്ടുന്നതാണ് വിഷുച്ചാല്‍പ്പൂട്ട്. കാളകളെ കുളിപ്പിച്ച് കുറി തൊടുവിച്ച് കൊമ്പുകളില്‍ പൂക്കള്‍ ചൂടിച്ച് കിഴക്കോട്ട് തിരിച്ചുനിര്‍ത്തിയാണ് ഉഴവ് തുടങ്ങുന്നത്.

ഇല്ലംനിറ വല്ലംനിറ

കര്‍ക്കിടകത്തിലെ കറുത്തവാവ് കഴിഞ്ഞ് ആദ്യത്തെ ഞായറാഴ്ചയാണ് ഇല്ലംനിറ വല്ലംനിറ നടത്തുന്നത്. കതിരം തിരിയും വെച്ച് പടിക്കല്‍ കതിര് തൂക്കും. ആലിലയോടൊപ്പം കതിരുവെച്ച് പത്തായത്തില്‍ പതിപ്പിക്കും.

ഉച്ചേര/ഉച്ചാറല്‍

കൃഷിക്കാലം കഴിയുന്ന മകരമാസത്തില്‍ ഒരു വര്‍ഷത്തെ കൃഷി കഴിഞ്ഞതായി കരുതിയുള്ള ആചാരം. മൂന്നു ദിവസം പത്തായം തുറക്കുകയോ നെല്ല് എടുക്കുകയോ പണിയായുധങ്ങള്‍ തൊടുകയോ ചെയ്യില്ല.

കതിര്

നല്ല വിളവുള്ള പാടത്തുനിന്ന് മുഴുത്ത നെല്‍ക്കതിര്‍ മുറിച്ച് വീടിന്റെ അകത്തളത്തില്‍ തൂക്കുന്ന ആചാരമാണ് കതിര്, കതിര് ഊരിയെടുത്ത് കാവുകളിലും തറകളിലും അര്‍പ്പിക്കുന്ന കതിര്. ഉത്സവം (കതിരോത്സവം) ഇപ്പോഴും ചിലയിടങ്ങളിലുണ്ട്.

പത്താമുദയം

മേടമാസത്തിലെ വിഷുസംക്രമത്തോടെയാണ് കേരളീയരുടെ കാര്‍ഷിക വര്‍ഷാരംഭം. കാര്‍ഷിക വിഭവങ്ങള്‍ കണികണ്ട് പുതിയ വര്‍ഷത്തെ കൃഷി തുടങ്ങും. വടക്ക് തുലാം പത്തും തെക്ക് മേടം പത്തുമാണ് പത്താമുദയം. നിലം കുന്നുകൂട്ടി തുടങ്ങുന്നതും വിത്ത് തയാറാക്കുന്നതും ഇതുമായി ബന്ധപ്പെട്ടാണ്.

പൊലി/പൊലിവ്

കൊയ്ത്തുമായി ബന്ധപ്പെട്ടാണ് പൊലി. ശുദ്ധിയോടെ നിലവിളക്ക് കൊളുത്തി പാടത്തുനിന്ന് ആദ്യ കതിര്‍ കൊയ്‌തെടുക്കുന്ന ചടങ്ങാണിത്. ആദ്യം വിളക്കിന് മുന്നിലും ശേഷം വീട്ടിലെ കളത്തിലും കതിര് പൊഴിക്കും.

കളം പെരുക്കുക

കൊയ്‌തെടുത്ത കറ്റകള്‍ അടിച്ചുപൊഴിക്കാന്‍ മുറ്റം ചാണകം തളിച്ച് മെഴുകുന്ന ചടങ്ങാണ് കളം പെരുക്കല്‍. മാവില, കാഞ്ഞിരത്തില എന്നിവ കളത്തില്‍ കെട്ടിവയ്ക്കും

web desk 3: