X

മരണം ലൈവായി കാണിക്കാന്‍ ഒരുങ്ങി 57കാരന്‍; പ്രതികരണവുമായി ഫെയ്‌സ്ബുക്ക്

പാരീസ് : തന്റെ മരണം സോഷ്യല്‍ മീഡിയയിലൂടെ ലൈവായി കാണിക്കാനൊരുങ്ങിയ അലെന്‍ കോക്ക് എന്ന 57 വയസുള്ള ഫ്രഞ്ച് പൗരന്റെ നീക്കത്തെ തടഞ്ഞ് ഫേസ്ബുക്കും ഫ്രഞ്ച് സര്‍ക്കാരും. വളരെ ഗുരുതരമായ ഒരു രോഗത്തിന്റെ പിടിയിലായ അലെന് ഇനി ഏതാനും ദിവസങ്ങള്‍ കൂടി മാത്രമേ ജീവിക്കാനാകൂ. അത്രയും ദിവസും കൂടി കടുത്ത വേദന സഹിക്കാനാകാത്തതിനാല്‍ ദയാവധത്തിന് സര്‍ക്കാരിന്റെ അനുവാദം തേടിയെങ്കിലും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അത് നിരസിച്ചിരുന്നു. തുടര്‍ന്ന് ഭക്ഷണവും വെള്ളവും മരുന്നും തനിക്കിനി വേണ്ടെന്നും അലെന്‍ തീരുമാനിച്ചിരുന്നു. മരണം വേഗത്തിലാക്കാനാണ് ഇതെന്ന് അലെന്‍ പറഞ്ഞിരുന്നു. തന്നെ പോലെ മരണം മുന്നില്‍ കണ്ട് യാതന അനുഭവിക്കുന്നവരുടെ മാനസികാവസ്ഥ സമൂഹം തിരിച്ചറിയാന്‍ വേണ്ടിയാണ് തന്റെ മരണം സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ലൈവ് ആയി കാണിക്കാന്‍ അലെന്‍ ഒരുങ്ങിയത്.
എന്നാല്‍ അലെന്റെ ശ്രമത്തെ ഫേസ്ബുക്ക് കഴിഞ്ഞ ദിവസം തടഞ്ഞു. സുപ്രധാനമായ ഒരു വിഷയം ഫ്രഞ്ച് ഭരണകൂടത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് അലെന്റെ നീക്കം തങ്ങള്‍ ബഹുമാനിക്കുന്നതായും എന്നാല്‍ ഇത്തരത്തില്‍ മരണം ലൈവായി കാണിക്കുന്നത് മറ്റ് സാമൂഹ്യ പ്രശ്‌നങ്ങള്‍ക്ക് വഴിതെളിക്കാമെന്നതിനാലും ആരോഗ്യ മേഖലയിലെ ഉള്‍പ്പെടെ വിദഗ്ദ്ധരുടെ ഉപദേശം മാനിച്ച് അലെന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ലൈവ് ബ്രോഡ്കാസ്റ്റിംഗ് തങ്ങള്‍ തടയുകയാണെന്നും ഫേസ്ബുക്ക് വൃത്തങ്ങള്‍ അറിയിച്ചിരുന്നു. മരണം ലൈവായി കാണിക്കാനുള്ള അലെന്റെ തീരുമാനത്തോട് ഫ്രഞ്ച് സര്‍ക്കാര്‍ വിയോജിപ്പ് അറിയിച്ചിരുന്നു. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലെ ലൈവ് സ്ട്രീമിംഗ് സംവിധാനം ബ്ലോക്ക് ചെയ്തതോട് കൂടി തന്റെ മരണം ലൈവായി കാണിക്കാന്‍ മറ്റ് വഴികള്‍ തേടുകയാണ് അലെന്‍.

ധമനികളുടെ ഭിത്തികള്‍ പരസ്പരം ഒട്ടിച്ചേര്‍ന്നു പോകുന്ന അപൂര്‍വ രോഗമാണ് അലെന്. ഒരാഴ്ചയ്ക്കുള്ളില്‍ അലെന്‍ മരിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കഴിഞ്ഞ ശനിയാഴ്ച മുതല്‍ അലെന്‍ ഫേസ്ബുക്കില്‍ ലൈവ് ആരംഭിച്ചിരുന്നു. തനിക്ക് സമാധാനത്തോടെ ലോകത്ത് നിന്നും വിടപറയാന്‍ ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് അലെന്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് കത്തയച്ചത്. എന്നാല്‍ ഫ്രഞ്ച് നിയമം ഇതിന് അനുശാസിക്കുന്നില്ലെന്ന് മാക്രോണ്‍ അറിയിക്കുകയായിരുന്നു.

 

web desk 1: