X

ഡിസംബര്‍ 31 ന് വിറ്റത് 94.5 കോടി രൂപയുടെ മദ്യം

ക്രിസ്മസ്-പുതുവത്സര മദ്യ വില്‍പ്പനയില്‍ ഇത്തവണയും റെക്കോര്‍ഡ്. ആകെ വിറ്റത് 543 കോടി രൂപയുടെ മദ്യം. ഡിസംബര്‍ 31 മാത്രം വിറ്റത് 94.5 കോടി രൂപയുടെ മദ്യം. ഖജനാവിന് ഹാപ്പി ന്യൂ ഇയര്‍ പറഞ്ഞ് ബിവറേജസ് കോര്‍പ്പറേഷന്‍. ക്രിസ്മസ്-പുതുവത്സര ദിവസങ്ങളിലും പതിവു തെറ്റിയില്ല.

ഡിസംബര്‍ 22 മുതല്‍ 31 വരെ മലായാളികള്‍ കുടിച്ചത് 543.13 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വര്‍ഷം 516.26 കോടി രൂപയുടെ വില്‍പ്പനയായിരുന്നു നടന്നത്. ഡിസംബര്‍ 31നും ഇത്തവണ റിക്കോര്‍ഡ് മദ്യ വില്‍പ്പനയായിരുന്നു. 94.54 കോടി രുപയുടെ മദ്യമാണ് മലയാളികളുടെ പുതുവത്സര ആഘോഷത്തിന്റെ ഭാഗമായത്. കഴിഞ്ഞ വര്‍ഷം ഇത് 93.33 കോടിയായിരുന്നു.

ഡിസംബര്‍ 30ന് 61.91 കോടിയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. 2022 ഡിസംബര്‍ 30ന് 55.04 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ഡിസംബര്‍ 31 ന് ഏറ്റവും കൂടുതല്‍ മദ്യം വിറ്റത് തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ ഔട്ട് ലെറ്റിലാണ്.

ഇവിടെ 1.02 കോടി രൂപയുടെ മദ്യം വിറ്റു. എറണാകുളം രവിപുരം-77 ലക്ഷം, ഇരിങ്ങാലക്കുട-76 ലക്ഷം, കൊല്ലം ആശ്രാമം-73 ലക്ഷം, പയ്യന്നൂര്‍ 71 ലക്ഷം എന്നിങ്ങനെയാണ് മറ്റ് ഔട്ട് ലെറ്റുകളിലെ വില്‍പ്പന.

ഡിസംബര്‍ 24 ന് 70.73 കോടി യുടെ മദ്യ വില്‍പ്പന സംസ്ഥാനത്തുണ്ടായി. ഡിസംബര്‍ 22, 23 ദിവസങ്ങളില്‍ 84.04 കോടി രൂപയുടെ മദ്യ വില്‍പ്പന സംസ്ഥാനത്തുണ്ടായി. 22 മുതല്‍ 31 വരെയുള്ള 10 ദിവസത്തെ വില്‍പ്പനയെയാണ് ക്രിസ്മസ് പുതുവല്‍സര വില്‍പ്പനയായി കണക്കാക്കുന്നത്. ആകെ ലഭിച്ച 543.13 കോടി രൂപയുടെ 90 ശതമാനവും നികുതിയായി ഖജനാവിലെത്തും. അതായത് ആകെ ലഭിച്ച 543.13 കോടിയില്‍ ഏകദേശം 490 കോടി രൂപയും ഖജനാവിലെത്തും.

 

webdesk13: