X

മുസ്‌ലിം പള്ളികള്‍ക്ക് ഭീഷണിക്കത്ത്: ‘ഹിറ്റ്‌ലര്‍ ജൂതന്മാരോട് ചെയ്തത് ട്രംപ് മുസ്‌ലിംകളോട് ആവര്‍ത്തിക്കും’

വാഷിങ്ടണ്‍: അമേരിക്കയിലെ കാലിഫോര്‍ണിയ കേന്ദ്രീകരിച്ചുള്ള മുസ്‌ലിം പള്ളികള്‍ക്ക് ഭീഷണിക്കത്ത്. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുസ്‌ലിംകളെ ഒന്നാകെ തുടച്ചുനീക്കുമെന്നാമ് കത്തില്‍ പറയുന്നത്. ജര്‍മാന്‍ ഭരണാധികാരിയായിരുന്നു അഡോള്‍ഫ് ഹിറ്റ്‌ലര്‍ ജൂതന്മാരോട് ചെയ്തതിനു സമാനമായി ട്രംപ് നിങ്ങളെയും തകര്‍ക്കുമെന്നു കത്തില്‍ പറയുന്നു. മുസ്‌ലിംകള്‍ സാത്താന്റെ സന്തതികളാണ്. അമേരിക്കയിലെ പുതിയ ഷെരീഫാണ്. മുസ്‌ലിംകളെ പുറത്താക്കി അദ്ദേഹം അമേരിക്കയെ വീണ്ടും പ്രകാശപൂരിതമാക്കും-ഇങ്ങനെ നീളുന്നു കത്ത്. കൗണ്‍സില്‍ ഓഫ് ഇസ്‌ലാമിക്-അമേരിക്കന്‍ റിലേഷന്‍സ് (സിഎഐആര്‍) ഇക്കാര്യം സ്ഥിരീകരിച്ചു.

മുസ്‌ലിംകള്‍ക്ക് കണക്കെടുപ്പിന്റെ ദിനങ്ങള്‍ എത്തിയിരിക്കുന്നു. പെട്ടെന്നു രക്ഷപ്പെടുന്നതാണ് നിങ്ങള്‍ക്കു നല്ലത്. അമേരിക്കക്കാര്‍ നല്ല പാതയിലാണ്. അവരെ ഇനിയും മുന്നോട്ടു കൊണ്ടു പോകാന്‍ ട്രംപിനാകുമെന്നും അമേരിക്കയെ ദൈവം സഹായിക്കട്ടെയെന്നും കത്തില്‍ പറയുന്നു. കാലിഫോര്‍ണിയയിലെ മൂന്നു പള്ളികളാണ് ഭീഷണിക്കത്ത് ലഭിച്ചത്. സംഭവം അതീവ ഗൗരവത്തോടെയാണ് കാണേണ്ടതെന്ന് ലോസ്ഏഞ്ചല്‍സിലെ സിഎഐആര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹുസം അയ്‌ലോഷ് പറഞ്ഞു.

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ തന്നെ ഡൊണാള്‍ഡ് ട്രംപ് ഇസ്‌ലാം വിരുദ്ധത പ്രകടിപ്പിച്ചതിന്റെ പേരില്‍ വിവാദത്തിലകപ്പെട്ടിരുന്നു.

എഫ്ബിഐ കണക്കുകള്‍പ്രകാരം യു.എസില്‍ കഴിഞ്ഞ വര്‍ഷം മാത്രം മുസ്‌ലിം വിരുദ്ധ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് വിവരം. 2014നെ അപേക്ഷിച്ച് 67 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. തെരഞ്ഞെടുപ്പ് നടന്നതിനു ശേഷം രാജ്യത്ത് 701 അക്രമ സംഭവങ്ങള്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് സതേണ്‍ പോവര്‍ട്ടി ലോ സെന്റര്‍ പുറത്തുവിട്ട കണക്കുകളില്‍ രേഖപ്പെടുത്തുന്നത്. ട്രംപ് പ്രസിഡന്റായി അധികാരത്തിലേറുന്നതോടെ മുസ്‌ലിം വിരുദ്ധത പതിന്മടങ്ങ് വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍.

chandrika: