X

ലൈഫിലെ സിബിഐ അന്വേഷണം; ഹൈക്കോടതി ഉത്തരവ് ഇന്ന്

കൊച്ചി: ലൈഫ് മിഷന്‍ ഇടപാടില്‍ സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവ് ഇന്ന്. അന്വേഷണത്തിനെതിരെ മിഷനും യൂണിടാക് ഉടമ സന്തോഷ് ഈപ്പനും നല്‍കിയ ഹര്‍ജികളിലും ഇന്നാണ് വിധി. രാവിലെ സിംഗിള്‍ ബെഞ്ച് ഹര്‍ജി പരിഗണിക്കും. അന്വേഷണം നിയമപരമല്ലാത്തതിനാല്‍ സിബിഐ എഫ് ഐ ആര്‍ തന്നെ റദ്ദാക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതേ ആവശ്യം ഉന്നയിച്ചു തന്നെയാണ് യൂണിടാക് ഉടമ സന്തോഷ് ഈപ്പനും ഹൈക്കോടതിയെ സമീപിച്ചത്.

ലൈഫ് പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ ചട്ടങ്ങള്‍ ലംഘിച്ച് വിദേശ സഹായം സ്വകരിച്ചു എന്ന കുറ്റം ചുമത്തിയാണ് സിബിഐ കേസെടുത്തത്. നേരിട്ട് വിദേശ സഹായം കൈപ്പറ്റിയിട്ടില്ലെന്നും പദ്ധതിക്കായി സ്ഥലം അനുവദിക്കുകമാത്രമാണ് ചെയ്തതെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്.

സിബിഐ എഫ്‌ഐആര്‍ റദ്ദാക്കാന്‍ മുഖ്യമന്ത്രിയും മറ്റും സര്‍ക്കാര്‍ അഭിഭാഷകന്‍ മുഖേന ഹര്‍ജി നല്‍കിയത് ഭരണഘടന ലംഘനമാണെന്നു കാണിച്ച് ആലപ്പുഴ സ്വദേശി മൈക്കിള്‍ വര്‍ഗീസ് ഹൈക്കോടതിയെ സമീപിച്ചു.

web desk 1: